ലണ്ടന്‍: മുന്‍ കേംബ്രിജ് സര്‍വകലാശാല പ്രഫസര്‍ ജേസണ്‍ ആര്‍ഡേയുടെ മരണത്തില്‍ പ്രതികരിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ആന്‍ഡി ബേണം. 41 വയസ്സുകാരനായ ആര്‍ഡേയുടെ മരണം ''പല തലങ്ങളിലും വലിയ ദുരന്തമാണ്'' എന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പെട്ടെന്ന് വിധിയെഴുതേണ്ട സമയമല്ലെന്നും, കാര്യങ്ങള്‍ എങ്ങനെ ഈ അവസ്ഥയിലെത്തിയെന്ന് ഗൗരവമായി പരിശോധിക്കുകയും ആത്മപരിശോധന നടത്തുകയും വേണമെന്നും ബേണം വ്യക്തമാക്കി.
ആര്‍ഡേ നേരിട്ടതായി ആരോപിക്കപ്പെടുന്ന പീഡനവും വംശീയ അധിക്ഷേപവും വിശദമായി അന്വേഷിക്കണമെന്ന് യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ജോ ഗ്രേഡി ആവശ്യപ്പെട്ടു. ആര്‍ഡേയ്ക്കെതിരെ നടന്നത് പൊതുസമൂഹത്തിന് മുന്നിലെ ക്രൂരമായ തകര്‍ത്തുകളയലായിരുന്നുവെന്നും അതിനൊപ്പം വംശീയ അധിക്ഷേപങ്ങളുടെ പ്രവാഹവും ഉണ്ടായിരുന്നുവെന്നും നാഷനല്‍ എജ്യുക്കേഷന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി ഡാനിയല്‍ കെബെഡെ ആരോപിച്ചു.
ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും ആര്‍ഡേ നേരിട്ട കടുത്ത പൊതുപീഡനത്തെ വിമര്‍ശിച്ചു. വര്‍ഷങ്ങളായി ആര്‍ഡേയ്ക്കെതിരെ നടന്ന തെറ്റായ വിവരപ്രചാരണം അദ്ദേഹത്തെ കടുത്ത മാനസിക സമ്മര്‍ദത്തിലാക്കിയതായി കുടുംബവും പ്രതികരിച്ചു. പ്ലേജിയറിസം ആരോപണങ്ങള്‍ നേരിട്ടിരുന്ന ആര്‍ഡേ അവ പൂര്‍ണമായി നിഷേധിച്ചിരുന്നു. തുടര്‍ച്ചയായ ആരോപണങ്ങളും പൊതുസമ്മര്‍ദവും തനിക്കും താന്‍ സ്‌നേഹിക്കുന്നവര്‍ക്കും വലിയ ആഘാതമുണ്ടാക്കിയതായി വ്യക്തമാക്കിയ ശേഷമാണ് കഴിഞ്ഞ ആഴ്ച അദ്ദേഹം കേംബ്രിജ് സര്‍വകലാശാലയിലെ പ്രഫസര്‍ സ്ഥാനം രാജിവച്ചത്.
ആര്‍ഡേയുടെ പിഎച്ച്ഡിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് സര്‍വകലാശാല പരിശോധിച്ചിരുന്നെങ്കിലും പ്ലേജിയറിസം കണ്ടെത്തിയിട്ടില്ലെന്നാണ് സര്‍വകലാശാലയുടെ നിലപാട്. അതേസമയം, കേംബ്രിജിലെ അദ്ദേഹത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വതന്ത്ര അന്വേഷണം നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച തെക്കന്‍ ലണ്ടനിലെ ബാറ്റര്‍സിയയിലെ ഒരു വിലാസത്തിലാണ് ആര്‍ഡേയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണം അപ്രതീക്ഷിതമാണെങ്കിലും സംശയാസ്പദമായ സാഹചര്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു.