ലണ്ടന്‍: തെറ്റായി നാടുകടത്തപ്പെട്ടതിനെ തുടര്‍ന്ന് വിദേശത്ത് വെച്ച് ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ യുകെ ഹോം ഓഫീസിന് എതിരെ കുടുംബം. അനാവശ്യമായ കാലതാമസങ്ങള്‍ സൃഷ്ടിച്ച് കുട്ടികളുടെ അരികിലേക്ക് മടങ്ങിയെത്തുന്നതിന് വിഘാതം സൃഷ്ടിച്ചത് ഹോം ഓഫീസാണെന്ന് കുടുംബം ആരോപിക്കുന്നു. 2019 ഡിസംബറിലാണ് 41-കാരന്‍ സുദര്‍ശന്‍ ഇദയചന്ദ്രനെ യുകെയില്‍ നിന്നും ശ്രീലങ്കയിലേക്ക് നാടുകടത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ വിവാഹവാര്‍ഷിക ദിനത്തിലാണ് ടെസ്‌കോയില്‍ അനധികൃതമായി ജോലി ചെയ്തെന്നും, വ്യാജ രേഖകള്‍ ഉപയോഗിച്ചെന്നും സമ്മതിച്ചതിന്റെ പേരിലായിരുന്നു നാടുകടത്തല്‍.
കേള്‍വിശക്തിയില്ലാത്ത ഭാര്യ 41-കാരി സുബത്ര സുദര്‍ശന്‍, മകന്‍ ഒന്‍പതുകാരന്‍ പ്രിയന്‍, മകള്‍ എട്ട് വയസ്സുകാരി പ്രിയങ്ക എന്നിവരെ യുകെയില്‍ നിര്‍ത്തിയ ശേഷമാണ് സുദര്‍ശന് ലങ്കയിലേക്ക് പോകേണ്ടി വന്നത്. എന്നാല്‍ 2023 നവംബറില്‍ ഇമിഗ്രേഷന്‍ ട്രിബ്യൂണല്‍ സുദര്‍ശന്റെ അപ്പീല്‍ സ്വീകരിക്കുകയും, ഇദ്ദേഹത്തിന് ഭാര്യക്കും, മക്കള്‍ക്കും ഒപ്പം യുകെയില്‍ തുടരാന്‍ അവകാശമുണ്ടെന്ന് വിധിക്കുകയും ചെയ്തു. ഹോം ഓഫീസ് വിധിക്കെതിരെ അപ്പീല്‍ പോയില്ലെങ്കിലും വിസ നല്‍കാനുള്ള നടപടിക്രമങ്ങള്‍ വൈകിപ്പിക്കുകയായിരുന്നു. ശ്രീലങ്കയില്‍ ഒറ്റയ്ക്ക് കഴിഞ്ഞ സുദര്‍ശന്‍ വിഷാദത്തിലാകുകയും, ആരോഗ്യ നില മോശമാകുകയുമായിരുന്നു. സെപ്സിസ് ബാധിച്ചായിരുന്നു മരണം. ഹോം ഓഫീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് മരണത്തില്‍ കലാശിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.