കൊച്ചി: കേരളം ബോട്ട് നിര്‍മാണ കേന്ദ്രങ്ങളുടെ ഹബ്ബായി മാറുന്നു. ചെറിയ ബോട്ടുകളുടെ നിര്‍മാണത്തിനായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബോട്ട് യാര്‍ഡുകളുടെ അതിനു തെളിവാണ്. കേരള മാരിടൈം ബോര്‍ഡിന്റെ (കെഎംബി) നിലവിലെ കണക്കനുസരിച്ചു സംസ്ഥാനത്ത് ഏതാണ്ട് 80 മുതല്‍ 85 വരെ ബോട്ട് യാര്‍ഡുകള്‍ക്ക് അംഗീകാരമുണ്ട്. അതില്‍ ഭൂരിഭാഗവും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ ബോട്ട് യാര്‍ഡുകളില്‍ പലതിനും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമല്ല, കാനഡ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകളും ലഭിക്കുന്നു. കേരളത്തിലെ ബോട്ട് നിര്‍മാണ വ്യവസായം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നു നെട്ടൂരില്‍ സ്ഥിതി ചെയ്യുന്ന മാതാ മറൈന്‍സിന്റെ സിഇഒ ജോയ് ജേക്കബ് പറയുന്നു. സ്വകാര്യ വ്യക്തികളില്‍ നിന്നു സ്ഥിരമായി ഓര്‍ഡറുകള്‍ കിട്ടുന്നുണ്ട്. അവശ്യക്കാര്‍ക്ക് ബോട്ടുകള്‍ നിര്‍മിച്ചു നല്‍കാനും കഴിയുന്നുണ്ടെന്നു ജേക്കബ് ടിഎന്‍ഐഇയോട് പറഞ്ഞു. തങ്ങളുടെ ബോട്ടുകള്‍ക്ക് രാജ്യത്തു മാത്രമല്ല ലോകത്തെ വിവിധയിടങ്ങളില്‍ നല്ല ഡിമാന്‍ഡുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബോട്ടുകള്‍ക്ക് ഇന്ത്യയ്ക്കുള്ളില്‍ മാത്രമല്ല, ആഗോളതലത്തിലും ഉയര്‍ന്ന ഡിമാന്‍ഡുണ്ട്. വിവിധ സംസ്ഥാനങ്ങളിലേക്ക് ബോട്ടുകള്‍ വിതരണം ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര ക്ലയന്റുകളില്‍ നിന്നും അന്വേഷണങ്ങള്‍ വരുന്നുണ്ട്. കയറ്റുമതി വിപുലീകരിക്കുന്നതിനും ആഗോള വിപണിയില്‍ സാന്നിധ്യം അറിയിക്കാന്‍ കഴിയുന്നതിലും സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോര്‍ച്ചുഗീസ് കാലഘട്ടത്തിന്റെ പാരമ്പര്യമുള്ള ഐസ്മര്‍ ബോട്ട് ബില്‍ഡേഴ്സ് ഉടമ ഐസ്മര്‍ ജോസഫും സമാന അഭിപ്രായം പങ്കിട്ടു. മറ്റ് സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള ഓര്‍ഡറുകള്‍, പ്രത്യേകിച്ച് അവരുടെ ടൂറിസം വകുപ്പില്‍ നിന്നും ജലഗതാഗത അതോറിറ്റികളില്‍ നിന്നുമുള്ള ഓര്‍ഡറുകള്‍ നിരവധി ലഭിക്കുന്നു. സംസ്ഥത്തു നിന്നുള്ള അന്വേഷണങ്ങളേക്കാള്‍ കൂടുതല്‍ പുറത്തു നിന്നാണ് വരുന്നത്. ഈ മേഖലയിലെ പുതിയ നിര്‍മാണ കമ്പനികളുടെ കടന്നുവരവ് വിപണിയില്‍ ആരോ?ഗ്യകരമായ മത്സരത്തിന്റെ സൂചന നല്‍കുന്നു. 2002-ല്‍ ഇന്ത്യയില്‍ ആദ്യമായി ഫൈബര്‍ഗ്ലാസ് ഹൗസ്ബോട്ട് നിര്‍മിച്ച ബോട്ട് യാര്‍ഡ് തങ്ങളുടേതാണെന്നും ഐസ്മര്‍ പറയുന്നു.
ഇന്ത്യയിലെ ആദ്യത്തെ ഐആര്‍എസ് പാസഞ്ചര്‍ ഫൈബര്‍ഗ്ലാസ് റെസ്റ്റോറന്റ് ബോട്ട് നിര്‍മിച്ച് വിതരണം ചെയ്യാന്‍ കമ്പനിക്കു സാധിച്ചു. മാത്രമല്ല, കേരളത്തിലെ ആദ്യത്തെ ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിങ് (ഐആര്‍എസ്) അംഗീകൃത കടല്‍ യാത്രാ ഫൈബര്‍ഗ്ലാസ് കാറ്റമരനും തങ്ങളാണ് നിര്‍മിച്ചത്. ദുബായിലെ ഒരു സ്വകാര്യ പാര്‍ട്ടിക്ക് വേണ്ടിയാണ് ഇത് നിര്‍മിച്ചതെന്നും ഐസ്മര്‍ ജോസഫ് അവകാശപ്പെട്ടു. 3.5 കോടി രൂപയ്ക്കാണ് കാറ്റമരന്‍ നിര്‍മിച്ചത്. ഇന്ത്യന്‍ നാവിക സേനയ്ക്കായി ഐസ്മാര്‍ ബോട്ടുകളും നിര്‍മിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, അസം, കേരളം എന്നിവയുള്‍പ്പെടെ സംസ്ഥാന ടൂറിസം വകുപ്പുകള്‍ക്കായി നിരവധി ബോട്ടുകള്‍ നിര്‍മിച്ചിട്ടുണ്ട്. 50 ലക്ഷം മുതല്‍ ഒരു കോടി വരെ പ്രതിവര്‍ഷം വരുമാനം നേടാന്‍ കഴിയുമെന്നും യുവ ബോട്ട് നിര്‍മാതാവായ ഐശ്വര്യ വ്യക്തമാക്കുന്നു. വിപണിയില്‍ നിലവില്‍ കുഞ്ഞന്‍ ബോട്ടുകള്‍ക്കാണ് ഡിമാന്‍ഡെന്നു നാവല്‍റ്റ് ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമായ സന്ദിത് തണ്ടാശേരി പറയുന്നു. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബോട്ട് മേഖല അതിവേഗം വളര്‍ന്നുവരികയാണ്. അടുത്തിടെ തങ്ങള്‍ക്ക് അഞ്ച് അന്താരാഷ്ട്ര ഓര്‍ഡറുകള്‍ ലഭിച്ചു. ഒരു ബോട്ട് ഇതിനകം കാനഡയില്‍ എത്തിച്ചു കഴിഞ്ഞു. തങ്ങളുടെ കമ്പനി നിര്‍മിച്ച 44ല്‍ അധികം ബോട്ടുകള്‍ 8 ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. 60 സീറ്റുള്ള രണ്ട് സോളാര്‍ ബോട്ടുകള്‍ക്കായി നാവല്‍റ്റിനു ഇസ്രായേലില്‍ നിന്ന് ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിര്‍മിക്കുന്ന ഉരുവിനു മിഡില്‍ ഈസ്റ്റില്‍ വലിയ വിപണിയുണ്ടെന്നും സന്ദിത് വ്യക്തമാക്കി.
വളര്‍ച്ചയ്ക്കിടയിലും മേഖല പ്രതിസന്ധികളും നേരിടുന്നുണ്ടെന്നു നിര്‍മാതാക്കള്‍ പറയുന്നു. ബാങ്കുകളില്‍ നിന്ന് മതിയായ സാമ്പത്തിക സഹായം കിട്ടുന്നതിനു വെല്ലുവിളികളുണ്ട്. വ്യവസായ സാധ്യത വര്‍ധിപ്പിക്കുന്നതിനു സര്‍ക്കാര്‍ പിന്തുണ ആവശ്യമുണ്ട്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്‍കാനും നിര്‍മാതാക്കളെ സര്‍ക്കാര്‍ പിന്തുണ പ്രാപ്തരാക്കും. വിനോദ സഞ്ചാരത്തിന്, പ്രത്യേകിച്ച് നമ്മുടെ ഉള്‍നാടന്‍ ജലപാതകളെ ഉപയോഗപ്പെടുത്തുന്ന ടൂറിസത്തിന് വലിയ പ്രോത്സാഹനം നല്‍കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കു പിന്നിലാണ് കേരളം. അതില്‍ മാറ്റം വന്നാല്‍ ആഭ്യന്തര വിപണിക്കു അതു പ്രോത്സാഹനമായി മാറുമെന്നും നിര്‍മാതാക്കള്‍ ഒറ്റ ശബ്ദത്തില്‍ ചൂണ്ടിക്കാട്ടുന്നു.