Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
 
 
എഡിറ്റോറിയല്‍
  Add your Comment comment
ബ്രിട്ടന്റെ മുഖചിത്രമായി ലോകം ബഹുമാനിക്കുന്ന ആദരണീയനായ ഫിലിപ് രാജകുമാരന് യാത്രാമൊഴി
EDITOR
ഒരു യുഗം വിട പറയുന്നതു പോലെ ശിരസ്സു നിമിക്കുന്നു, ബ്രിട്ടന്റെ ഹൃദയത്തിനൊപ്പം. വിട പറഞ്ഞത് ലോകം ഭരിച്ച ബ്രിട്ടീഷ് വംശത്തിന്റെ വിജയപാതകളില്‍ വെളിച്ചമേകിയ മഹാരഥനാണ്. പ്രിന്‍സ് ഫിലിപ് എന്ന പേരില്‍ ലോകം തിരിച്ചറിഞ്ഞത് ഒരു രാജ്യത്തിന്റെ ഐഡന്റിറ്റിയാണ്. ഔദ്യോഗിക ബഹുമതികള്‍ക്ക് എല്ലാ ആദവരും അര്‍പ്പിച്ചുകൊണ്ട് രാജകുമാരന് വിട, സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ്.
എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അന്തരിച്ചത്. 99 വയസായിരുന്നു. ആചാരപ്രകാരമുള്ള രാജകീയമായ ശവസംസ്‌കാര ചടങ്ങ് ഏപ്രില്‍ 17ന് വിന്‍ഡ്‌സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ നടക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. 17ന് ഉച്ചകഴിഞ്ഞ് ബ്രിട്ടീഷ് സമയം മൂന്നിനാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക. ചടങ്ങില്‍ രാജകുടുംബത്തിലെ അംഗങ്ങളും പ്രമുഖരായ മറ്റു ചിലരും പങ്കെടുക്കും. എല്ലാവിധ ഔദ്യോഗിക ബഹുമതികളോടും കൂടിയായിരിക്കും ഫിലിപ്പ് രാജകുമാരന്റെ മൃതദേഹം സംസ്‌കരിക്കുക. ഗവണ്‍മെന്റിന്റെ കോവിഡ് 19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാകും ചടങ്ങ് നടത്തുകയെന്ന് കൊട്ടാരം അധികൃതര്‍ അറിയിച്ചതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ പ്രോട്ടോക്കോള്‍ പ്രകാരം ചടങ്ങില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഉണ്ടാകും. ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ തങ്ങളുടെ സംസ്‌കാര ചടങ്ങ് ആസൂത്രണം ചെയ്യുന്നവരാണെന്ന് പൊതുവെ പറയാറുണ്ട്. ശവസംസ്‌കാര ചടങ്ങിനോട് അനുബന്ധിച്ച് പരമ്പരാഗതമായ ചില രീതികള്‍ പാലിച്ചുപോരാന്‍ രാജകുടുംബം ബാധ്യസ്ഥരാണ്. എല്ലാ രാജകുടുംബാംഗങ്ങളും ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ പരമ്പരാഗതമായി കറുത്ത വസ്ത്രങ്ങളോ ഇരുണ്ട നിറമുള്ള വസ്ത്രങ്ങളോ ആണ് ധരിക്കാറുള്ളത്. ഒരു മരണം ഉണ്ടായതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായാല്‍ ഉടനെ കുടുംബാംഗങ്ങള്‍ പ്രത്യേകതരം ബാന്‍ഡുകള്‍ കൈയില്‍ ധരിക്കാറുണ്ട്. ദുഃഖാചരണത്തിന്റെ സൂചകമാണ് അത്. അപ്രതീക്ഷിതമായി കുടുംബത്തില്‍ ഒരു മരണമുണ്ടായാല്‍ അണിയാനായി യാത്ര ചെയ്യുമ്പോള്‍ രാജകുടുംബാംഗങ്ങള്‍ ഒരു കറുത്ത വസ്ത്രം കൂടെ കരുതാറുണ്ട്.

ശവസംസ്‌കാരത്തിനു മുമ്പ് മൂന്ന് ദിവസത്തോളം മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കാറുണ്ട്. എത്രയോ വര്‍ഷങ്ങളായി ഈ സമ്പ്രദായം തുടരുന്നു. പൊതുജനങ്ങള്‍ക്ക് മൃതദേഹം കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും കഴിയും.

പ്രോട്ടോക്കോള്‍ പ്രകാരം ഔദ്യോഗിക രാജകീയ വസതികളിലും ഓഫീസുകളിലും പതാക താഴ്ത്തിക്കെട്ടാറുണ്ട്. ദുഃഖാചരണം സെന്റ് ജോര്‍ജ് ദിവസമാണെങ്കില്‍ ഇംഗ്ലണ്ടിന്റെ പതാകയ്ക്ക് പകരം യൂണിയന്‍ പതാകയാവും ഉപയോഗിക്കുക.

രാജകുടുംബാംഗങ്ങളില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ രണ്ടാഴ്ചക്കാലമാണ് ദുഃഖം ആചരിക്കുക. പൊതുവേ മരണദിവസം മുതല്‍ സംസ്‌കാര ചടങ്ങ് നടക്കുന്ന ദിവസം വരെയാണ് ദുഃഖാചരണം ഉണ്ടാകാറുള്ളത്. ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് എന്നറിയപ്പെടുന്ന ഫിലിപ്പ് രാജകുമാരന്‍ ശാരീരികമായ അവശതകളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1921 ജൂണ്‍ 10ന് ഗ്രീക്ക് ഐലന്‍ഡിലെ കോര്‍ഫുവിലാണ് ഫിലിപ്പ് രാജകുമാരന്റെ ജനനം. 1947-ലാണ് എലിസബത്ത് രാജ്ഞിയും അന്ന് നാവികസേന ഉദ്യോഗസ്ഥനായിരുന്ന ഫിലിപ്പ് രാജകുമാരനും തമ്മില്‍ വിവാഹം കഴിക്കുന്നത്. 2017-ല്‍ എല്ലാവിധ ഔദ്യോഗിക ചുമതലകളില്‍ നിന്നും ഫിലിപ്പ് രാജകുമാരന്‍ വിരമിച്ചിരുന്നു. ചാള്‍സ്, രാജകുമാരന്‍, ആന്‍ഡ്രൂ രാജകുമാരന്‍, എഡ്വേര്‍ഡ് രാജകുമാരന്‍, ആന്‍ രാജകുമാരി എന്നീ നാല് മക്കളാണ് എലിസബത്ത് - ഫിലിപ്പ് ദമ്പതികള്‍ക്കുള്ളത്.
 
Other News in this category

 
 




 
Close Window