ലണ്ടന്‍: ഗുരുതരമായ അമിതവണ്ണ പ്രശ്‌നങ്ങളുമായി ആയിരക്കണക്കിന് കുട്ടികള്‍ പ്രത്യേക ചികിത്സ തേടുന്നതായി എന്‍എച്ച്എസ് പുറത്തുവിട്ട പുതിയ കണക്കുകള്‍. 2021ല്‍ ആരംഭിച്ച Complications from Excess Weight ക്ലിനിക്കുകളില്‍ ഇതുവരെ 6,497 കുട്ടികളും കൗമാരക്കാരും ചികിത്സ നേടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചികിത്സ തേടിയവരില്‍ 423 പേര്‍ വെറും നാല് വയസ്സുകാരായിരുന്നു. ഇവരുടെ ശരാശരി ഭാരം 33 കിലോഗ്രാമായിരുന്നു. ഇത് സാധാരണയായി 10 വയസ്സുകാരുടെ ഭാരത്തിനോടടുത്തതാണ്. അഞ്ച് മുതല്‍ എട്ട് വയസ്സ് വരെ പ്രായമുള്ള 1,088 കുട്ടികളും, ഒന്‍പത് മുതല്‍ 12 വയസ്സ് വരെയുള്ള 1,791 കുട്ടികളും, 13 മുതല്‍ 17 വരെ പ്രായമുള്ള 3,137 കൗമാരക്കാരും ക്ലിനിക്കുകളില്‍ ചികിത്സ നേടിയിട്ടുണ്ട്.
അമിതവണ്ണത്തോടൊപ്പം നിരവധി ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും കണ്ടെത്തിയതായി എന്‍എച്ച്എസ് വ്യക്തമാക്കി. ചികിത്സ നേടിയ കുട്ടികളില്‍ ഏകദേശം 17 ശതമാനത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും രക്തത്തിലെ കൊഴുപ്പ് അസാധാരണതയും കണ്ടെത്തി. 6 ശതമാനം കുട്ടികള്‍ക്ക് ടൈപ്പ്-2 പ്രമേഹവും സ്ഥിരീകരിച്ചു. ഏകദേശം 30 ശതമാനം കുട്ടികള്‍ക്ക് ഫാറ്റി ലിവര്‍ രോഗവും 17 ശതമാനത്തിന് ഉറക്കത്തിനിടെ ശ്വാസതടസ്സം ഉണ്ടാകുന്ന സ്ലീപ്പ് അപ്നിയയും കണ്ടെത്തി. മാനസികാരോഗ്യ പ്രശ്‌നങ്ങളും ആശങ്കയുയര്‍ത്തുന്നതാണ്. ചികിത്സ നേടിയവരില്‍ ഏകദേശം 30 ശതമാനത്തിന് ഓട്ടിസവും 12 ശതമാനത്തിന് എഡിഎച്ച്ഡിയും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 11 വയസ്സിന് മുകളിലുള്ള ഏകദേശം 400 കുട്ടികള്‍ക്ക് വണ്ണക്കുറവ് ഇന്‍ജക്ഷനുകളും നല്‍കിയിട്ടുണ്ട്. എന്നാല്‍ മരുന്ന് മാത്രം പരിഹാരമല്ലെന്നും ആരോഗ്യകരമായ ഭക്ഷണം കൂടുതല്‍ ലഭ്യമാക്കുകയും ജങ്ക് ഫുഡ് പരസ്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യേണ്ടതുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.