ലണ്ടന്‍: ബ്രിട്ടനിലെ കെയര്‍ ഹോമുകളില്‍ യോഗ്യതയില്ലാത്ത കുടിയേറ്റക്കാരെ പണം വാങ്ങി ജോലിക്ക് എത്തിക്കുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെ പൂര്‍ണ്ണമായ അന്വേഷണത്തെ പിന്തുണച്ച് ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി. ഹോം ഓഫീസ് പഴുതുകള്‍ ഉപയോഗപ്പെടുത്തി കെയര്‍ ഹോം അന്തേവാസികളെ പരിപാലിക്കാന്‍ ജോലി തരപ്പെടുത്തുന്ന ഓപ്പറേറ്റര്‍മാരെ കുറിച്ചുള്ള കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ലേബര്‍, ലിബറല്‍ ഡെമോക്രാറ്റ് എംപിമാര്‍ പറഞ്ഞു. യുകെ വിസ ലഭിക്കാന്‍ 20,000 പൗണ്ട് വരെ ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതോടെ അടിയന്തര നടപടി വേണമെന്ന് മേഖലയിലെ സംഘടനകള്‍ ആവശ്യപ്പെട്ടു. കെയര്‍ മേഖലയില്‍ വന്‍തോതില്‍ റിപ്പോര്‍ട്ട് ചെയ്ത വേക്കന്‍സികളിലേക്ക് ജോലിക്കാരെ കണ്ടെത്താന്‍ 2022-ല്‍ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവ് നല്‍കിയതോടെയാണ് സിസ്റ്റം വ്യാപകമായി ചൂഷണത്തിന് വിധേയമായതെന്ന് കെയര്‍ ബോഡികളും, വാച്ച്ഡോഗും പറയുന്നു.
'അടുത്ത വര്‍ഷങ്ങളിലായി ലൈസന്‍സുള്ള സേവനദാതാക്കള്‍ വഴിയാണ് വിസകള്‍ ഓഫര്‍ ചെയ്തത്. എന്നാല്‍ ഈ നടപടി ദുരുപയോഗം ചെയ്യുന്നുവെങ്കില്‍ നടപടി അനിവാര്യമാണ്. ആളുകള്‍ നിയമപരമായി നീങ്ങണമെന്ന് ബ്രിട്ടനിലെ ജനങ്ങളും ആഗ്രഹിക്കും', ഹോം സെക്രട്ടറി പറഞ്ഞു. പുതിയ വിവരങ്ങള്‍ തെളിവ് സഹിതം പുറത്തുവന്നതോടെ ഇതേക്കുറിച്ച് അന്വേഷണം അനിവാര്യമായി മാറിയിരിക്കുകയാണ്. അന്വേണത്തെ പിന്തുണയ്ക്കുമെന്ന് ജെയിംസ് ക്ലെവര്‍ലി പറയുന്നു. എന്നാല്‍ ഔദ്യോഗിക അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. അടിസ്ഥാന നിലവാരം നടപ്പാക്കുന്നതില്‍ ഗവണ്‍മെന്റ് പരാജയമായെന്നാണ് ഇത് തെളിയിക്കുന്നതെന്ന് ലേബര്‍ ഇമിഗ്രേഷന്‍ വക്താവ് സ്റ്റീഫന്‍ കിനോക്ക് ആരോപിച്ചു.