Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.0902 INR  1 EURO=104.9208 INR
ukmalayalampathram.com
Sun 21st Dec 2025
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
എന്നാലുമെന്റെ കൈരളീ....
reporter
നോട്ട് അസാധുവാക്കുന്ന കാര്യം മുന്‍കൂട്ടി അറിഞ്ഞെന്ന് സ്ഥാപിക്കാന്‍ ഫേസ്ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയെ കബളിപ്പിച്ച വിരുതനെ 'കാര്യമാക്കി'യെടുത്ത് സിപിഐഎം ചാനലായ കൈരളി പിപ്പീള്‍. 500,1000 രൂപാ നോട്ടുകള്‍ അസാധുവാക്കാനുള്ള നരേന്ദ്രമോഡി സര്‍ക്കാര്‍ തീരുമാനം മുന്‍കൂട്ടി അറിഞ്ഞെന്ന സ്ഥാപിക്കാന്‍ പോസ്റ്റ് എഡിറ്റ് ചെയ്താണെന്ന് എളുപ്പത്തില്‍ മനസിലാക്കും വിധം പോസ്റ്റ് ഇട്ടിട്ടും അക്കാര്യം തിരിച്ചറിയാതെ കാള പെറ്റെന്ന് കേട്ടപ്പോള്‍ കയറെടുത്തിരിക്കുയാണ് പാര്‍ട്ടി ചാനലിലെ വാര്‍ത്താ വിഭാഗം. കൈരളിയിലെ ആരോപണ വിധേയരായ മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന സമാന്തര മാധ്യമസ്ഥാപനം ന്യൂസ് ദെന്‍ ഡോട്ട് കോം വ്യാഴാഴ്ച രാവിലെ മുതല്‍ ബ്രേക്കിംഗ് ന്യൂസായി ഈ വാര്‍ത്ത നല്‍കിയതിന് പിന്നാലെ കൈരളിപിപ്പീള്‍ ഈ വ്യാജവാര്‍ത്ത ബ്രേക്കിംഗ് ന്യൂസായി ഏറ്റെടുത്തത്. ധീരജ് ദിവാകര്‍ എന്നയാളുടെ കബളിപ്പിക്കലിനാണ് ന്യൂസ് ദൈനിന് പിന്നാലെ കൈരളി ചാനലും ഇരയായിരിക്കുന്നത്.
ധീരജ് ദിവാകര്‍ നവംബര്‍ 2ന് വൈകുന്നേരം 3.37 കൂടുതല്‍ എന്ത് പറയാന്‍ എന്ന് പോസ്റ്റ് ചെയ്തു. പിന്നീട് നോട്ട് പിന്‍വലിക്കല്‍ നടപടി വന്നതിന് ശേഷം നവംബര്‍ 12ന് രാത്രി 7.45ന് ഈ പോസ്റ്റ് എഡിറ്റ് ചെയ്ത് ''അടുത്ത ആഴ്ച 1000, 500 നോട്ടുകള്‍ അസാധുവാക്കാന്‍ സാധ്യത ഉണ്ടന്ന് സൂചന കിട്ടിയിട്ടുണ്ട്. എല്ലാവരും 100 ന്റെ നോട്ടുകളാക്കി ചൈന്‍ജ് എടുത്തു വെക്കുക ഇനി അറിഞ്ഞില്ല ആരും പറഞ്ഞില്ല എന്നും പറഞ്ഞ് വന്നേക്കരുത് ?''. എന്ന് എഴുതിച്ചേര്‍ത്തു. സംഗതി ഒറ്റനോട്ടത്തില്‍ നവംബര്‍ 2ന്റെ പോസ്റ്റ് ആണെന്ന് തോന്നും. എന്നാല്‍ എഡിറ്റ് ഹിസ്റ്ററി നോക്കിയാല്‍ നവംബര്‍ 12ന് നവംബര്‍ 2ലെ പോസ്റ്റില്‍ എഡിറ്റ് ചെയ്ത് കൂട്ടിച്ചേര്‍ത്തതാണ് ഈ സംഗതിയെന്ന് ആര്‍ക്കും മനസിലാകും. ഇത് തിരിച്ചറിയാതെയാണ് പാര്‍ട്ടി ചാനല്‍ നോട്ടുകള്‍ പിന്‍വലിക്കുമെന്ന് ഒരാഴ്ച മുമ്പേ പോസ്റ്റ് വന്നു, തെളിവുകള്‍ കൈരളി പിപ്പിള്‍ പുറത്തുവിടുന്നു എന്ന തലക്കെട്ടില്‍ ബ്രേക്കിംഗ് ന്യൂസായി നല്‍കിയത്. ചര്‍ച്ചയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ബിജെപി സംസ്ഥാന സെക്രട്ടറി വിവി രാജേഷ് എന്നിവരെ പങ്കെടുപ്പിക്കുകയും ചെയ്തു. കൈരളിയുടെ ന്യൂസ് ഡെസ്‌കിലിരുന്ന് റിപ്പോര്‍ട്ടര്‍ നോട്ട് പിന്‍വലിക്കല്‍ തീരുമാനം ചോര്‍ത്തിയതിന് തെളിവ് കിട്ടിയെന്ന് സ്ഥാപിക്കാനും ശ്രമിച്ചു.
 
Other News in this category

 
 




 
Close Window