ലണ്ടന്‍: പ്രണയത്തില്‍ നിന്ന് പിന്മാറണമെന്ന് കുടുംബം നിരന്തരം ആവശ്യപ്പെട്ടിട്ടും അതിന് വഴങ്ങാതിരുന്നതിന്റെ പേരില്‍ സഹോദരന്‍ കൊലപ്പെടുത്തിയ സമൈറ നസീറിന്റെ ജീവിതവും മരണവും, 21 വര്‍ഷങ്ങള്‍ക്കുശേഷവും ബ്രിട്ടനിലെ കുറ്റകൃത്യ ചരിത്രത്തിലെ വേദനാജനകമായ അധ്യായമായി തുടരുന്നു. കുടുംബത്തില്‍ നിന്ന് ആദ്യമായി ബിരുദം നേടിയ വ്യക്തിയായിരുന്നു സമൈറ. തേംസ് വാലി സര്‍വകലാശാലയില്‍ നിന്ന് ട്രാവല്‍ ആന്‍ഡ് ടൂറിസത്തില്‍ ഹോണേഴ്‌സ് ബിഎ ബിരുദം നേടിയ സമൈറയ്ക്ക് മുന്നില്‍ വലിയ പ്രതീക്ഷകളായിരുന്നു. ബിരുദദാനച്ചടങ്ങില്‍ കറുത്ത ഗൗണ്‍ ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് സമൈറയുടെ ജീവനോടെയുള്ള അവസാന ചിത്രമായി പിന്നീട് മാറിയത്. 25 വയസ്സുകാരിയായ സമൈറ, ലണ്ടനിലെ സൗത്താളിലുള്ള വീട്ടില്‍വച്ചാണ് സഹോദരന്‍ അസ്ഹര്‍ നസീറിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ അമ്മ ഇര്‍ഷാദ് ബീഗം സമീപത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മകളെ ആക്രമിക്കുന്ന മകനെ തടയാന്‍ ശ്രമിക്കാതെ നിന്ന അമ്മയുടെ നിലപാട്, കേസിനെ കൂടുതല്‍ ഞെട്ടിക്കുന്നതാക്കി.
ആക്രമണം നടക്കുമെന്ന് മനസ്സിലായതോടെ സമൈറ നിലവിളിച്ചുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സഹോദരന്‍ മുടിയില്‍ പിടിച്ചുവലിച്ച് ആ ശ്രമം തടഞ്ഞു. സഹായത്തിനായുള്ള സമൈറയുടെ നിലവിളി അയല്‍വാസികള്‍ കേട്ടിരുന്നു. ''നിങ്ങള്‍ ഇനി എന്റെ അമ്മയല്ല'' എന്നതായിരുന്നു സമൈറയുടെ അവസാന വാക്കുകളെന്നാണ് റിപ്പോര്‍ട്ട്. സഹോദരന്റെ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തില്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന സമൈറ, യുകെയിലെത്തിയ അഫ്ഗാന്‍ അഭയാര്‍ഥിയായ സല്‍മാന്‍ മുഹമ്മദുമായി പ്രണയത്തിലായിരുന്നു. ആറുവര്‍ഷത്തോളം രഹസ്യമായി തുടര്‍ന്ന പ്രണയത്തെക്കുറിച്ച് 2005 മാര്‍ച്ചിലാണ് സമൈറ മാതാപിതാക്കളോട് തുറന്നുപറഞ്ഞത്. സല്‍മാനുമായി വിവാഹിതയാകാന്‍ കുടുംബത്തിന്റെ അനുമതിയും അവള്‍ തേടിയിരുന്നു. എന്നാല്‍ ഈ ബന്ധത്തെ കുടുംബം ശക്തമായി എതിര്‍ത്തു. കൊലപാതകം നടന്ന ദിവസവും സല്‍മാനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ അമ്മ സമൈറയെ പ്രേരിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സമൈറ പിന്മാറാന്‍ വിസമ്മതിച്ചു.
കുടുംബത്തിന്റെ 'ബഹുമാനം' സംരക്ഷിക്കാനുള്ള ഏക മാര്‍ഗം സമൈറയുടെ ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുടുംബം തീരുമാനിച്ചെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. പ്രണയത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പേരില്‍ ഒരു യുവതിയുടെ ജീവന്‍ നഷ്ടപ്പെട്ട ഈ സംഭവം, ബ്രിട്ടനില്‍ ഇന്നും നടുക്കത്തോടെയാണ് ഓര്‍മ്മിക്കപ്പെടുന്നത്.