Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=115.3669 INR  1 EURO=96.9932 INR
ukmalayalampathram.com
Fri 23rd May 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
വിദേശപഠന മോഹത്തില്‍പ്പെട്ട് മലയാളി കുടുംബങ്ങള്‍ കടക്കെണിയില്‍
reporter

കൊച്ചി: വിദേശത്ത് കണ്ണഞ്ചിപ്പിക്കുന്ന തൊഴില്‍ സ്വപ്നം കണ്ട് പുറത്ത് പോയി പഠിച്ചിട്ടും ജോലി കിട്ടാതെ മടങ്ങുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു. രണ്ട് വര്‍ഷത്തെ പോസ്റ്റ്-സ്റ്റഡി വിസയുടെ കാലാവധി കഴിഞ്ഞപ്പോള്‍ വിദേശത്ത് ശരിയായ തൊഴില്‍ ഉറപ്പാക്കാന്‍ കഴിയാതെ നിരവധി യുവതീയുവാക്കള്‍ കേരളത്തിലേക്ക് മടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ കേരളത്തില്‍ നിരവധി കുടുംബങ്ങളാണ് കടക്കെണിയില്‍ അകപ്പെട്ടത്. 2024 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് കേരളത്തില്‍ വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട് 9,387.11 കോടി രൂപയാണ് തിരിച്ചടയ്ക്കാന്‍ ഉള്ളത്. തിരിച്ചടയ്ക്കാനുള്ള തുകയുടെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളമാണ് മുന്നില്‍. വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട് 2,57,669 വിദ്യാര്‍ഥി അക്കൗണ്ടുകളിലായി 9,387.11 കോടി രൂപ തിരിച്ചടയ്ക്കാന്‍ ഉണ്ടെന്നാണ് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിനര്‍ഥം ഏതാണ്ട് അത്രയും തന്നെ കുടുംബങ്ങള്‍ വിദേശ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കടബാധ്യതയുടെ ഭാരം വഹിക്കുന്നുണ്ടെന്നാണ്. 2023 ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് 2,54,388 വിദ്യാര്‍ഥി അക്കൗണ്ടുകളിലായി 9143 കോടിയാണ് തിരിച്ചടയ്ക്കാന്‍ ഉണ്ടായിരുന്നത്.

2024 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് കേരളവുമായി താരതമ്യപ്പെടുത്തുമ്പോള്‍, മഹാരാഷ്ട്രയില്‍ 6,158.22 കോടി രൂപയും ആന്ധ്രാപ്രദേശില്‍ 5,168.34 കോടി രൂപയും തെലങ്കാനയില്‍ 5,103.77 കോടി രൂപയുമാണ് തിരിച്ചടയ്ക്കാനുള്ള വിദ്യാഭ്യാസ വായ്പ. കൂടുതല്‍ ആശങ്കാജനകമായ കാര്യം, കേരളത്തില്‍ 880.74 കോടി രൂപയുടെ വായ്പകള്‍ ഇതിനകം നിഷ്‌ക്രിയ ആസ്തിയായി മാറി എന്നതാണ്. ഇത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ വായ്പാ പോര്‍ട്ട്‌ഫോളിയോയുടെ 9.38 ശതമാനം വരും. 2019 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള രാജ്യസഭ കണക്കനുസരിച്ച് വിദേശ പഠനത്തിനായി മലയാളികള്‍ക്ക് 11,872.09 കോടി രൂപയാണ് ബാങ്കുകള്‍ വായ്പയായി അനുവദിച്ചത്. ഇതില്‍ 7619.64 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു. വിദേശ പഠനത്തിനുള്ള വായ്പയുടെ കണക്കിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം തന്നെയാണ് മുന്നില്‍. മഹാരാഷ്ട്രയാണ് തൊട്ടുപിന്നില്‍. ഇക്കാലയളവില്‍ മഹാരാഷ്ട്രയില്‍ 8,745 കോടിയാണ് ബാങ്കുകള്‍ അനുവദിച്ചത്. ആന്ധ്രാപ്രദേശ് 7,690 കോടി, തെലങ്കാന 8150 കോടി എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള മറ്റു സംസ്ഥാനങ്ങളുടെ കണക്ക്.

കുടിശ്ശിക വര്‍ദ്ധിച്ചുവന്നതോടെ, ബാങ്കുകള്‍ സര്‍ഫാസി നിയമം ഉപയോഗിച്ച് വായ്പയ്ക്കായി പണയപ്പെടുത്തിയ സ്വത്തുക്കള്‍ വിറ്റ് കുടിശ്ശിക ഈടാക്കാനുള്ള ശ്രമത്തിലാണ്. സാധാരണയായി 7.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ക്ക് ഈടായി സ്വീകരിക്കുന്നത് ഭൂമി അല്ലെങ്കില്‍ വീട്ടുപകരണങ്ങള്‍ ആണ്. ഇത്തരം കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ഒരു സ്വകാര്യ ബാങ്കിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മിക്ക കുടുംബങ്ങളും വിദേശ ജോലിയില്‍ എല്ലാ പ്രതീക്ഷകളും അര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ അവര്‍ക്ക് തിരിച്ചടവ് നിറവേറ്റാന്‍ കഴിയുന്നില്ലെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നിയമപരമായ ഇടപെടലുകളും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. പണയപ്പെടുത്തിയ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ ബാങ്കുകള്‍ പോകുമ്പോള്‍, കടം വാങ്ങുന്നവര്‍ പലപ്പോഴും സ്റ്റേയ്ക്കായി കോടതികളിലേക്ക് ഓടുന്നതായി കൊച്ചിയിലെ ഒരു അഭിഭാഷകന്‍ പറഞ്ഞു. സാങ്കേതികമായി, കോടതികള്‍ക്ക് അധികാരപരിധിയില്ല, പക്ഷേ ബാങ്കുകള്‍ പലപ്പോഴും ദീര്‍ഘകാല നിയമ പോരാട്ടങ്ങള്‍ ഒഴിവാക്കാന്‍ ഒത്തുതീര്‍പ്പ് പദ്ധതികള്‍ക്ക് സമ്മതിക്കുന്നതായും അഭിഭാഷകന്‍ വ്യക്തമാക്കി.

മോശം ആസൂത്രണവും തെറ്റായ അഭിലാഷങ്ങളുമാണ് പ്രശ്നത്തിന്റെ കാതല്‍ എന്ന് കൊച്ചി ആസ്ഥാനമായുള്ള വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സിയായ ഗോഡ്‌സ്പീഡിന്റെ എംഡി രേണു എ പറയുന്നു. പല വിദ്യാര്‍ഥികളും അവരുടെ കഴിവ് മനസിലാക്കാതെയോ തൊഴില്‍ വിപണിയിലെ പ്രവണതകളെക്കുറിച്ച് ഗവേഷണം നടത്താതെയോ ലക്ഷ്യസ്ഥാനങ്ങളോ കോഴ്സുകളോ തെരഞ്ഞെടുക്കുന്നു. പരിമിതമായ തൊഴില്‍ സാധ്യതകളുള്ള മേഖലകളിലോ അവര്‍ക്ക് മത്സരശേഷി നല്‍കാത്ത സ്ഥാപനങ്ങളിലോ അവര്‍ എത്തിച്ചേരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. മകന്റെ വിദേശ പഠനത്തിനായി വിദ്യാഭ്യാസ വായ്പ എടുത്തത് വഴി വലിയ ഭാരം ചുമക്കേണ്ടി വന്നതായി കൊച്ചി സ്വദേശിനി പറഞ്ഞു. 2010 ല്‍, തന്റെ മൂത്ത മകന്റെ ലണ്ടനിലെ ബിടെക് പഠനത്തിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 20 ലക്ഷം രൂപ വായ്പ എടുത്തു. 2015ല്‍ വായ്പ പൂര്‍ണമായും തിരിച്ചടച്ചപ്പോഴേക്കും 50 ലക്ഷം രൂപയാണ് കൈയില്‍ നിന്ന് ചെലവായത്. ഏകദേശം 15 ശതമാനം പലിയാണ് ഈടാക്കിയത്. ഇത് ഉയര്‍ന്ന പലിശനിരക്കാണ്. കൂടാതെ മറ്റു ചാര്‍ജുകള്‍ കൂടി ഈടാക്കിയതോടെയാണ് കടബാധ്യത 50 ലക്ഷമായി ഉയര്‍ന്നതെന്നും അവര്‍ പറഞ്ഞു.

2016ല്‍, മകന്റെ യുഎസിലെ ബിരുദാനന്തര പഠനത്തിനായി മറ്റൊരു വിദ്യാഭ്യാസ വായ്പ എടുത്തു. കാനറ ബാങ്കില്‍ നിന്ന് 35 ലക്ഷം രൂപയാണ് എടുത്തത്. ഇത്തവണ, പലിശ നിരക്ക് കുറവായിരുന്നു, 11 ശതമാനത്തില്‍ തുടങ്ങി ഒടുവില്‍ 9 ശതമാനമായി കുറഞ്ഞു. പക്ഷേ ആകെ തിരിച്ചടവ് ഇപ്പോഴും 50 ലക്ഷം രൂപയായി ഉയര്‍ന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. 'കഴിഞ്ഞ വര്‍ഷം വായ്പ തീര്‍ക്കാന്‍ ഞങ്ങള്‍ 10 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വച്ചു. എന്റെ ഇളയ മകന് മറ്റൊരു വിദ്യാഭ്യാസ വായ്പ എടുക്കാന്‍ ആലോചിച്ചപ്പോള്‍, എന്റെ മൂത്ത മകന്‍ ചോദിച്ചു, വീണ്ടും ഇതേ ആഘാതത്തിലൂടെ കടന്നുപോകാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന്'- കൊച്ചി സ്വദേശിനി പറഞ്ഞു. എന്നാല്‍ ഭാഗ്യവശാല്‍ ഷേര്‍ലിയുടെ മകന് യുഎസില്‍ നല്ല ശമ്പളമുള്ള ജോലി ലഭിച്ചു. എന്നാല്‍ മറ്റു പലര്‍ക്കും അത്ര ഭാഗ്യമുണ്ടായിട്ടില്ല. മകന്റെ യുകെയിലെ വിദ്യാഭ്യാസത്തിനായി 20 ലക്ഷം രൂപയാണ് ചോറ്റാനിക്കരയിലെ ഹോമിയോപ്പതി കോളേജിലെ ഫാക്കല്‍റ്റി അംഗമായ ഡോ. സതീഷ് കടമെടുത്തത്. വായ്പയുടെ ഒരു ഭാഗം തിരിച്ചടയ്ക്കാന്‍ അദ്ദേഹത്തിന്റെ മകന്‍ പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തു. എന്നാല്‍ ബിരുദാനന്തര ബിരുദത്തിന് ശേഷം യൂറോപ്പില്‍ ജോലി അന്വേഷിച്ച് രണ്ട് വര്‍ഷം അലഞ്ഞു. ഒടുവില്‍ തൊഴില്‍രഹിതനായി മകന്‍ കേരളത്തിലേക്ക് മടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിക്ക കേസുകളിലും, വിദേശ വിദ്യാഭ്യാസം ഒരു സുവര്‍ണ്ണ ടിക്കറ്റായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. ഉയര്‍ന്ന ശമ്പളമുള്ള വിദേശ ജോലിയാണ് സ്വപ്നം കണ്ടിരുന്നത്. എന്നാല്‍ പലര്‍ക്കും ഒരു സാമ്പത്തിക ബാധ്യതയായി ഇത് മാറിയിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window