Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8119 INR  1 EURO=110.6807 INR
ukmalayalampathram.com
Mon 01st Jun 2026
 
 
UK Special
  Add your Comment comment
മേക്കര്‍ഫീല്‍ഡ് ഉപതെരഞ്ഞെടുപ്പ്: കുടിയേറ്റ പരസ്യത്തെച്ചൊല്ലി ബേണ്‍ഹാം-ഫരാഗ് വാക്‌പോര് ചൂടുപിടിക്കുന്നു
reporter

ലണ്ടന്‍: മേക്കര്‍ഫീല്‍ഡ് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമും റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗും തമ്മിലുള്ള രാഷ്ട്രീയ പോര് സമൂഹമാധ്യമങ്ങളില്‍ ചൂടുപിടിക്കുന്നു. അനധികൃത കുടിയേറ്റത്തെ ആസ്പദമാക്കി ഫരാഗ് പങ്കുവെച്ച പ്രചാരണ ചിത്രമാണ് പുതിയ വിവാദത്തിന് വഴിവെച്ചത്. ചെറിയ ബോട്ടുകളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് ബ്രിട്ടനിലെത്തുന്ന അഭയാര്‍ഥികള്‍ ''ആന്‍ഡി ബേണ്‍ഹാമിന് വോട്ട് ചെയ്യൂ'' എന്ന പ്ലക്കാര്‍ഡ് പിടിച്ചുനില്‍ക്കുന്ന തരത്തിലുള്ള ചിത്രമാണ് ഫരാഗ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ''ആന്‍ഡി ബേണ്‍ഹാം അവരുടെ ആളാണ്, നിങ്ങളുടേതല്ല'' എന്ന കുറിപ്പും ഫരാഗ് ചേര്‍ത്തിരുന്നു. കുടിയേറ്റവിരുദ്ധ പ്രചാരണം മേക്കര്‍ഫീല്‍ഡില്‍ റിഫോം യുകെ ശക്തമായി ഉപയോഗിക്കുമെന്ന സൂചനകള്‍ നേരത്തേ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ഫരാഗിന്റെ പോസ്റ്റിന് പരിഹാസരൂപത്തിലായിരുന്നു ബേണ്‍ഹാമിന്റെ മറുപടി. ''സുഹൃത്തേ, നിരാശനാണോ?'' എന്ന ചോദ്യത്തോടൊപ്പം, ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ലക്ഷക്കണക്കിന് പൗണ്ടുകള്‍ കൂടുതല്‍ പ്രയോജനകരമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ ആലോചിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. ഇതിന് മറുപടിയായി അനധികൃത കുടിയേറ്റക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ ബേണ്‍ഹാം സഹായിക്കുകയാണെന്ന് ഫരാഗ് ആരോപിച്ചു. ഇതോടെ ഇരുവരും തമ്മിലുള്ള വാക്‌പോര് കൂടുതല്‍ രൂക്ഷമായി.

മേക്കര്‍ഫീല്‍ഡ് ഉപതെരഞ്ഞെടുപ്പ് ലേബറിനും റിഫോം യുകെക്കും ഒരുപോലെ നിര്‍ണായകമായ രാഷ്ട്രീയ പോരാട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ആദ്യ അഭിപ്രായ സര്‍വേയില്‍ ലേബര്‍ സ്ഥാനാര്‍ഥിയായ ആന്‍ഡി ബേണ്‍ഹാമിന് 43 ശതമാനം പിന്തുണയും റിഫോം യുകെയുടെ സ്ഥാനാര്‍ഥി റോബര്‍ട്ട് കെനിയനിന് 40 ശതമാനം പിന്തുണയും ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ലേബറിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിലൊന്നായ മേക്കര്‍ഫീല്‍ഡില്‍ റിഫോം യുകെ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നത് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ബേണ്‍ഹാമിന് വിജയം നേടാനായാല്‍ അത് അദ്ദേഹത്തിന്റെ വെസ്റ്റ്മിന്‍സ്റ്ററിലേക്കുള്ള തിരിച്ചുവരവിനും ദേശീയ രാഷ്ട്രീയത്തിലെ ഭാവി സാധ്യതകള്‍ക്കും നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

 
Other News in this category

 
 




 
Close Window