ലണ്ടന്‍: യുകെയിലെ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നതിനായി വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവ്. ഹെല്‍ത്ത് കെയര്‍ വിസയില്‍ കുടുംബാംഗങ്ങളെ കൂടെ കൂട്ടാനാകാത്ത വിധമുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുതിയ നിയമ ഭേദഗതി ഇന്ത്യന്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് തിരിച്ചടിയായി. യുകെ ഹോം ഓഫീസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആരോഗ്യ പ്രവര്‍ത്തകരുടെ വിസ അപേക്ഷകളില്‍ 76% കുറവും ഫാമിലി ഡിപെന്‍ഡന്റ്‌സിന്റെ എണ്ണത്തില്‍ 58% കുറവും ഉണ്ടായിട്ടുണ്ട്. 2023ല്‍ ഏറ്റവും കൂടുതല്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസ ലഭിച്ചിരുന്നത് ഇന്ത്യന്‍ പൗരന്മാര്‍ക്കായിരുന്നു.
ഇതിനൊപ്പം യുകെയില്‍ നിലവില്‍ കുടുംബവുമൊത്ത് കഴിയുന്ന നിരവധി ഇന്ത്യന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഡീപോര്‍ട്ട് നടപടി നേരിടുകയാണെന്ന് പി. ടി. ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ വിസാ നിയമങ്ങള്‍ക്ക് അനുസരിച്ച് പുതിയ ജോലികള്‍ കണ്ടെത്താന്‍ കഴിയാത്തതാണ് പലര്‍ക്കും നാട്ടിലേയ്ക്ക് തിരിച്ച് പോകേണ്ട സ്ഥിതി ഒരുക്കിയിരിക്കുന്നത്. 2 മാസത്തിനുള്ളില്‍ ഇത്തരക്കാര്‍ ഡീപോര്‍ട്ട് ചെയ്യപ്പെടാന്‍ സാദ്ധ്യതയുണ്ട്. കുടിയേറ്റം നിയന്ത്രിക്കുന്നതിനും ബ്രിട്ടീഷ് തൊഴിലാളികള്‍ക്കുള്ള അവസരങ്ങള്‍ ഉറപ്പാക്കുന്നതിനും വേണ്ടിയാണു പുതിയ ഹെല്‍ത്ത് കെയര്‍ വിസാ നിയമങ്ങള്‍ കൊണ്ടു വന്നിരിക്കുന്നതെന്ന് യുകെ സര്‍ക്കാര്‍ പറയുന്നു.
ഹെല്‍ത്ത്, കെയര്‍ വിസകള്‍ക്ക് പുറമെ, ജനുവരി മുതല്‍ സ്റ്റുഡന്റ് വിസാ നിയമങ്ങളും ബ്രിട്ടീഷ് സര്‍ക്കാര്‍ കര്‍ശനമാക്കിയിട്ടുണ്ട്. അതിനാല്‍ ഈ വര്‍ഷം കോഴ്‌സുകള്‍ ആരംഭിച്ച മിക്ക അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും കുടുംബത്തെ കൂടെ കൊണ്ടുപോകാനായിട്ടില്ല. ഇത് സ്റ്റുഡന്റ് ഡിപ്പെന്‍ഡന്റ് വിസാ അപേക്ഷകളില്‍ ഈ വര്‍ഷമാദ്യം തന്നെ 79 ശതമാനത്തോളം കുറവ് വരുത്തിയിട്ടുണ്ട്. നിയമപരമായ കുടിയേറ്റവുമായി ബന്ധപ്പെട്ട വിസ നിയമങ്ങള്‍ പുതുക്കിക്കൊണ്ടിരിക്കുകയാണെന്നു യുകെ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പറഞ്ഞു.
പ്രധാനമന്ത്രി ഋഷി സുനക്കിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ പ്രതിമാസ ഡാറ്റയും പുറത്തിറക്കുന്നുണ്ട്. ഈ വര്‍ഷാവസാനം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കുടിയേറ്റക്കാരുടെ എണ്ണം കുറയുന്നുവെന്നു കാണിക്കാന്‍ വേണ്ടിയാണിത്. 38,000 വിസകള്‍ അനുവദിച്ചുകൊണ്ട് കെയര്‍ വര്‍ക്കര്‍ വിസയില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ ഒന്നാം സ്ഥാനത്തായിരുന്നു. പുതിയ നിയമങ്ങള്‍ കാരണം ഇതില്‍ പലരും ഇപ്പോള്‍ ബുദ്ധിമുട്ടിലാണ്.