ലണ്ടന്‍: യുദ്ധവും പീഡനവും കാരണം നാടുവിടേണ്ടിവന്ന അഭയാര്‍ഥികള്‍ക്ക് സുരക്ഷിതവും നിയമാനുസൃതവുമായ വഴിയിലൂടെ യുകെയിലെത്താന്‍ പുതിയ സംവിധാനം ഒരുക്കുമെന്ന് യുകെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ശരത്കാലം മുതല്‍ അംഗീകൃത സര്‍വകലാശാലകള്‍, സന്നദ്ധസംഘടനകള്‍, മത-സമൂഹ സംഘടനകള്‍ എന്നിവയ്ക്ക് അഭയാര്‍ഥികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അവസരം നല്‍കും. കാനഡയിലെ കമ്മ്യൂണിറ്റി സ്‌പോണ്‍സര്‍ഷിപ്പ് മാതൃക അടിസ്ഥാനമാക്കിയാണ് പദ്ധതി രൂപപ്പെടുത്തുന്നത്. സ്‌പോണ്‍സര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ അഭയാര്‍ഥികള്‍ക്ക് താമസം, തൊഴില്‍ കണ്ടെത്തല്‍, സമൂഹത്തില്‍ ഇണങ്ങിച്ചേരല്‍ തുടങ്ങിയ മേഖലകളില്‍ പിന്തുണ നല്‍കണം. അഭയാര്‍ഥികളുടെ യോഗ്യത യുഎന്‍ അഭയാര്‍ഥി ഏജന്‍സിയായ UNHCRനൊപ്പം ചേര്‍ന്നായിരിക്കും നിശ്ചയിക്കുക. യുകെയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് സുരക്ഷാ പരിശോധനയും പശ്ചാത്തല പരിശോധനയും നിര്‍ബന്ധമായിരിക്കും.
2027 മുതല്‍ തൊഴിലുടമകള്‍ക്കും അഭയാര്‍ഥികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയുന്ന പ്രത്യേക റഫ്യൂജി വര്‍ക്ക് റൂട്ട് ആരംഭിക്കും. സര്‍വകലാശാല സ്‌പോണ്‍സര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ഈ വര്‍ഷം തന്നെ സ്വീകരിക്കുമെന്നും ആദ്യ സംഘം 2027-ല്‍ യുകെയിലെത്തുമെന്നുമാണ് റിപ്പോര്‍ട്ട്. പുതിയ പദ്ധതിയിലൂടെ എത്ര പേര്‍ക്ക് പ്രവേശനം നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. തുടക്കത്തില്‍ നിയന്ത്രിത എണ്ണത്തിലായിരിക്കും പ്രവേശനം അനുവദിക്കുക. പിന്നീട് നിലവിലുള്ള UK Resettlement Scheme-നെക്കാള്‍ കൂടുതല്‍ ശേഷിയുള്ള പദ്ധതിയായി ഇത് വികസിപ്പിക്കാനാണ് ലക്ഷ്യം. അതേസമയം, വ്യാജ അഭയാര്‍ഥി അപേക്ഷകളും മനുഷ്യാവകാശ നിയമങ്ങളുടെയും Modern Slavery Act-ന്റെയും ദുരുപയോഗവും തടയാന്‍ സര്‍ക്കാര്‍ കര്‍ശന നിയമഭേദഗതികളും കൊണ്ടുവരും. കുടുംബജീവിതവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ വ്യവസ്ഥകളുടെ പരിധി അടുത്ത ബന്ധുക്കളിലേക്കായി ചുരുക്കും. വ്യാജ രേഖകള്‍ ഉപയോഗിച്ചതായി തെളിയുന്നവര്‍ക്കും ജയില്‍ശിക്ഷ ലഭിച്ച വിദേശ പൗരന്മാര്‍ക്കും ആധുനിക അടിമത്ത നിയമപ്രകാരമുള്ള സംരക്ഷണം നിഷേധിക്കാനും നീക്കമുണ്ട്.
പുതിയ പ്രഖ്യാപനത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിമര്‍ശിച്ചു. അനധികൃത കുടിയേറ്റം പൂര്‍ണമായും അവസാനിപ്പിക്കുന്നതുവരെ കൂടുതല്‍ ആളുകളെ മാനുഷിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി യുകെയിലേക്ക് കൊണ്ടുവരരുതെന്ന് ഷാഡോ ആഭ്യന്തര സെക്രട്ടറി ക്രിസ് ഫില്‍പ് പറഞ്ഞു. ചെറിയ ബോട്ടുകളിലൂടെ നടക്കുന്ന അനധികൃത കുടിയേറ്റം തടയാന്‍ ഈ പദ്ധതി സഹായിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു. സുരക്ഷിതവും നിയമപരവുമായ വഴികള്‍ തുറക്കണമെന്ന ലേബര്‍ പാര്‍ട്ടിക്കുള്ളിലെ ആവശ്യവും, അഭയാര്‍ഥി ഹോട്ടല്‍ താമസച്ചെലവും ചെറിയ ബോട്ടുകളിലൂടെയുള്ള അനധികൃത കുടിയേറ്റവും കുറയ്ക്കണമെന്ന പൊതുജന സമ്മര്‍ദവും നിലനില്‍ക്കുന്നതിനിടെയാണ് പുതിയ നീക്കം.