ലണ്ടന്‍: ഗ്രാജുവേറ്റ് വിസ റൂട്ട് ഉപയോഗിച്ച് ബ്രിട്ടനില്‍ എത്തുന്ന കുടിയേറ്റക്കാര്‍ പഠനത്തിന് ശേഷമുള്ള തൊഴില്‍ കാലം ലക്ഷ്യമിട്ടാണ് എത്തുന്നതെന്ന ആരോപണത്തില്‍ നടപടി. ഗ്രാജുവേറ്റ് റൂട്ടില്‍ എത്തുന്ന കുടിയേറ്റക്കാര്‍ക്ക് യൂണിവേഴ്സിറ്റി പഠനത്തിന് ശേഷം ബ്രിട്ടനില്‍ തുടരണമെങ്കില്‍ നിര്‍ബന്ധിത ഇംഗ്ലീഷ് ടെസ്റ്റിന് വിധേയമാകണമെന്നാണ് പുതിയ നിബന്ധന. രണ്ട് വര്‍ഷത്തേക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന സ്‌കീമില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണത്തിന് ക്യാബിനറ്റ് അംഗീകാരം നല്‍കും. പലപ്പോഴും മിനിമം വേജില്‍ താഴെയാണ് ഈ ജോലിക്ക് ലഭിക്കുന്ന വരുമാനം. കര്‍ശന നിബന്ധനകള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് ഫോറിന്‍ സെക്രട്ടറി ഡേവിഡ് കാമറൂണ്‍ പ്രധാനമന്ത്രി ഋഷി സുനാകിന് കത്തയയ്ക്കുക കൂടി ചെയ്തതോടെയാണ് നടപടികളില്‍ വെള്ളം ചേര്‍ത്തത്.
ഉയര്‍ന്ന ഡ്രോപ്പ്ഔട്ട് നിരക്കുള്ള യൂണിവേഴ്സിറ്റികളിലും, കോളേജുകളിലും വിദേശ റിക്രൂട്ട് ലൈസന്‍സ് നഷ്ടമാകുന്ന അവസ്ഥയും നേരിടും. വിദേശ വിദ്യാര്‍ത്ഥികളെ പഠനത്തില്‍ നിന്നും അകറ്റി കുറഞ്ഞ ശമ്പളത്തില്‍ ജോലിക്ക് എത്തിക്കുന്ന ഏജന്റുമാരെയും ഹോം ഓഫീസ് ലക്ഷ്യമിടും. അതേസമയം രണ്ട് വര്‍ഷം ജോലി ചെയ്യാനുള്ള അനുമതി നിയന്ത്രിക്കാനുള്ള മുന്‍ ആലോചനകള്‍ ഒഴിവാക്കി. കൂടാതെ ഉന്നത സ്ഥാപനങ്ങള്‍ക്കും, കോഴ്സുകള്‍ക്കും മാത്രമായി വിസ പരിമിതപ്പെടുത്താനുള്ള നീക്കവും മുന്നോട്ട് പോയില്ല. കഴിവും, യോഗ്യതയുമുള്ളവര്‍ മാത്രം യുകെയില്‍ നില്‍ക്കുന്ന തോതില്‍ എണ്ണം കുറയ്ക്കാന്‍ പുതിയ പദ്ധതിക്ക് സാധിക്കുമെന്നാണ് ഗവണ്‍മെന്റ് ശ്രോതസ്സുകള്‍ അവകാശപ്പെടുന്നത്.