ലണ്ടന്‍: അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി നല്‍കുന്ന കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവുമാരെയും ഡയറക്ടര്‍മാരെയും ജയിലിലടയ്ക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് റിഫോം യുകെ. നിയമലംഘനം നടത്തുന്ന വന്‍കിട കമ്പനികളില്‍നിന്ന് അവയുടെ ആഗോള വരുമാനത്തിന്റെ പത്ത് ശതമാനം വരെ പിഴയായി ഈടാക്കുമെന്നും പാര്‍ട്ടി അറിയിച്ചു. അനധികൃത തൊഴിലാളികളെ ഉപയോഗിച്ച് കാര്യമായ നിയമനടപടികള്‍ നേരിടാതെ ലാഭം നേടുന്ന ഡെലിവറി, ജിഗ് ഇക്കോണമി കമ്പനികളെ നിയന്ത്രിക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്ന് റിഫോം യുകെ വ്യക്തമാക്കി. എന്‍ട്രി ലെവല്‍ തൊഴിലവസരങ്ങളില്‍നിന്ന് യുവ ബ്രിട്ടീഷുകാര്‍ പൂര്‍ണമായി പുറത്താക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് പാര്‍ട്ടിയുടെ ഹോം അഫയേഴ്സ് വക്താവ് സിയ യൂസഫ് ആരോപിച്ചു. അനധികൃത തൊഴില്‍ രാജ്യത്തെ തൊഴില്‍വിപണിയെയും സമ്പദ്വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള പിഴശിക്ഷകള്‍ മാത്രം മതിയാകില്ലെന്നാണ് റിഫോം യുകെയുടെ നിലപാട്. അനധികൃത തൊഴിലാളികളെ ഉപയോഗിച്ച് ലാഭം നേടുന്ന കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവുമാരെയും ഡയറക്ടര്‍മാരെയും വ്യക്തിപരമായി ഉത്തരവാദികളാക്കുമെന്നും അവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കി. തൊഴിലാളികളുടെ നിയമപരമായ കുടിയേറ്റ പദവിയെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് പറഞ്ഞ് കമ്പനി മേധാവികള്‍ക്ക് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയാത്തവിധം നിയമനിര്‍മാണം നടത്തുമെന്നും റിഫോം അറിയിച്ചു. നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരുടെ രേഖകള്‍ പരിശോധിക്കുന്നതില്‍ കമ്പനികള്‍ പരാജയപ്പെട്ടാല്‍ അതും കുറ്റകരമായി കണക്കാക്കാനാണ് പാര്‍ട്ടിയുടെ പദ്ധതി.
അതേസമയം, അനധികൃത തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള പിഴ നിലവില്‍ തന്നെ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ഹോം ഓഫീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. നിയമലംഘകര്‍ക്കെതിരെ പരിശോധനയും നടപടികളും ശക്തമാക്കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ റിഫോം യുകെയുടെ നിര്‍ദേശം പ്രായോഗികമായ പുതിയ പദ്ധതിയല്ലെന്നും രാഷ്ട്രീയ പ്രഖ്യാപനം മാത്രമാണെന്നും വിമര്‍ശകര്‍ ആരോപിച്ചു. എന്നാല്‍ കമ്പനികള്‍ക്ക് പിഴ ചുമത്തുന്നതില്‍ മാത്രം നടപടി ഒതുക്കാതെ തീരുമാനമെടുക്കുന്ന ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് നിയമത്തിനു മുന്നിലെത്തിക്കുകയാണ് തങ്ങളുടെ നയമെന്ന് റിഫോം യുകെ ആവര്‍ത്തിച്ചു.