ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ക്യാന്‍സര്‍ രോഗം തിരിച്ചറിയലിന് വേഗത കുറവെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. മുന്‍കൂട്ടി ക്യാന്‍സര്‍ തിരിച്ചറിയാനുള്ള സാധ്യതകളാണ് പലപ്പോഴും രാജ്യത്തെ രോഗികള്‍ക്ക് നഷ്ടമാകുന്നത്. ഏകദേശം 40 ശതമാനം രോഗികള്‍ക്കും തങ്ങള്‍ക്ക് ക്യാന്‍സറുണ്ടെന്ന് മനസ്സിലാക്കാന്‍ രോഗം ശരീരം മുഴുവന്‍ പടരേണ്ട ഗതികേടും നേരിടുന്നു. രാജ്യം നേരിടുന്ന ക്യാന്‍സര്‍ ദുരിതത്തിന് ശമനം വരുത്താന്‍ ആദ്യ ഘട്ടത്തില്‍ തന്നെ 75% രോഗികള്‍ക്കും രോഗം തിരിച്ചറിയാന്‍ അവസരം നല്‍കുമെന്നാണ് 2019-ല്‍ എന്‍എച്ച്എസ് പ്രഖ്യാപിച്ചത്. 2028-ഓടെ ഇത് നടപ്പിലാക്കുമെന്നായിരുന്നു വാഗ്ദാനം. ക്യാന്‍സര്‍ ആദ്യ ഘട്ടത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ചികിത്സിക്കാനും, രക്ഷപ്പെടുത്താന്‍ എട്ട് മടങ്ങ് അധിക സാധ്യതയും ലഭിക്കും.
എന്നാല്‍ എന്‍എച്ച്എസില്‍ നേരത്തെയും ഡയഗനോസിസുകള്‍ നിലവില്‍ കേവലം 60 ശതമാനത്തിലാണെന്നാണ് മുന്നറിയിപ്പ്. 'നമ്മുടെ നിലവിലെ പോക്ക് ലക്ഷ്യത്തില്‍ നിന്നും ഗുരുതരമായ തോതില്‍ അകന്ന് നില്‍ക്കുന്നു', മുന്നറിയിപ്പ് പറയുന്നു. അടുത്ത വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ച തോതില്‍ നടന്ന സ്‌ക്രീനിംഗ് പ്രോഗ്രാമുകള്‍ നന്മയേക്കാള്‍ ദോഷമാണ് സൃഷ്ടിച്ചതെന്ന് വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു. തെറ്റായ രോഗസ്ഥിരീകരണം ഉള്‍പ്പെടെ പ്രശ്നങ്ങള്‍ മൂലം ഹെല്‍ത്ത് സര്‍വ്വീസില്‍ അധിക സമ്മര്‍ദം ചെലുത്തുന്നതായാണ് വിമര്‍ശനം. ജിപി അപ്പോയിന്റ്മെന്റുകള്‍ നേടുന്നതിലെ പ്രതിസന്ധി മൂലം രോഗികള്‍ക്ക് പലപ്പോഴും തങ്ങളുടെ ആശങ്ക രേഖപ്പെടുത്താന്‍ കഴിയുന്നില്ലെന്നതും പ്രശ്നമാണ്.