ബ്രിട്ടനിലെ പുതിയ അഭിപ്രായ സര്‍വ്വേ രാഷ്ട്രീയ ചിന്താഗതിയില്‍ ജനങ്ങളുടെ വലിയ മാറ്റം സൂചിപ്പിക്കുന്നു. ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയെ പിന്തള്ളി ഗ്രീന്‍സ് രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഇതോടൊപ്പം പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ ജനപ്രീതിയും വീണ്ടും ഇടിഞ്ഞതായി സര്‍വ്വേ വ്യക്തമാക്കുന്നു.
കഴിഞ്ഞാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിലെ വിജയം ഗ്രീന്‍സിന്റെ മുന്നേറ്റത്തിന് ഊര്‍ജം നല്‍കിയതായി വിലയിരുത്തപ്പെടുന്നു. പാര്‍ട്ടിയുടെ പുതിയ പ്രചാരണം ഗണ്യമായ നേട്ടം കൈവരിക്കാന്‍ കാരണമായതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
ഏറ്റവും പുതിയ സര്‍വ്വേ പ്രകാരം റിഫോം യുകെ 23 ശതമാനത്തോടെ ഒന്നാം സ്ഥാനത്ത് തുടരുന്നു. നിഗല്‍ ഫരാഗെയുടെ നയങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഗ്രീന്‍സിന് 21 ശതമാനം വോട്ട് വിഹിതം ലഭിച്ചിട്ടുണ്ടെന്നും, മുമ്പത്തെ സര്‍വ്വേയേക്കാള്‍ നാല് പോയിന്റ് വര്‍ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിയും 16 ശതമാനം വീതം നേടി മൂന്നാം സ്ഥാനത്താണ്. ഇരുകക്ഷികള്‍ക്കും രണ്ട് പോയിന്റ് വീതം ഇടിവുണ്ടായി. 14 ശതമാനത്തോടെ ലിബറല്‍ ഡെമോക്രാറ്റ്സ് നാലാം സ്ഥാനത്ത് തുടരുന്നു.
സര്‍വ്വേയുടെ സീറ്റ് പ്രവചനമനുസരിച്ച് ഇന്ന് തന്നെ പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ റിഫോം യുകെ 227 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറും. ഗ്രീന്‍സ് 135 സീറ്റുകളോടെ രണ്ടാം സ്ഥാനത്തെത്തും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 59 സീറ്റുകളും ലേബര്‍ പാര്‍ട്ടിക്ക് വെറും 40 സീറ്റുകളും മാത്രമേ ലഭിക്കൂവെന്നുമാണ് പ്രവചനം.
ഈ സാഹചര്യത്തില്‍, അടുത്ത പൊതുതെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തണമെങ്കില്‍ ലേബര്‍ പാര്‍ട്ടി ശക്തമായ പരിശ്രമം നടത്തേണ്ടിവരുമെന്നതാണ് രാഷ്ട്രീയ വിലയിരുത്തല്‍