ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലില്‍ ആരും മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ലെന്നും ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. ഡിജിഎംഒ തലത്തില്‍ മാത്രമാണ് ചര്‍ച്ച നടന്നത്. വെടിനിര്‍ത്തലിനായി പാകിസ്ഥാന്‍ ആണ് ഇന്ത്യയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ ഏക വിഷയം പാക് അധീന കശ്മീര്‍ ഇന്ത്യയ്ക്ക് കൈമാറുക എന്നതാണ്. കൂടാതെ ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെടുമെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഇതു സംബന്ധിച്ച തെളിവുകള്‍ യുഎന്നിന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക് വ്യോമത്താവളങ്ങള്‍ ഇന്ത്യ തകര്‍ത്തു, ആണവഭീഷണി ഉയര്‍ത്താന്‍ ഇനി അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആണവഭീഷണിക്ക് മുന്നില്‍ ഇന്ത്യ തലകുനിച്ചാല്‍ മറ്റ് പല രാഷ്ട്രങ്ങളിലും സമാനമായ സംഭവങ്ങളുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിര്‍ത്തികടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് പാകിസ്ഥാന്‍ അവസാനിപ്പിക്കുന്നതു വരെ ഇന്ത്യ സിന്ധുനദീ ജല കരാര്‍ നിര്‍ത്തിവെച്ച ഉടമ്പടിയില്‍ മാറ്റമുണ്ടാകില്ലെന്നും രണ്‍ധീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൂടാതെ അമേരിക്ക നടത്തിയ ചര്‍ച്ചയില്‍ വ്യാപാരം ചര്‍ച്ചയായില്ലെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. പാകിസ്ഥാനിലെ കിരാന ഹില്‍സില്‍ ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പറയേണ്ടത് പാകിസ്ഥാന്‍ സൈന്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.