സനാ: മിസൈലാക്രമണത്തിന് ഇരയായ ബ്രിട്ടന്‍ ഉടമസ്ഥതയിലുള്ള റൂബിമര്‍ എന്ന കപ്പല്‍ കടലില്‍ മുങ്ങിയതിന് ഉത്തരവാദികള്‍ യു.കെ പ്രധാനമന്ത്രി ഋഷി സുനകും സര്‍ക്കാരുമാണെന്ന് ഹൂത്തി വിമതര്‍. യെമനിലെ സായുധ സംഘടനയായ ഹൂത്തികള്‍ ആക്രമിച്ച കപ്പലുകള്‍ വീണ്ടെടുക്കാന്‍ ബ്രിട്ടന്‍ സര്‍ക്കാരിന് സേന ഏതാനും നിര്‍ദേശങ്ങള്‍ നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ അധിനിവേശം തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഗസയിലേക്ക് സഹായം എത്തിച്ചാല്‍ മുങ്ങിയ കപ്പലുകള്‍ ബ്രിട്ടന് വിട്ടുകൊടുക്കുമെന്ന് ഹൂത്തി തലവന്‍ മുഹമ്മദ് അലി അല്‍ എക്സില്‍ കുറിച്ചു. സുനകിന് കപ്പലുകള്‍ വീണ്ടെടുക്കാനുള്ള നല്ല ഒരു അവസരമാണ് ഇതെന്നും മുഹമ്മദ് അലി പറഞ്ഞു. ഫെബ്രുവരിയില്‍ ഹൂത്തികള്‍ ആക്രമിച്ച കപ്പല്‍ ചെങ്കടലില്‍ മുങ്ങിയെന്നും റൂബിമറിലെ രാസവള ചരക്കില്‍ നിന്ന് ഉണ്ടാവാന്‍ ഇടയുള്ള ദുരന്തത്തെക്കുറിച്ച് യെമന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കാലാവസ്ഥാ മാറ്റങ്ങളും കടലിലെ ശക്തമായ കാറ്റുമാണ് കപ്പല്‍ മുങ്ങിയതിന് പിന്നിലെ കാരണമെന്ന് യെമന്‍ സര്‍ക്കാര്‍ അറിയിച്ചു. കപ്പലിനുള്ളിലെ എണ്ണ ചോര്‍ന്നുതുടങ്ങിയെന്ന് എ.എഫ്.പി പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റൂബിമറില്‍ നിന്നുള്ള അമോണിയം നൈട്രേറ്റ് വളം കടലില്‍ ഒഴുകുന്നത് കടലിന്റെ ആവാസവ്യവസ്ഥയില്‍ കാര്യമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് പശ്ചിമേഷ്യയിലെയും വടക്കേ ആഫ്രിക്കയിലെയും ഗ്രീന്‍പീസ് പ്രോഗ്രാം ഡയറക്ടര്‍ ജൂലിയന്‍ ജെറിസാറ്റി പ്രതികരിച്ചു. നിലവിലെ പ്രതിസന്ധി വലിയ വെല്ലുവിളി ഉണ്ടാക്കുമെന്ന് ടാങ്കര്‍ട്രാക്കേഴ്‌സ് വെബ്‌സൈറ്റും പ്രതികരിച്ചു. യു.എ.ഇയില്‍ നിന്ന് ബള്‍ഗേറിയന്‍ തുറമുഖമായ വര്‍ണയിലേക്ക് പോകും വഴിയാണ് കപ്പലിന് നേരെ ഹൂത്തികള്‍ ആക്രമണം നടത്തിയത്. കപ്പലിനെതിരെ രണ്ട് മിസൈലുകളാണ് ഹൂത്തികള്‍ വിക്ഷേപിച്ചത്.