ഹാംഷെയര്‍: ഹാംഷറിലെ ബ്രിട്ടനിലുള്ള കമ്യൂണിറ്റി ഷോപ്പിന്റെ പ്രവേശന കവാടത്തില്‍ മൃഗങ്ങളുടെ ശവങ്ങള്‍ കാണപ്പെട്ടത് പ്രദേശവാസികളില്‍ ഭീതിപരത്തുന്നതായി റിപ്പോര്‍ട്ട്. ഇതിനു പുറമെ പ്രദേശത്തെ പ്രൈമറി സ്‌കൂളിനു മുന്നില്‍ 27 ചത്ത മുയലുകളെ സാമൂഹികവിരുദ്ധര്‍ ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മാന്‍, ഇരപിടിയന്‍ പക്ഷികള്‍ എന്നിവയുടെ ശവങ്ങളും സമീപത്തെ റോഡുകളിലും വയലുകളിലും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രാജ്യാന്തര ചൂതാട്ട സംഘങ്ങളുമായി ബന്ധമുള്ള വേട്ടക്കാരാണ് ഇതിനുപിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
നിയമവിരുദ്ധമായി തോക്കുകളും ആയുധങ്ങളും ഇവര്‍ കൈവശം വയ്ക്കുന്നുണ്ടെന്നും വേട്ടയാടുന്നത് ഫെയ്‌സ്ബുക്കില്‍ തത്സമയം സംപ്രേക്ഷണം ചെയ്‌തെന്നുമാണ് പൊലീസ് നിഗമനം. ''ആഴ്ചയില്‍ രണ്ടുതവണ, ഇത്തരത്തില്‍ കൊന്ന മൃഗങ്ങളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് ഇക്കാര്യത്തില്‍ കാര്യമായൊന്നും ചെയ്യുന്നില്ല. മൃഗങ്ങളുടെയും പക്ഷികളുടെയും മൃതദേഹങ്ങള്‍ ഇങ്ങനെ വലിച്ചെറിയുന്നതിലൂടെ കര്‍ഷകരെയും ഗ്രാമീണരെയും ഭയപ്പെടുത്തുന്നതിനാണ് വേട്ടക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് തികഞ്ഞ അരാജകത്വമാണ്''- പ്രദേശത്തെ എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്ന കണ്‍സര്‍വേഷന്‍ മാനേജര്‍ മൈക്ക് ജെലെന്‍ പറഞ്ഞു. ഒരു ഹൊറര്‍ സിനിമയിലേതു പോലെയുള്ള രംഗമാണ് അതെന്ന് പ്രദേശവാസിയായ മാന്‍ഡി റോബിന്‍സണ്‍ പറഞ്ഞു. ഈ ഭയാനകമായ കാഴ്ച പ്രൈമറി സ്‌കൂള്‍ കുട്ടികളെ ബാധിക്കുമെന്നും റോബിന്‍സണ്‍ കൂട്ടിച്ചേര്‍ത്തു.