ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജയിലുകളില്‍ തടവുകാരുടെ എണ്ണം കുത്തനെ ഉയരുന്നതിനിടെ, നേരത്തെയുള്ള മോചനപദ്ധതിയില്‍നിന്ന് കൂടുതല്‍ കുറ്റവാളികളെ ഒഴിവാക്കിയാല്‍ ജയില്‍ സംവിധാനം കടുത്ത പ്രതിസന്ധിയിലാകുമെന്ന് ബ്രിട്ടിഷ് നീതിന്യായ സെക്രട്ടറി അലക്‌സ് നോറിസ് മുന്നറിയിപ്പ് നല്‍കി. പുതുക്കിയ പദ്ധതിപ്രകാരം പീഡനം, ഗ്രൂമിങ്, ഗുരുതര ബാലലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് നേരത്തെയുള്ള മോചനം ലഭിക്കില്ല. എന്നാല്‍ കൊലപാതകം, അക്രമം, ഗാര്‍ഹിക പീഡനം തുടങ്ങിയ ഗുരുതര കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട ചിലര്‍ക്ക് ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് പുറത്തിറങ്ങാന്‍ സാധിക്കും. മോചനപദ്ധതിയില്‍നിന്ന് കൂടുതല്‍ വിഭാഗങ്ങളെ ഒഴിവാക്കിയാല്‍ ഒക്ടോബറോടെ ജയിലുകളില്‍ തടവുകാരെ പാര്‍പ്പിക്കാന്‍ ഇടമില്ലാത്ത സാഹചര്യമുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.
2019ല്‍ കൊല്ലപ്പെട്ട പൊലീസ് കോണ്‍സ്റ്റബിള്‍ ആന്‍ഡ്രൂ ഹാര്‍പറിന്റെ കേസാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരായ പ്രതിഷേധം ശക്തമാക്കിയത്. ബെര്‍ക്ഷയറില്‍ ക്വാഡ് ബൈക്ക് മോഷ്ടിച്ചശേഷം രക്ഷപ്പെടുകയായിരുന്ന സംഘം സഞ്ചരിച്ച കാറില്‍ കുടുങ്ങി റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടാണ് 28 വയസ്സുകാരനായ ഹാര്‍പര്‍ കൊല്ലപ്പെട്ടത്. കേസില്‍ 13 വര്‍ഷം വീതം തടവുശിക്ഷ ലഭിച്ച ജെസി കോള്‍, ആല്‍ബര്‍ട്ട് ബവേഴ്‌സ് എന്നിവര്‍ക്ക് ശിക്ഷയുടെ പകുതി പൂര്‍ത്തിയാക്കിയാല്‍ മോചനത്തിന് അര്‍ഹത ലഭിച്ചേക്കും. സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത നിരാശയുണ്ടെന്ന് ഹാര്‍പറിന്റെ അമ്മ ഡെബി അഡ്ലാം പറഞ്ഞു. മകനെ വീണ്ടും നിരാശപ്പെടുത്തുന്നതിനു തുല്യമാണ് നടപടിയെന്നും അവര്‍ പ്രതികരിച്ചു. ഹാര്‍പറിന്റെ വിധവ ലിസി ഹാര്‍പറും തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചു. സാധാരണയായി ഓരോ മാസവും ഏകദേശം 4,500 തടവുകാരാണ് ജയിലുകളില്‍നിന്ന് മോചിതരാകുന്നത്. ഇതിനു പുറമേ ഒക്ടോബര്‍ മുതല്‍ പത്ത് ഘട്ടങ്ങളിലായി 5,000 പേരെ കൂടി മോചിപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതി.
പുതിയ നിയന്ത്രണങ്ങള്‍ മൂലം ഏകദേശം 1,000 തടവുകാര്‍ക്ക് നേരത്തെയുള്ള മോചനം ലഭിക്കില്ലെന്ന് അലക്‌സ് നോറിസ് വ്യക്തമാക്കി. നാലുവര്‍ഷമോ അതിലധികമോ തടവുശിക്ഷ ലഭിച്ച മറ്റു കുറ്റവാളികള്‍ക്ക് ശിക്ഷയുടെ മൂന്നില്‍ രണ്ടുഭാഗത്തിനു പകരം പകുതി പൂര്‍ത്തിയാക്കിയാല്‍ മോചനത്തിന് അര്‍ഹത ലഭിക്കും. കുറഞ്ഞ കാലയളവിലെ ശിക്ഷ ലഭിച്ച ചിലര്‍ക്ക് പകുതിക്കു പകരം മൂന്നിലൊന്ന് ശിക്ഷ പൂര്‍ത്തിയാക്കിയാലും പുറത്തിറങ്ങാനാകും. പദ്ധതി ഒക്ടോബര്‍ മുതല്‍ ഘട്ടംഘട്ടമായി നടപ്പാക്കും.
അതേസമയം, പീഡനം, ഗുരുതര ബാലലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ മുഴുവന്‍ ശിക്ഷയും പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്ക് 12 മാസത്തെ ജിപിഎസ് നിരീക്ഷണവും ശക്തമായ സാമൂഹിക മേല്‍നോട്ടവും ഏര്‍പ്പെടുത്തും. കുറ്റകൃത്യങ്ങളുടെ ഇരകള്‍ക്കുള്ള സഹായസേവനങ്ങള്‍ക്കായി അധികമായി ഒരു കോടി പൗണ്ടും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബേഡനോക്ക് പദ്ധതിയെ വിമര്‍ശിച്ചു. കൊലയാളികളും അക്രമികളും ഗാര്‍ഹിക പീഡനക്കേസുകളിലെ കുറ്റവാളികളും ഉള്‍പ്പെടെ നിരവധി പേര്‍ ഇപ്പോഴും നേരത്തെ പുറത്തിറങ്ങുമെന്ന് അവര്‍ ആരോപിച്ചു. എന്നാല്‍ മോചനപദ്ധതിയിലെ ഇളവുകള്‍ കൂടുതല്‍ ചുരുക്കിയാല്‍ ജയില്‍ സംവിധാനം തന്നെ തകരുകയും പൊതുസുരക്ഷ കൂടുതല്‍ അപകടത്തിലാകുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ വാദിക്കുന്നു.