ലണ്ടൻ: ബ്രിട്ടനില്‍ അഭയാര്‍ത്ഥിയായി എത്തുകയും, അഭയാര്‍ത്ഥ്വം ലഭിക്കുകയും ചെയ്ത വ്യക്തി രാജ്യത്തേക്കുള്ള മനുഷ്യക്കടത്ത് സംഘങ്ങളെ നിയന്ത്രിച്ചിരുന്നതെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് ചാനല്‍ കടത്തുന്ന സംഘടിത സംഘങ്ങളെയാണ് തന്റെ വാടക വീട്ടില്‍ നിന്നും 58-കാരനായ സദാശിവം ശിവഗംഗന്‍ നിയന്ത്രിച്ചതെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്.
രണ്ട് മക്കളുടെ പിതാവായ ശിവഗംഗനെ ഫ്രാന്‍സിലേക്ക് നാടുകടത്താന്‍ കോടതി ഉത്തരവിട്ടു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഇയാളെ ഫ്രഞ്ച് കോടതി അഞ്ച് വര്‍ഷത്തെ ശിക്ഷയ്ക്ക് വിധിച്ചിരുന്നു.
2003-ല്‍ ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തില്‍ നിന്നും ഭാര്യക്കും, മക്കള്‍ക്കും ഒപ്പം പലായനം ചെയ്‌തെത്തിയ ശിവഗംഗന് ബ്രിട്ടനില്‍ അനിശ്ചിതകാലം തുടരാന്‍ അനുമതി ലഭിച്ചിരുന്നു. സൗത്ത് വെസ്റ്റ് ലണ്ടന്‍, കോളിയേഴ്‌സ് വുഡില്‍ നിന്നുമുള്ള 58-കാരന്‍ ബ്രിക്‌സ്റ്റണിലെ മോര്‍ലീസ് ചിക്കന്‍ ഷോപ്പിലാണ് പാര്‍ട്ട്‌ടൈമായി പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ യൂണിവേഴ്‌സല്‍ ക്രെഡിറ്റും ലഭിച്ചിരുന്നു. എന്നാല്‍ ഈ സാധാരണക്കാരന് അപ്പുറത്ത് ശ്രീലങ്കക്കാരെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടത്തുന്ന സംഘത്തിലെ നേതാവായിരുന്നു ശിവഗംഗന്‍. 14 പേരെയാണ് ഇതുമായി ബന്ധപ്പെട്ട് പിടികൂടിയിട്ടുള്ളത്. യുകെയില്‍ ശിക്ഷ ലഭിച്ചിട്ടില്ലെങ്കിലും 2022 മാര്‍ച്ചില്‍ ഫ്രഞ്ച് അധികൃതര്‍ക്ക് വേണ്ടിയാണ് ലണ്ടനില്‍ നിന്നും ഇയാളെ ആദ്യമായി അറസ്റ്റ് ചെയ്യുന്നത്. നാടുകടത്താന്‍ ഉത്തരവിട്ടെങ്കിലും ഇതിനെതിരെ പോരാടിയ ശേഷമാണ് ജഡ്ജ് ഇപ്പോള്‍ ഉത്തരവ് ശരിവെച്ചിരിക്കുന്നത്.