ലണ്ടന്‍: വാഴപ്പഴം കൊണ്ട് പോകുന്ന കാര്‍ട്ടലുകളുടെ ഉള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 5.7 ടണ്‍ കൊക്കെയ്ന്‍ യുകെയിലെ നാഷനല്‍ ക്രൈം ഏജന്‍സി (National Crime Agency) പിടിച്ചെടുത്തു. യുകെയില്‍ ഇതുവരെ പിടികൂടിയട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ എ-ക്ലാസ് മയക്കുമരുന്ന് വേട്ടയാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ വില 450 മില്യണ്‍ പൗണ്ട്, അതായത് 4,727 കോടി രൂപയിലധികം വരും. ഫെബ്രുവരി എട്ടിനാണ് ജര്‍മ്മനിയിലെ ഹാംബര്‍ഗ് തുറമുഖത്തേക്ക് കടത്തുന്നതിനിടയില്‍ മയക്കുമരുന്ന് സൂക്ഷിച്ച വാഴക്കുലയുടെ കെട്ടുകള്‍ പിടികൂടിയത്. കള്ളക്കടത്തിന് പിന്നിലെ ക്രിമിനല്‍ ശൃംഖലയെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണന്ന് എന്‍സിഎ ഏജന്‍സി വക്താവ് പറഞ്ഞു.
ക്രിമിനല്‍ സംഘങ്ങള്‍ മയക്കുമരുന്ന് കടത്തലിലൂടെ ബ്രിട്ടനില്‍ മാത്രം പ്രതിവര്‍ഷം 4 ബില്യണ്‍ പൗണ്ട് (42,028 കോടി രൂപ) സമ്പാദിക്കുന്നതായാണ് എന്‍സിഎ രേഖകള്‍ പറയുന്നത്. ഇത്തരത്തിലുള്ള പല മയക്കുമരുന്ന് കടത്തും ഗുരുതരമായ അക്രമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായും സമീപ വര്‍ഷങ്ങളില്‍ ഇത് ഗണ്യമായി വര്‍ദ്ധിച്ചതായും എന്‍സിഎ പറയുന്നു. ഈ വന്‍ പിടിച്ചെടുക്കല്‍ കള്ളക്കടത്തുകാര്‍ക്ക് വലിയ തിരിച്ചടിയാണന്ന് എന്‍സിഎ ഡയറക്ടര്‍ ക്രിസ് ഫാരിമോണ്ട് കൂട്ടിച്ചേര്‍ത്തു. ചരക്കിന്റെ ലക്ഷ്യസ്ഥാനം യൂറോപ്പ് ഭൂഖണ്ഡമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകമെങ്ങുമുള്ള മയക്കുമരുന്ന് കടത്ത് തടയാന്‍ അന്താരാഷ്ട്ര നിയമപാലകരുടെ സഹകരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 2022-ല്‍ സതാംപ്ടണില്‍ തന്നെ പിടികൂടിയ ഏകദേശം 3.7 ടണ്‍ കൊക്കെയ്ന്‍ ആയിരുന്നു ബ്രിട്ടനില്‍ ഇതിന് മുന്‍പ് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട. അതിനുമുമ്പ്, 2015-ല്‍ സ്‌കോട്ട്‌ലന്‍ഡിലെ എംവി ഹമാല്‍ ബോട്ടില്‍ 3.2 ടണ്‍ കൊക്കെയ്ന്‍ പിടികൂടിയിരുന്നു. 2015 -ല്‍ പിടികൂടിയ കൊക്കെയ്‌ന് 5.12 കോടി പൗണ്ട് (538 കോടി രൂപ) ആയിരുന്നു. അക്കാലത്ത് സ്‌കോട്ട്‌ലന്‍ഡില്‍ കൊക്കെയ്‌ന് വില വളരെ കൂടുതലായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുകെയില്‍ മയക്കുമരുന്ന് കടത്തിനെതിരെ ശക്തമായ നടപടികളെടുക്കുന്ന ഏജന്‍സിയാണ് ഇന്ന് എന്‍സിഎ.