Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
UK Special
  Add your Comment comment
കിങ് ഓഫ് ദ നോര്‍ത്ത്' ഡൗണിങ് സ്ട്രീറ്റിലേക്കോ? ആരാണ് ആന്‍ഡി ബേണ്‍ഹാം?
reporter
ബ്രിട്ടിഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍ രാജി പ്രഖ്യാപിച്ചതോടെ ലേബര്‍ പാര്‍ട്ടിയുടെ അടുത്ത നേതാവും ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയും ആരാകുമെന്ന ചര്‍ച്ച സജീവമായി. മുന്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറും മുന്‍ കാബിനറ്റ് മന്ത്രിയുമായ ആന്‍ഡി ബേണ്‍ഹാമാണ് നിലവില്‍ നേതൃമത്സരത്തിലെ ഏറ്റവും ശക്തനായ സ്ഥാനാര്‍ഥിയായി ഉയര്‍ന്നുവരുന്നത്. പാര്‍ട്ടിക്കുള്ളില്‍ സ്റ്റാമറുടെ നേതൃത്വത്തിനെതിരെ ശക്തമായ അസംതൃപ്തി രൂപപ്പെട്ടതോടെയാണ് നേതൃത്വമാറ്റത്തിന് വഴിയൊരുങ്ങിയത്. കഴിഞ്ഞയാഴ്ച നടന്ന മേക്കര്‍ഫീല്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് പാര്‍ലമെന്റിലേക്ക് തിരിച്ചെത്തിയ ബേണ്‍ഹാം ലേബര്‍ എംപിമാരുടെ പിന്തുണ വേഗത്തില്‍ സമാഹരിക്കുന്നതായാണ് വെസ്റ്റ്മിന്‍സ്റ്റര്‍ വൃത്തങ്ങളുടെ വിലയിരുത്തല്‍.
1970 ജനുവരി ഏഴിന് ലിവര്‍പൂളിനു സമീപമുള്ള എയിന്‍ട്രിയില്‍ ജനിച്ച ആന്‍ഡി ബേണ്‍ഹാം ചെഷയറിലെ കള്‍ചെത്തിലാണ് വളര്‍ന്നത്. കൗമാരകാലത്തുതന്നെ ലേബര്‍ പാര്‍ട്ടി രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട അദ്ദേഹം കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഫിറ്റ്സ്വില്ല്യം കോളജില്‍ ഇംഗ്ലീഷ് സാഹിത്യം പഠിച്ചു. 2001ല്‍ ലീ മണ്ഡലത്തില്‍നിന്നാണ് അദ്ദേഹം ആദ്യമായി പാര്‍ലമെന്റിലെത്തിയത്. ടോണി ബ്ലെയറുടെയും ഗോര്‍ഡന്‍ ബ്രൗണിന്റെയും സര്‍ക്കാരുകളില്‍ വിവിധ ചുമതലകള്‍ വഹിച്ച ബേണ്‍ഹാം ട്രഷറി ചീഫ് സെക്രട്ടറി, സാംസ്‌കാരിക സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നീ പ്രധാന പദവികളിലും പ്രവര്‍ത്തിച്ചു. 2009 മുതല്‍ 2010 വരെ ആരോഗ്യ സെക്രട്ടറിയായിരുന്ന അദ്ദേഹം എച്ച്1എന്‍1 സൈ്വന്‍ ഫ്‌ലൂ വ്യാപനകാലത്തെ സര്‍ക്കാര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കിയവരിലൊരാളായിരുന്നു.

2010ലും 2015ലും ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് ബേണ്‍ഹാം മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. ആദ്യ മത്സരത്തില്‍ എഡ് മിലിബാന്‍ഡിനോടും രണ്ടാമത്തെ മത്സരത്തില്‍ ജെറമി കോര്‍ബിനോടുമാണ് പരാജയപ്പെട്ടത്. എന്നിരുന്നാലും പാര്‍ട്ടിയിലെ മിത ഇടതുപക്ഷത്തിന്റെ സ്വാധീനമുള്ള നേതാവായി അദ്ദേഹം തുടര്‍ന്നു. സ്റ്റാമറുടെ രാജിയോടെ മൂന്നാംതവണ ലേബര്‍ നേതൃത്വത്തിലേക്കുള്ള വഴി ബേണ്‍ഹാമിനു മുന്നില്‍ തുറന്നിരിക്കുകയാണ്. നേതൃമത്സരത്തില്‍ സ്ഥാനാര്‍ഥിയാകുമെന്ന് അദ്ദേഹം സൂചന നല്‍കിയതിനു പിന്നാലെ മുന്‍ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് മത്സരത്തില്‍നിന്ന് പിന്മാറി ബേണ്‍ഹാമിന് പിന്തുണ പ്രഖ്യാപിച്ചത് അദ്ദേഹത്തിന്റെ സാധ്യതകള്‍ കൂടുതല്‍ ശക്തമാക്കി.

മാഞ്ചസ്റ്ററിലെ വിജയപരീക്ഷണം

2017ല്‍ എംപി സ്ഥാനം ഒഴിഞ്ഞ ബേണ്‍ഹാം ഗ്രേറ്റര്‍ മാഞ്ചസ്റ്ററിന്റെ ആദ്യമായി നേരിട്ടു തിരഞ്ഞെടുക്കപ്പെട്ട മേയറായി. 2021ലും 2024ലും അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പൊതുഗതാഗതം, ഭവനരഹിതരുടെ പുനരധിവാസം, പ്രാദേശിക അധികാരവികേന്ദ്രീകരണം തുടങ്ങിയ മേഖലകളിലെ ഇടപെടലുകളിലൂടെയാണ് ബേണ്‍ഹാം ദേശീയ ശ്രദ്ധ നേടിയത്. ബസുകളും ട്രാമുകളും ഉള്‍പ്പെടുന്ന ഏകീകൃത പൊതുഗതാഗത സംവിധാനമായ 'ബീ നെറ്റ്വര്‍ക്ക്' അദ്ദേഹത്തിന്റെ ഭരണകാലത്തെ പ്രധാന നേട്ടങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. മേക്കര്‍ഫീല്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ ഒന്‍പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച അദ്ദേഹം വീണ്ടും വെസ്റ്റ്മിന്‍സ്റ്ററിലെത്തി. എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍സ്ഥാനം സ്വാഭാവികമായി നഷ്ടമായി.

കോവിഡ് കാലത്ത് വടക്കന്‍ ഇംഗ്ലണ്ടിന് കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് അന്നത്തെ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് ബേണ്‍ഹാമിന് 'കിങ് ഓഫ് ദ നോര്‍ത്ത്' എന്ന വിശേഷണം ലഭിച്ചത്. ലണ്ടന്‍ കേന്ദ്രീകൃത രാഷ്ട്രീയത്തിനു പകരം നഗരങ്ങളുടെയും പ്രാദേശിക സമൂഹങ്ങളുടെയും താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നേതാവെന്ന പ്രതിച്ഛായയാണ് അദ്ദേഹം വളര്‍ത്തിയെടുത്തത്. റിഫോം യുകെ നേതാവ് നൈജല്‍ ഫാരേജിന്റെ രാഷ്ട്രീയ മുന്നേറ്റത്തെ ഫലപ്രദമായി നേരിടാന്‍ കഴിയുന്ന നേതാവായി ബേണ്‍ഹാമിനെ ലേബര്‍ എംപിമാരില്‍ വലിയൊരു വിഭാഗം കാണുന്നു.

ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ കടുത്ത ആരാധകനായ ബേണ്‍ഹാം ഹില്‍സ്ബറോ സ്റ്റേഡിയം ദുരന്തത്തിലെ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തിലും സജീവമായി ഇടപെട്ടിരുന്നു. ഇതിലൂടെ ലിവര്‍പൂളിലും മെഴ്സിസൈഡ് മേഖലയിലും അദ്ദേഹത്തിന് വലിയ ജനപിന്തുണ ലഭിച്ചു. മാരി-ഫ്രാന്‍സ് വാന്‍ ഹീലിനെയാണ് ബേണ്‍ഹാം വിവാഹം കഴിച്ചിരിക്കുന്നത്. ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്.

ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നാമനിര്‍ദേശ നടപടികള്‍ ജൂലൈ ഒന്‍പതിന് ആരംഭിക്കും. ഒന്നിലധികം സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടെങ്കില്‍ പാര്‍ട്ടി അംഗങ്ങളുടെ വോട്ടെടുപ്പിലൂടെ സെപ്റ്റംബറോടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കും. എന്നാല്‍ ബേണ്‍ഹാമിന് എതിരാളിയില്ലാത്ത സാഹചര്യമുണ്ടായാല്‍ അധികാരക്കൈമാറ്റം അതിനുമുമ്പ് നടക്കാനും സാധ്യതയുണ്ട്. പാര്‍ലമെന്റിലെയും പ്രാദേശിക ഭരണരംഗത്തെയും ദീര്‍ഘകാല പരിചയം, വടക്കന്‍ ഇംഗ്ലണ്ടിലെ ജനപിന്തുണ, റിഫോം യുകെയെ പ്രതിരോധിക്കാനുള്ള കഴിവ് എന്നിവയാണ് ബേണ്‍ഹാമിന്റെ പ്രധാന ശക്തികള്‍. 'കിങ് ഓഫ് ദ നോര്‍ത്ത്' ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവായും ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായും ഡൗണിങ് സ്ട്രീറ്റിലെത്തുമോ എന്നതാണ് ഇപ്പോള്‍ ബ്രിട്ടിഷ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചോദ്യം.
 
Other News in this category

 
 




 
Close Window