ലണ്ടന്‍: റഫയില്‍ ശക്തമായ ആക്രമണവുമായി ഇസ്രായേല്‍ മുന്നോട്ടു പോവുന്നതിനിടെ കടുത്ത നടപടിക്കൊരുങ്ങി യു.കെ. ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനാണ് യു.കെ ഒരുങ്ങുന്നത്. ഗസ്സയിലെ മാനുഷിക ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാവുന്നതിനിടെ കടുത്ത നടപടിയെടുക്കാന്‍ ബ്രിട്ടന് മേല്‍ സമ്മര്‍ദം ഏറുന്നതിനിടെയാണ് കയറ്റുമതി ലൈസന്‍സ് റദ്ദാക്കാനുള്ള നീക്കം.എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് യു.കെയില്‍ നിന്നുള്ള മന്ത്രിമാരെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രായേല്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ലംഘിച്ചുവെന്ന വ്യക്തമായാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.റഫയിലെ കരയാക്രമണത്തില്‍ നിന്നും ഇസ്രായേല്‍ പിന്‍വാങ്ങണമെന്നാണ് യു.കെയുടെ നിലപാട്. ഇതിനായി മറ്റ് രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഇസ്രായേലിന് മേല്‍ യു.കെ സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നുണ്ട്.
2022ല്‍ 114 സ്റ്റാന്‍ഡേര്‍ഡ് ആയുധ ലൈസന്‍സുകളാണ് ഇസ്രായേലിലേക്ക് ആയുധം കയറ്റുമതി ചെയ്യാന്‍ നല്‍കിയത്. ഏകദേശം 42 മില്യണ്‍ പൗണ്ട് മൂല്യമുള്ളതാണ് ഈ ലൈസന്‍സുകള്‍.ഗസ്സക്കുമേലുള്ള ആക്രമത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രായേല്‍ ഭരണകൂടം ആവര്‍ത്തിച്ചിരുന്നു. റഫക്ക് നേരെയുള്ള ആക്രമണം റമദാനിലും തുടരുമെന്ന് ഇസ്രായേല്‍ മന്ത്രി ബെന്നി ഗാന്റ്‌സ് പറഞ്ഞു. അതേസമയം നാല് ഇസ്രായേല്‍ സൈനികരെ വധിച്ചതായി ഹമാസ് അവകാശപ്പെട്ടു.ഐക്യരാഷ്ട്ര സഭയില്‍ വെടിനിര്‍ത്തല്‍ പ്രമേയത്തെ ഒറ്റക്ക് വീറ്റോ ചെയ്ത് തോല്‍പിച്ച അമേരിക്കക്കെതിരെ വലിയ വിമര്‍ശനമാണ് ലോക രാജ്യങ്ങള്‍ക്കിടയില്‍ നിന്നുണ്ടാവുന്നത്. ഗസ്സയില്‍ വെടിനിര്‍ത്തലാവശ്യപ്പെടുന്ന പ്രമേയം ഇത് മൂന്നാം തവണയാണ് അമേരിക്ക വീറ്റോ ചെയ്ത് പരാജയപ്പെടുത്തുന്നത്. 15 അംഗ സമിതിയില്‍ 13 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ അമേരിക്ക മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. ബ്രിട്ടന്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.