Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5791 INR  1 EURO=106.1909 INR
ukmalayalampathram.com
Sat 14th Mar 2026
 
 
എഡിറ്റോറിയല്‍
  Add your Comment comment
മനസില്‍ സ്‌നേഹത്തിന്റെ പൂക്കളങ്ങളൊരുങ്ങട്ടെ
reporter
മലയാളിയുടെ വീട്ടുമുറ്റത്തേയ്ക്ക് ഒരു ഓണം കൂടി. മനുഷ്യന്‍ സൃഷ്ടിച്ച, ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിരുകള്‍ക്കപ്പുറത്ത് മലയാളികള്‍ക്ക് ഒന്നിക്കാനൊരു നല്ല ദിവസം. ജീവിതത്തിന്റെ തിരക്കുകള്‍ക്ക് ചെറിയ ഇടവേള. മഹാബലിയും വാമനനും ഓണക്കഥകളും വെറും ഐതിഹ്യങ്ങളായി കണക്കാക്കിയാല്‍പ്പോലും, ഓണം നല്ല ദിനം തന്നെ. കള്ളവും ചതിയുമില്ലാതെ, നന്മ മാത്രം ചിന്തിച്ച്, പുത്തന്‍ വസ്ത്രങ്ങളുടുത്ത് പുതിയ ജീവിതം തുടങ്ങുന്നതിനുള്ള സുദിനം.
ബ്രിട്ടനിലായാലും അമേരിക്കയിലായാലും ഓസ്‌ട്രേലിയയിലായാലും ഓണത്തിന് ഒത്തുകൂടാന്‍ മലയാളികള്‍ ശ്രമിക്കുന്നു. കലണ്ടറിലെ കോളത്തില്‍ ചുവപ്പു രേഖപ്പെടുത്തിയ തിരുവോണം നാളില്‍, ഓണാശംസകള്‍ അയയ്ക്കുന്നു. പൂക്കളവും ഓണക്കളിയും മഹാബലിയുടെ സ്മരണകളുമായി മറ്റൊരു ദിവസമാണു ബ്രിട്ടനിലെ മലയാളികള്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാറുള്ളത്. ആര്‍ത്തുല്ലസിച്ച്, സന്തോഷത്തോടെയുള്ള ഈ കൂട്ടായ്മയ്ക്ക്, മലയാളികള്‍ ബ്രിട്ടനിലേക്കു കുടിയേറിയ കാലത്തോളം പഴക്കമുണ്ട്.
2014ല്‍ ബ്രിട്ടനിലെ മലയാളികള്‍ ഓണം ആഘോഷിക്കുമ്പോള്‍ അതിനു മറ്റൊരു പ്രത്യേകതകൂടിയുണ്ട്. മലയാളികളുടെ ഹൃദയസ്പന്ദനംപോലെ, മലയാള ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന ഒരു വാര്‍ത്താ ന്യൂസ് പോര്‍ട്ടലിന്റെ സാന്നിധ്യമാണ് ഈ വിശേഷം. ബ്രിട്ടനില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന മലയാളം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ എന്ന പൊള്ളയായ അവകാശ വാദം ഇവിടെയില്ല. പക്ഷേ, ഒരുകാര്യം ഉറപ്പിച്ചുപറയാം. ബ്രിട്ടന്റെ എല്ലാ ഭാഗത്തുമുള്ള മലയാളികള്‍ യുകെ മലയാളം പത്രത്തെ തിരിച്ചറിയുന്നു. കൂട്ടത്തിലേറ്റവും മികച്ചതെന്നു വിലയിരുത്തുന്നു. നിയമവിശകലനങ്ങളുടെയും നിയമോപദേശങ്ങളുടെയും ആധികാരിക പത്രികയെന്നു വായിച്ചറിയുന്നു.
ലോകം കുതിച്ചു പായുന്നതിനൊപ്പമെത്താന്‍ കിണഞ്ഞു ശ്രമിച്ചു കിതച്ചുകൊണ്ടിരിക്കുകയാണ് മനുഷ്യര്‍. മത്സരപ്പാച്ചിലുകള്‍ക്കിടെ ഉറച്ച ചുവടുകളുമായി നീങ്ങിയവര്‍ ഈ പന്തയത്തില്‍ വിജയം നേടുന്നു. യുകെ മലയാളം പത്രം പദമുറപ്പിച്ചത്, ബ്രിട്ടനിലെ മലയാളി സമൂഹത്തില്‍ ചര്‍ച്ചയായത്, വിവേക പൂര്‍വമുള്ള, വിജ്ഞാനപ്രദമായ, വിചാരബോധത്തോടെയുള്ള ഈ നീക്കത്തിന്റെ പിന്‍ബലത്തിലാണ്.
ഓണം മലയാളിയുടെ ഗൃഹാതുരതയാണ്. പൂക്കളങ്ങള്‍ കേരളീയരുടെ നല്ല ഓര്‍മകളുടെ ചിത്രങ്ങളാണ്. കുട്ടിക്കാലത്തിന്റെ ചന്തം ഓണത്തിനില്ലെന്ന് ഓരോരുത്തരുടെയും സങ്കടം. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡു വരെയുള്ള ജില്ലകളില്‍ നിന്നു കേള്‍ക്കുന്നത് പരസ്പരമുള്ള പോരിന്റെയും മതവൈരത്തിന്റെയും രക്തപങ്കിലമായ കഥകള്‍.
കുറേ കടലുകള്‍ക്കപ്പുറത്തെങ്കിലും കേരളത്തിന്റെ ഓരോ നൊമ്പരവും ബ്രിട്ടനിലെ മലയാളികളുടെ ഹൃദയവേദനയാണ്. 2014 ഓഗസ്റ്റില്‍ ഓണമെത്തുമ്പോള്‍, മലയാള നാടിന്റെ ഓര്‍മകളെ മനസില്‍ താലോലിച്ചുകൊണ്ട്, മാവേലി നാടു വാണിരുന്ന കാലത്തെ ഒരിക്കല്‍ക്കൂടി സ്മരിച്ചുകൊണ്ട് മനസില്‍ നിശ്ചയിക്കാം. മതവും ജാതിയും രാഷ്ടവും രാഷ്ട്രീയവുമല്ല, മനുഷ്യരാണ് നാമെല്ലാവരുമെന്ന്. പരസ്പരം മത്സരിക്കാനല്ല, ഒരുമിച്ചു ജീവിക്കാനാണു സമൂഹമെന്ന്. ജീവിക്കാനുള്ള യാത്രയില്‍ പരാജയപ്പെടുത്തലല്ല, പരസഹായമാണു ലക്ഷ്യമെന്ന്.
 
Other News in this category

 
 




 
Close Window