Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കേരളത്തില്‍ ഇവി വാഹനങ്ങള്‍ക്ക് താത്പര്യം കുറയുന്നതായി റിപ്പോര്‍ട്ട്
reporter

കൊല്ലം: കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന പ്രതിസന്ധിയില്‍. ഉയര്‍ന്ന ചെലവുകള്‍, അപര്യാപ്തമായ ചാര്‍ജിങ് സൗകര്യങ്ങള്‍, സര്‍ക്കാരിന്റെ പിന്തുണയില്ലായ്മ തുടങ്ങിയ കാരണങ്ങളാല്‍ ഇവി വാഹനങ്ങളുടെ സ്വീകാര്യത ഗണ്യമായി കുറഞ്ഞു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 2023 ല്‍ 75,808 ഇവി വാഹനങ്ങളാണ് വിറ്റു പോയതെങ്കില്‍ 2024 ആയപ്പോള്‍ 60,345 ആയി കുറയുകയാണ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇവി വാഹന വില്‍പ്പനയില്‍ കേരളം മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പത്താം സ്ഥാനത്തായിരുന്നു. ഈ വര്‍ഷം അത് പതിനൊന്നാം സ്ഥാനത്തായി. ഈ വര്‍ഷം ഏപ്രില്‍ വരെ 7,906 ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമേ വിറ്റഴിക്കപ്പെട്ടിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 29,892 വാഹനങ്ങളാണ് വിറ്റഴിച്ചത്.

ചിലവ് വര്‍ധനവ്, അപര്യാപ്തമായ ചാര്‍ജിങ് സൗകര്യം, സര്‍ക്കാരിന്റെ പിന്തുണയില്ലായ്മ എന്നിവയെല്ലാം ഇവി വില്‍പ്പനയില്‍ കുറവുണ്ടാകാന്‍ കാരണമാണെന്ന് വ്യവസായ വിദഗ്ധര്‍ പറയുന്നു. ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നത് കെഎസ്ഇബിയുടെ അനുമതി ആവശ്യമാണ്. അനുമതി കിട്ടാന്‍ പലപ്പോഴും വൈകാറുമുണ്ട്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് പലപ്പോഴും പിന്തിരിപ്പന്‍ രീതിയാണുണ്ടാകാറുള്ളതെന്നും സര്‍ക്കാരും ഇതില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്നും ഇലക്ട്രിക് വെഹിക്കിള്‍ ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് റെജിമോന്‍ പറയുന്നു. കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ നികുതി രഹിതമായി ഇവികള്‍ നല്‍കുമ്പോള്‍ കേരളത്തില്‍ നികുതി ഉയര്‍ത്തുകയാണെന്നും റെജിമോന്‍ പറയുന്നു. കെഎസ്ബി മതിയായ വോള്‍ട്ടേജ് പോരെന്ന് പറഞ്ഞ് ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെടുന്നു. അതിനായി വലിയ ചിലവും വരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇവി വാഹനങ്ങളുടെ വില പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അടുത്തിടെ പറഞ്ഞിരുന്നു. ചാര്‍ജിങ് സ്റ്റേഷനുകളിലേയും ഉദ്യോഗസ്ഥ തലങ്ങളിലേയും പ്രശ്നങ്ങള്‍ ഗുരുതരമായ ആശങ്കയായി ഇപ്പോഴും തുടരുന്നുവെന്ന് കേരളത്തിലെ ഇലക്ട്രിക് ചാര്‍ജിങ് ശൃംഖലയായ ജിഒഇസിയുടെ ജനറല്‍ മാനേജര്‍ ജോയല്‍ യോഹന്നാന്‍ പറയുന്നു.

 
Other News in this category

 
 




 
Close Window