ലണ്ടൻ :മയക്കുമരുന്ന് ഡീലറുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ആരോപണം നേരിടുന്ന വനിതാ പോലീസുകാരി കോടതിയില്‍ ഹാജരായി. ജയിലില്‍ കിടക്കുന്ന ഹെറോയിന്‍ ഡീലറുമായി ബന്ധം പുലര്‍ത്തുന്നതായി ആരോപണം നേരിട്ടതോടെയാണ് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് പിസി കെയ്റ്റ്‌ലിന്‍ ഹോവാര്‍ത്തിന് എതിരെ അന്വേഷണം പ്രഖ്യാപിച്ചത്.
പൊതു ഓഫീസില്‍ സേവനം നല്‍കവെ അവിഹിത ബന്ധം പുലര്‍ത്തി അച്ചടക്കരാഹിത്യം കാണിച്ച കുറ്റത്തിനാണ് യോര്‍ക്ക് മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഇവര്‍ ഹാജരായത്. സസ്‌പെന്‍ഷനിലായ സ്റ്റുഡന്റ് ഓഫീസര്‍ പേരും, ജനനതീയതിയും, വിലാസവും മാത്രമാണ് സ്ഥിരീകരിച്ചത്.
ഏപ്രില്‍ 12ന് ഹാജരാകുന്നത് വരെ ഇവര്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. ക്രിമിനല്‍ കുറ്റവാളികളുമായി അടുപ്പം പുലര്‍ത്തിയ സംഭവത്തിലാണ് കുറ്റം ചുമത്തി സസ്‌പെന്‍ഡ് ചെയ്തതെന്ന് പോലീസ് സേന വ്യക്തമാക്കി. അതേസമയം കുറ്റവാളിക്ക് പുറമെ തന്നേക്കാള്‍ 17 വയസ്സ് മുതിര്‍ന്ന ചീഫ് സൂപ്രണ്ട് ഡാനിയേല്‍ ഗ്രീന്‍വുഡുമായും വനിതാ പോലീസുകാരി ബന്ധം പുലര്‍ത്തിയിരുന്നു.
ഇതിന്റെ പേരില്‍ 20 വര്‍ഷത്തോളം വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസില്‍ സേവനം നല്‍കിയ ബ്രാഡ്‌ഫോര്‍ഡ് ഡിസ്ട്രിക്ട് കമ്മാന്‍ഡറും സസ്‌പെന്‍ഷനിലാണ്. എന്നാല്‍ ഇയാളെ സമ്പൂര്‍ണ്ണ ശമ്പളം നല്‍കിയാണ് വീട്ടിലിരുത്തിയത്. കേസില്‍ പെട്ടതോടെ വനിതാ പോലീസുകാരിയുടെ ജോലിയും, മറ്റ് ആനുകൂല്യങ്ങളും നഷ്ടമാകാന്‍ ഇടയുണ്ട്. ഇതിന് പുറമെ ജയില്‍ശിക്ഷയും നേരിടേണ്ടി വരും.