എഡിന്‍ബറോ: സ്‌കോട്ട്‌ലന്‍ഡിലെ മുന്‍ ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജനില്‍നിന്ന് വേര്‍പിരിഞ്ഞ് കഴിയുന്ന ഭര്‍ത്താവും സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയുടെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവുമായ പീറ്റര്‍ മറെലിന് അഞ്ചുവര്‍ഷവും മൂന്നുമാസവും തടവുശിക്ഷ. പാര്‍ട്ടി ഫണ്ടില്‍നിന്ന് നാലുലക്ഷം പൗണ്ടിലധികം തട്ടിയെടുത്ത കേസില്‍ എഡിന്‍ബറോ ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. 2010 ഓഗസ്റ്റ് മുതല്‍ 2022 ഒക്ടോബര്‍വരെയുള്ള കാലയളവില്‍ എസ്.എന്‍.പി.യുടെ £400,310.65 സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതായി 61 വയസ്സുള്ള മറെല്‍ നേരത്തേ കുറ്റസമ്മതം നടത്തിയിരുന്നു. പാര്‍ട്ടിയിലെ ഉന്നതപദവി ദുരുപയോഗം ചെയ്ത് സംഘടനയുടെയും അംഗങ്ങളുടെയും സംഭാവന നല്‍കിയവരുടെയും വിശ്വാസം വഞ്ചിച്ചതാണ് മറെലിന്റെ പ്രവൃത്തിയെന്ന് ശിക്ഷ വിധിച്ച ജഡ്ജി ലോര്‍ഡ് യങ് നിരീക്ഷിച്ചു. ആസൂത്രിതമായി നടത്തിയ സാമ്പത്തിക കുറ്റകൃത്യമാണിതെന്നും സമാന പദവികളിലുള്ളവര്‍ അധികാരം ദുരുപയോഗം ചെയ്യാതിരിക്കാനുള്ള ശക്തമായ മുന്നറിയിപ്പാകണം ശിക്ഷയെന്നും കോടതി വ്യക്തമാക്കി. മറെല്‍ കുറ്റസമ്മതം നടത്തിയിരുന്നില്ലെങ്കില്‍ ഏഴുവര്‍ഷത്തെ തടവുശിക്ഷ നല്‍കുമായിരുന്നുവെന്നും കോടതി പറഞ്ഞു. വിധി കേള്‍ക്കുമ്പോള്‍ പ്രത്യേക വികാരപ്രകടനങ്ങളൊന്നും നടത്താതിരുന്ന മറെലിനെ പിന്നീട് കൈവിലങ്ങണിയിച്ച് ജയിലിലേക്ക് കൊണ്ടുപോയി.
പാര്‍ട്ടി പണം ഉപയോഗിച്ച് ആഡംബര വാങ്ങലുകള്‍
അന്വേഷണത്തില്‍ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം പാര്‍ട്ടി പണം ഉപയോഗിച്ച് മറെല്‍ ആഡംബര വാഹനങ്ങള്‍, വിലകൂടിയ വാച്ചുകള്‍, പേനകള്‍, ആഭരണങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ വാങ്ങിയിരുന്നു. £124,550 വിലയുള്ള ആഡംബര മോട്ടോര്‍ഹോമാണ് ഏറ്റവും വലിയ വാങ്ങല്‍. ജാഗ്വാര്‍ ഇലക്ട്രിക് എസ്യുവി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വാങ്ങുന്നതിനും പാര്‍ട്ടി പണം ഉപയോഗിച്ചിരുന്നു. വിലകൂടിയ മോണ്ട്ബ്ലാങ്ക് പേനകള്‍, ഡിസൈനര്‍ വാച്ചുകള്‍, അടുക്കള ഉപകരണങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിവയും തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയതായി കണ്ടെത്തി. സ്വകാര്യ ആവശ്യങ്ങള്‍ക്കായുള്ള പല വാങ്ങലുകളും പാര്‍ട്ടിയുടെ ഔദ്യോഗിക ചെലവുകളാണെന്ന് തോന്നിപ്പിക്കുന്നതിനായി വ്യാജ ഇന്‍വോയിസുകളും അക്കൗണ്ടിങ് രേഖകളും തയ്യാറാക്കിയിരുന്നു. തെറ്റായ അക്കൗണ്ടിങ് കോഡുകള്‍ ഉപയോഗിച്ചാണ് ഇടപാടുകള്‍ മറച്ചുവച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
നിയന്ത്രണ സംവിധാനങ്ങളെ മറികടന്നു
പാര്‍ട്ടിയുടെ സാമ്പത്തിക കാര്യങ്ങളില്‍ മറെലിനുണ്ടായിരുന്ന നിര്‍ണായക നിയന്ത്രണവും അധികാരവുമാണ് വര്‍ഷങ്ങളോളം തട്ടിപ്പ് കണ്ടെത്താതിരിക്കാന്‍ സഹായിച്ചതെന്ന് കോടതി വിലയിരുത്തി. സംഘടനയിലെ സാധാരണ സാമ്പത്തിക പരിശോധനകളും നിയന്ത്രണ സംവിധാനങ്ങളും മറികടക്കാന്‍ മറെലിന് കഴിഞ്ഞു. പാര്‍ട്ടിയുടെ ഉയര്‍ന്ന തലത്തിലുള്ള സാമ്പത്തിക തീരുമാനങ്ങളില്‍ അദ്ദേഹം പുലര്‍ത്തിയ സ്വാധീനം മറ്റ് ഉദ്യോഗസ്ഥര്‍ക്ക് ഇടപാടുകള്‍ ചോദ്യം ചെയ്യുന്നത് ബുദ്ധിമുട്ടാക്കിയതായും അന്വേഷണത്തില്‍ വ്യക്തമായി.
'വഞ്ചിക്കപ്പെട്ടതായി തോന്നുന്നു'-നിക്കോള സ്റ്റര്‍ജന്‍
മറെലിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തതായി നിക്കോള സ്റ്റര്‍ജന്‍ അഭിഭാഷകന്‍ മുഖേന അറിയിച്ചു. അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ വഞ്ചിക്കപ്പെടുകയും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്തുവെന്നാണ് ഇപ്പോള്‍ ബോധ്യപ്പെടുന്നതെന്നും അവര്‍ വ്യക്തമാക്കി. മറെലിന്റെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് സ്റ്റര്‍ജന്റെ നിലപാട്. ദീര്‍ഘകാല പൊലീസ് അന്വേഷണത്തിനൊടുവില്‍ തനിക്കെതിരെ കുറ്റം ചുമത്തുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
സ്വത്തുക്കള്‍ മരവിപ്പിച്ചു
തട്ടിയെടുത്ത പണം തിരിച്ചുപിടിക്കുന്നതിനായി ക്രിമിനല്‍ സ്വത്ത് കണ്ടുകെട്ടല്‍ നിയമപ്രകാരമുള്ള നടപടികളും പുരോഗമിക്കുകയാണ്. മറെലിന്റെ പേരിലുള്ള £613,500 മൂല്യമുള്ള രണ്ടു പെന്‍ഷന്‍ ഫണ്ടുകള്‍, കുടുംബവീട്ടിലെ £88,632 വരെയുള്ള അദ്ദേഹത്തിന്റെ ഓഹരി, കേസുമായി ബന്ധപ്പെട്ട മോട്ടോര്‍ഹോം എന്നിവ കോടതി ഉത്തരവിനെ തുടര്‍ന്ന് മരവിപ്പിച്ചിരിക്കുകയാണ്. മറെല്‍ തട്ടിയെടുത്ത തുകയും പലിശയും അനുബന്ധ ചെലവുകളും ഉള്‍പ്പെടെ എത്ര തുക തിരിച്ചുപിടിക്കണമെന്ന കാര്യത്തില്‍ സെപ്റ്റംബര്‍ മധ്യത്തില്‍ പ്രത്യേക ഹിയറിങ് നടക്കും. സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടണോ അതോ നഷ്ടപരിഹാരമായി എസ്.എന്‍.പി.ക്ക് കൈമാറണോ എന്നതിലും കോടതി തീരുമാനമെടുക്കും.
സാമ്പത്തിക ക്രമക്കേട് പുറത്തുകൊണ്ടുവന്നത് 'ഓപ്പറേഷന്‍ ബ്രാഞ്ച്‌ഫോം'
എസ്.എന്‍.പി.യുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസ് സ്‌കോട്ട്‌ലന്‍ഡ് നടത്തിയ 'ഓപ്പറേഷന്‍ ബ്രാഞ്ച്‌ഫോം' അന്വേഷണത്തിലാണ് മറെലിന്റെ ക്രമക്കേടുകള്‍ പുറത്തുവന്നത്. 2021ല്‍ ആരംഭിച്ച അന്വേഷണം ഏകദേശം നാലുവര്‍ഷം നീണ്ടു. പാര്‍ട്ടി ഫണ്ടിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട പരാതികളെ തുടര്‍ന്നായിരുന്നു അന്വേഷണം ആരംഭിച്ചത്. നിക്കോള സ്റ്റര്‍ജനും പാര്‍ട്ടിയുടെ മുന്‍ ട്രഷററും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യപ്പെട്ടിരുന്നെങ്കിലും ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തിയില്ല. സ്‌കോട്ടിഷ് രാഷ്ട്രീയത്തെ നടുക്കിയ സാമ്പത്തിക വിവാദമായാണ് കേസ് വിലയിരുത്തപ്പെടുന്നത്. സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ സാമ്പത്തിക നിയന്ത്രണങ്ങളിലും ഭരണസംവിധാനങ്ങളിലും കൂടുതല്‍ കര്‍ശനമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതായി നിലവിലെ എസ്.എന്‍.പി. നേതൃത്വം അറിയിച്ചു.