Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6174 INR  1 EURO=111.1729 INR
ukmalayalampathram.com
Tue 02nd Jun 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മയക്കു മരുന്ന് ഇല്ലാതാക്കാന്‍ കേരളത്തില്‍ 'ഓപ്പറേഷന്‍ തൂഫാന്‍' ഇന്ന് മുതല്‍: ലഹരി മാഫിയയെ തുടച്ചുനീക്കും - മുഖ്യമന്ത്രി വി ഡി സതീശന്‍
Text By: UK Malayalam Pathram
ലഹരി മാഫിയക്കെതിരായ ശക്തമായ നടപടികളുമായി 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായി. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്റലിജന്‍സ് ഐജി വിമലാദിത്യ 'ഓപ്പറേഷന്‍ തൂഫാന്‍ - ദി നാര്‍ക്കോ ഹണ്ടി'ന്റെ നോഡല്‍ ഓഫീസറാകും.
കേരളത്തില്‍ കുറ്റകൃത്യങ്ങളുടെ സ്വഭാവം പാടെ മാറിയിരിക്കുകയാണെന്നും മയക്കുമരുന്ന് ഉപയോഗം മൂലം ഭയാനകമായ അവസ്ഥയാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജന്മം നല്‍കിയതിന്റെ പേരില്‍ സ്വന്തം അമ്മയെയും മാതാപിതാക്കളെയും വരെ കൊലപ്പെടുത്തുന്ന ക്രൂരതയിലേക്ക് കാര്യങ്ങളെത്തിക്കുന്നത് മയക്കുമരുന്നാണ്. ഈ ലഹരി മാഫിയയെ കേരളത്തില്‍ നിന്നും പൂര്‍ണമായും തുടച്ചുനീക്കുമെന്നും കേരള പോലീസിന്റെയും എക്‌സൈസിന്റെയും കയ്യൊപ്പുള്ള മികച്ചൊരു പദ്ധതിയായി ഇത് മാറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതുതലമുറയെ മയക്കുമരുന്നിന് അടിമകളാക്കുന്ന മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പദ്ധതി ആവിഷ്‌കരിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ലഹരി വില്‍പനക്കാര്‍ എത്രയും പെട്ടെന്ന് ഈ പരിപാടി നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ നിയമത്തിന്റെ ശക്തമായ കരങ്ങള്‍ നിങ്ങളെ തേടിയെത്തുമെന്നും ചെന്നിത്തല കടുത്ത മുന്നറിയിപ്പ് നല്‍കി. ഡി ജെ പാര്‍ട്ടികളിലും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും വരെ ലഹരി വില്‍പ്പന നടക്കുന്നുണ്ട്. ഇത്തരം ലഹരി വില്‍പ്പനയ്ക്ക് കേരള സര്‍ക്കാര്‍ പൂട്ടിടുമെന്നും ചെന്നിത്തല പ്രഖ്യാപിച്ചു. നിയമത്തിന്റെ മുന്നില്‍ പദവിയോ പണമോ പ്രശ്‌നമല്ലെന്നും പോലീസ് സ്റ്റേഷനുകളില്‍ കയറി പ്രതികളെ ഇറക്കിക്കൊണ്ടുപോകുന്ന കാലം കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ വഴിവിട്ട സഹായം നല്‍കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി ഓര്‍മിപ്പിച്ചു.
 
Other News in this category

 
 




 
Close Window