ലണ്ടന്‍: ഓണ്‍ലൈന്‍, ടെലിഫോണ്‍ തട്ടിപ്പുകള്‍ക്ക് ഇരയായി അക്കൗണ്ടില്‍ നിന്നും 85,000 പൗണ്ടു വരെ നഷ്ടമാകുന്നവര്‍ക്ക് അഞ്ചു ദിവസത്തിനുള്ളില്‍ പണം തിരികെ നല്‍കണമെന്ന് പേയ്‌മെന്റ് സിസ്റ്റം റഗുലേറ്ററുടെ പുതിയ നിര്‍ദേശം. ബാങ്കുകള്‍ക്കും മറ്റു പേയ്‌മെന്റ് കമ്പനികള്‍ക്കും പുതിയ നിയമം ബാധകമായിരിക്കും. ഒക്ടോബര്‍ ഏഴു മുതലാണ് ഇത്തരത്തില്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് പണം തിരികെ നല്‍കാന്‍ നിര്‍ബന്ധിതരാകുക. ഇപ്പോള്‍ തന്നെ മിക്കാവറും ഹൈസ്ട്രീറ്റ് ബാങ്കുകളും പേയ്‌മെന്റ് സ്ഥാപനങ്ങളും ഇത്തരത്തില്‍ തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് പണം തിരികെ നല്‍കാറുണ്ടെങ്കിലും ഇത് നിയമപരമായ ബാധ്യത അല്ലായിരുന്നു. എന്നാല്‍ പേയ്‌മെന്റ് സിസ്റ്റം റഗുലേറ്ററുടെ പുതിയ നിര്‍ദേശത്തോടെ പണം തിരികെ നല്‍കേണ്ടത് ധനകാര്യസ്ഥാപനങ്ങളുടെ നിയമപരമായ ഉത്തരവാദിത്വമാകും.
415,000 പൗണ്ടു വരെയുള്ള തട്ടിപ്പുകളില്‍ മുഴുവന്‍ പണവും തിരികെ നല്‍കാന്‍ വ്യവസ്ഥയുണ്ടാകണമെന്നായിരുന്നു ആദ്യഘട്ടത്തില്‍ നിര്‍ദേശം ഉയര്‍ന്നത്. എന്നാല്‍ നിരവധി കൂടിയാലോചനകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷം ഈ തുക 85,000 പൗണ്ടായി റഗുലേറ്റര്‍ നിജപ്പെടുത്തുകയായിരുന്നു. 99 ശതമാനം തട്ടിപ്പു കേസുകളിലും തുക നഷ്ടമാകുന്നത് 85,0000 പൗണ്ടില്‍ താഴെയാണെന്ന കണ്ടെത്തലാണ് ഇത്തരമൊരു തുക നിശ്ചയിക്കാന്‍ കാരണം. ഓണ്‍ലൈന്‍, ടെലിഫോണ്‍ ബാങ്ക് തട്ടിപ്പുകളില്‍ 12 ശതമാനത്തിന്റെ വര്‍ധനയാണ് കഴിഞ്ഞവര്‍ഷം രാജ്യത്തുണ്ടായത്. 232,429 കേസുകളാണ് 2023ല്‍ മാത്രം ഇത്തരത്തില്‍ റജിസ്റ്റര്‍ ചെയ്തത്. ഇവയിലൂടെ നഷ്ടമായ തുക 459.7 മില്യന്‍ പൗണ്ടും. 2023ല്‍ ഉണ്ടായ തട്ടിപ്പു കേസുകളില്‍ 18 എണ്ണത്തില്‍ മാത്രമാണ് 415,000 പൗണ്ടിനു മുകളില്‍ നഷ്ടപ്പെട്ടത്. 411 കേസുകളില്‍ 85,000 പൗണ്ടിനടുത്തും നഷ്ടമായി. മറ്റു കേസുകളില്‍ അതില്‍ താഴെയും. ഈ വസ്തുത കണക്കിലെടുത്താണ് തിരികെ നല്‍കേണ്ട തുകയുടെ പരിധി 85,000 പൗണ്ടായി നിശ്ചയിച്ചത്. റഗുലേറ്ററുടെ പുതിയ നിര്‍ദേശം പാലിക്കാന്‍ ഏതെങ്കിലും ധനകാര്യ സ്ഥാനപനങ്ങള്‍ വിമുഖത കാട്ടിയാല്‍ റഗുലേറ്റര്‍ക്ക് നേരിട്ടോ ഫിനാഷ്യല്‍ ഓംബുഡ്‌സ്മാനോ പരാതി നല്‍കാം.