ലണ്ടന്‍: ഇറാന്‍-അമേരിക്ക സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ബ്രിട്ടനിലെ കമ്പനികള്‍ കടുത്ത സാമ്പത്തിക സമ്മര്‍ദ്ദത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഊര്‍ജ്ജ ചെലവും ഗതാഗത ചെലവും കുത്തനെ ഉയര്‍ന്നതോടെ പല സ്ഥാപനങ്ങളും ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. പുതിയ നിക്ഷേപങ്ങളും നിയമനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായാണ് വ്യവസായ മേഖലയുടെ നിലപാട്. അക്കൗണ്ടന്‍സി സ്ഥാപനമായ ബിഡിഒ നടത്തിയ സര്‍വേയില്‍ പകുതിയിലധികം കമ്പനികളും ഇന്ധനച്ചെലവ് വര്‍ധനയും ഗതാഗത തടസങ്ങളും മൂലം പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വളര്‍ച്ചാ പദ്ധതികളില്‍നിന്ന് പിന്മാറി നിലവിലെ ചെലവുകള്‍ നിയന്ത്രിക്കാനുള്ള നീക്കത്തിലാണ് കമ്പനികളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളും ആഗോള പ്രതിസന്ധിയും കാരണം ബ്രിട്ടനില്‍ പുതിയ നിക്ഷേപങ്ങള്‍ നടത്താന്‍ പല കമ്പനികളും മടിക്കുകയാണെന്നും വിലയിരുത്തലുകളുണ്ട്.
ഇതിനിടെ ബ്രിട്ടന്റെ ധനകാര്യമന്ത്രി റേച്ചല്‍ റീവ്സ് പാരിസില്‍ നടക്കുന്ന ജി-7 ധനമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുകയാണ്. ഇറാന്‍ യുദ്ധസാഹചര്യത്തെ തുടര്‍ന്നുണ്ടാകുന്ന ആഗോള സാമ്പത്തിക ആഘാതം യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാകും. പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് കമ്പനികള്‍ക്ക് സഹായം നല്‍കുന്നതിനുള്ള പ്രത്യേക സാമ്പത്തിക പാക്കേജ് അടുത്താഴ്ച പ്രഖ്യാപിക്കാനിടയുണ്ടെന്നാണ് സൂചന. തൊഴിലുടമകളുടെ നാഷണല്‍ ഇന്‍ഷുറന്‍സ് സംഭാവന വര്‍ധിപ്പിച്ചതും വേതന നിരക്കിലുണ്ടായ ഉയര്‍ച്ചയും സ്ഥാപനങ്ങള്‍ക്ക് അധികഭാരമായി മാറിയിരിക്കുകയാണ്. തൊഴിലാളികള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കാനുള്ള ലേബര്‍ സര്‍ക്കാരിന്റെ നയങ്ങള്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സമ്മര്‍ദ്ദം കൂട്ടുന്നതായും വ്യവസായ മേഖല ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക അനിശ്ചിതത്വം തുടരുകയാണെങ്കില്‍ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങാമെന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നുണ്ട്.