ലണ്ടന്‍: യുകെയിലെ കെയര്‍ മേഖലയില്‍ തുറന്നുകിടക്കുന്ന തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ശ്രമിക്കുന്നുണ്ട്. കെയര്‍ വിസാ റൂട്ടില്‍ ഇളവുകള്‍ അനുവദിച്ച ശേഷം ഇന്ത്യക്കാരാണ് ഏറ്റവും കൂടുതല്‍ വിസ നേടിയത്. എന്നാല്‍ ഈ മേഖലയില്‍ ചൂഷണം സജീവമായി നടക്കുന്നതായും, 20,000 പൗണ്ട് വരെ തൊഴില്‍ കണ്ടെത്തി നല്‍കാനും, വിസ ലഭിക്കാനുള്ള സഹായങ്ങള്‍ക്കുമായി ഈടാക്കുന്നുവെന്നുമാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഹോം ഓഫീസ് നിയമങ്ങളിലെ ഇളവുകളുടെ ബലത്തിലാണ് യാതൊരു പരിശോധനയും ഇല്ലാതെ ഇടനിലക്കാര്‍ കെയര്‍ മേഖലയിലേക്ക് ആളെക്കൂട്ടുന്നത്. പരിശോധനകള്‍ കുറവായതിനാല്‍ പരിശീലനം ഇല്ലാത്ത, പലപ്പോഴും ഇംഗ്ലീഷ് സംസാരിക്കാന്‍ പോലും അറിയാത്ത വിദേശികളാണ് കെയര്‍ ഹോമുകളില്‍ എത്തപ്പെടുന്നത്. എന്നാല്‍ ഇവരില്‍ പലരും നിയമവിരുദ്ധമായ രീതിയില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നുണ്ട്.
2022-ലാണ് കെയര്‍ മേഖലയിലേക്ക് വിദേശ ജോലിക്കാരെ നിയോഗിക്കാന്‍ ഇളവുകള്‍ അനുവദിച്ചത്. ഇതോടെ ബ്രിട്ടനിലേക്ക് വന്‍തോതില്‍ കെയറര്‍മാര്‍ ഒഴുകി. കഴിഞ്ഞ വര്‍ഷം വിസ ലഭിച്ച 89,000 പേരില്‍ ഭൂരിപക്ഷവും ഇന്ത്യ, നൈജീരിയ, സിംബാബ്വേ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. കുടിയേറ്റ കെയര്‍ ജീവനക്കാരെ പണം കറന്നെടുക്കാന്‍ കഴിയുന്ന പശുവായാണ് ചിലര്‍ ഉപയോഗിക്കുന്നതെന്ന് ഗാംഗ്മാസ്റ്റേഴ്സ് & ലേബര്‍ അബ്യൂസ് അതോറിറ്റി പറയുന്നു. വിദേശ ജീവനക്കാരെ ചൂഷണത്തിന് ഇരകളാക്കുന്നത് ഒഴിവാക്കാന്‍ ഹോം ഓഫീസ് കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്ന് ക്യാംപെയിനര്‍മാര്‍ ആവശ്യപ്പെടുന്നു. എന്‍എച്ച്എസിന് കെയര്‍ സര്‍വ്വീസ് നല്‍കുന്ന സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്ന വിദേശ അപേക്ഷകര്‍ രഹസ്യമായി പണം കൈമാറുന്നുവെന്ന് വെളിപ്പെടുത്തലുണ്ട്. ആഫ്രിക്കന്‍, ഏഷ്യന്‍ ജോലിക്കാര്‍ക്ക് കെയര്‍ ജോലി ലഭിക്കാനും, വിസ ലഭിക്കാനുമാണ് ഏജന്‍സികള്‍ പണം വാങ്ങുന്നത്. എന്നാല്‍ ബ്രിട്ടനിലെ കമ്പനികള്‍ ഈ വിധത്തില്‍ എംപ്ലോയ്മെന്റ് ഏജന്‍സികളായി പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമാണ്. ജോലിക്കാരില്‍ നിന്നും ജോലി നല്‍കാമെന്ന പേരില്‍ പണം വാങ്ങുന്നതും നിയമവിധേയമല്ല.