ലണ്ടന്‍: ചികിത്സ കഴിഞ്ഞാലും രോഗികളെ പുറത്തുവിടാന്‍ കഴിയാത്തത് എന്‍എച്ച്എസ് ആശുപത്രികളെ സംബന്ധിച്ച് വലിയ തലവേദനയാണ്. ഇത് ശരിപ്പെടുത്താന്‍ ഗവണ്‍മെന്റ് പുതിയ നിര്‍ദ്ദേശങ്ങളെല്ലാം നല്‍കിയിട്ടുണ്ടെങ്കിലും വിജയകരമായിട്ടില്ല. ഇക്കാര്യം വ്യക്തമാക്കി എന്‍എച്ച്എസ് മെന്റല്‍ ഹെല്‍ത്ത് യൂണിറ്റുകളില്‍ കുടുങ്ങിയ രോഗികളുടെ എണ്ണം റെക്കോര്‍ഡ് എത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് ഇത് എത്തിച്ചേര്‍ന്നിരിക്കുന്നത്. കാലതാമസം നേരിട്ട ഡിസ്ചാര്‍ജ്ജുകളുടെ എണ്ണം എന്‍എച്ച്എസ് മെന്റല്‍ ഹോസ്പിറ്റലുകളില്‍ 49,677 ദിവസങ്ങളായി ഉയര്‍ന്നുവെന്നാണ് പരിശോധന വ്യക്തമാക്കുന്നത്. 2016 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
രോഗി ആശുപത്രി വിട്ടുപോകാന്‍ തയ്യാറായ ശേഷമുള്ള ക്ലിനിക്കല്‍ അല്ലാത്ത കാരണങ്ങള്‍ മൂലം ആശുപത്രികളില്‍ കുടുങ്ങുന്ന അവസ്ഥയാണ് കാലതാമസം നേരിട്ട ഡിസ്ചാര്‍ജ്ജുകള്‍. ഇതോടെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട രോഗികള്‍ക്ക് ആവശ്യത്തിന് ബെഡ് ലഭിക്കുകയുമില്ല. കെയര്‍ ഹോമില്‍ ഇടം കിട്ടാത്തതാണ് പ്രധാനമായും രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ആശുപത്രിയുമായി ബന്ധമില്ലാത്ത എന്‍എച്ച്എസ് കെയര്‍, സോഷ്യല്‍ കെയര്‍ എന്നിവയിലെ തടസ്സങ്ങളാണ് മറ്റ് കാരണങ്ങള്‍.