ലണ്ടന്‍: സൂര്യനസ്തമിക്കാത്ത സാമ്രാജ്യം, ഒരിക്കല്‍ ബ്രിട്ടനെ ഏവരും വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെയായിരുന്നു. ചെറു രാജ്യങ്ങളെ കോളിനികളാക്കി യുകെ സാമ്രാജ്യം വളര്‍ത്തിയ കഥ ഏവര്‍ക്കും അറിയാമല്ലോ? എന്നാല്‍ പണ്ടത്തെ പ്രബലര്‍ ഇന്നു കടത്തിന്റെ പരകോടിയിലാണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുറത്തുവരുന്ന കണക്കുകള്‍ ശരിയാണെങ്കില്‍, യുകെയുടെ കടം അതിന്റെ ജിഡിപിയുടെ 100 ശതമാനം ഭയാനകമായ നിലയിലേയ്ക്കു കുതിച്ചുയര്‍ന്നിരിക്കുന്നു.
ഒരു കാലത്ത് ശക്തമായ സാമ്പത്തിക വാഴ്ചയുടെ ഓര്‍മ്മപ്പെടുത്തലായിരുന്ന രാജ്യത്തിന്റെ പതനം എന്നു പറയുന്നതാകും ശരി. വര്‍ധിച്ചുവരുന്ന ബാധ്യതകളുമായി ഗവണ്‍മെന്റ് ഇഴഞ്ഞുനീങ്ങുമ്പോള്‍, ഓഗസ്റ്റില്‍ മാത്രം 1,52,304 കോടി രൂപ കടമെടുത്തുവെന്നാണ് വിവരം. മുന്‍ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് കടത്തിലെ വര്‍ധന 36,686 കോടി രൂപയാണ്. 1961 ന് ശേഷമുള്ള യുകെയുടെ ഏറ്റവും ഉയര്‍ന്ന കടബാധ്യതയാണിത്.
ബ്രിട്ടന്റെ ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (ONS) പുറത്തുവിട്ട പുതിയ കണക്കുകള്‍ ഏവരെയും ചിന്തിപ്പിക്കുന്നതാണ്. കടം വര്‍ധിക്കുന്നതിനൊപ്പം ഉപഭോക്തൃ ആത്മവിശ്വാസം കുത്തനെ ഇടിയുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കടം വര്‍ധിക്കുമ്പോള്‍ ആത്മവിശ്വാസം ചോരുന്നത് സ്വാഭാവികം മാത്രം. ഭാവിയെക്കുറിച്ച് പൗരന്മാരും, നേതാക്കളും ഒരുപോലെ ആകുലരാകുന്നു. കണ്‍സര്‍വേറ്റീവുകളുടെ പാരമ്പര്യമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി കുറ്റപ്പെടുത്തുന്നു. നിലവിലെ സാഹചര്യത്തില്‍ ഒക്ടോബര്‍ 30 -ന് നടക്കാനിരിക്കുന്ന ബജറ്റില്‍ നികുതി വര്‍ദ്ധനയും, ക്ഷേമ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കലും ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ആവശ്യമായി വന്നേക്കാമെന്നു ഭരണവര്‍ഗം പറയുന്നു. ഇതു യുകെയിലെ ജനജീവിതം കൂടുതല്‍ ദുഷ്‌കരമാക്കിയേക്കാം. മുന്‍ ഭരണകര്‍ത്താക്കളുടെ നടപടികള്‍ കടുത്ത വെല്ലുവിളികളും, കടുത്ത സാമ്പത്തിക ഞെരുക്കവും രാജ്യത്തിനു സമ്മാനിച്ചുവെന്നാണ് ആരോപണം.