ലണ്ടന്‍: രാജ്യത്തെ ബേസിക് പലിശ നിരക്ക് തല്‍കാലം അഞ്ചുശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം. ഇന്നു രാവിലെ ചേര്‍ന്ന ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗമാണ് തല്‍കാലം പലിശ നിരക്ക് കുറയ്‌ക്കേണ്ടതില്ല എന്നു തീരുമാനിച്ചത്. ഒന്‍പതംഗ കമ്മിറ്റിയിലെ എട്ടുപേരും പലിശ അതേപടി നിലനിര്‍ത്തണം എന്ന അഭിപ്രായക്കാരായിരുന്നു. ഒരാള്‍ മാത്രമാണ് കുറയ്ക്കണമെന്ന നിലപാട് എടുത്തത്. വരുന്ന മാസങ്ങളില്‍ പണപ്പെരുപ്പ നിരക്ക് കുറഞ്ഞു നില്‍ക്കുന്ന സാഹചര്യം ഉണ്ടായാല്‍ പലിശ കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബാങ്ക് ഗവര്‍ണ്‍ര്‍ ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കി. കഴിഞ്ഞ മാസം ചേര്‍ന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം നാലു വര്‍ഷത്തിനുശേഷം ആദ്യമായി കാല്‍ശതമാനം പലിശ നിരക്ക് കുറച്ചിരുന്നു. ഇതേത്തുടര്‍ന്ന് മോര്‍ഗേജ് റേറ്റുകളില്‍ ഉള്‍പ്പെടെ എല്ലാ പലിശ നിരക്കിലും വ്യക്തമായ കുറവുണ്ടായി. വരും മാസങ്ങളിലും സമാനമായ രീതിയില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് പടിപടിയായി കുറയ്ക്കുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞമാസം പണപ്പെരുപ്പ നിരക്കിലുണ്ടായ നേരിയ വര്‍ധന ഇന്നത്തെ സിറ്റിങ്ങില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. എങ്കിലും പണപ്പെരുപ്പ നിരക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയ്ക്ക് നിലനിര്‍ത്താനായാല്‍ ഈ വര്‍ഷം അവസാനത്തോടെ ബേസിക് പലിശനിരക്ക് നാലു ശതമാനത്തിന് അടുത്തേക്ക് എത്തിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഇതോടെ മോര്‍ഗേജ് പലിശനിരക്കുകളും ആനുപാതികമായി കുറയും.
നേരത്തെ പണപ്പെരുപ്പ നിരക്ക് രണ്ടുശതമാനത്തില്‍ എത്തിയിട്ട് മാസങ്ങളായിട്ടും പലിശനിരക്ക് കുറയ്ക്കാത്ത ബാങ്ക് ഓഫി ഇംഗ്ലണ്ടിന്റെ നിലപാട് ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഒടുവില്‍ പൊതു തിരഞ്ഞെടുപ്പിനുശേഷം പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നുകഴിഞ്ഞാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കാല്‍ ശതമാനം പലിശ കുറച്ച് ശുഭസൂചന നല്‍കിയത്. കോവിഡിന്റെയും യുക്രെയ്ന്‍ യുദ്ധത്തിന്റെയും പശ്ചാത്തലത്തില്‍ 11 ശതമാനത്തിനു മുകളിലായിരുന്ന പണപ്പെരുപ്പ നിരക്ക് മൂന്നുവര്‍ഷത്തിനിടെ ആദ്യമായാണ് തുടര്‍ച്ചയായി അഞ്ചുമാസക്കാലം രണ്ടു ശതമാനത്തിനടുത്തു തുടരുന്നത്. 2022 ഒക്ടോബറിലാണ് ബ്രിട്ടനിലെ പണപ്പെരുപ്പ നിരക്ക് 40 വര്‍ഷത്തെ റെക്കാര്‍ഡ് ഭേദിച്ച് 11.1 ശതമാനത്തില്‍ എത്തിയത്. യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയിലുണ്ടായ കുതിച്ചുകയറ്റമാണ് പണപ്പെരുപ്പ നിരക്ക് എല്ലാ സീമകളും ലംഘിച്ച് മുന്നേറാന്‍ കാരണമായത്. ഇതിനെ നേരിടാന്‍ ഘട്ടം ഘട്ടമായി പലിശനിരക്ക് ഉയര്‍ത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 0.25 ശതമാനത്തിലായിരുന്ന ദേശീയ പലിശ നിരക്ക് 5.25 എന്ന നിരക്കില്‍ എത്തിച്ചു. ഇതോടെ മോര്‍ഗേജിലും മറ്റു വായ്പകളിലും പലിശനല്‍കി വലയുന്ന സ്ഥിതിയിലായി ബ്രിട്ടനിലെ ജനങ്ങള്‍.