Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8027 INR  1 EURO=111.2718 INR
ukmalayalampathram.com
Fri 28th Aug 2026
 
 
UK Special
  Add your Comment comment
യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ ഇടിവ്; അഭയാര്‍ഥി അപേക്ഷകള്‍ 21 ശതമാനം കുറഞ്ഞു, പൗരത്വ അപേക്ഷകള്‍ റെക്കോര്‍ഡില്‍
reporter

ലണ്ടന്‍: യുകെയിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രധാന കണക്കുകളില്‍ ഗണ്യമായ ഇടിവ്. 2026 ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ രാജ്യത്ത് അഭയം തേടിയവരുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനം കുറഞ്ഞു. ചെറിയ ബോട്ടുകളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് യുകെയിലെത്തിയവരുടെ എണ്ണത്തിലും 23 ശതമാനം കുറവ് രേഖപ്പെടുത്തി. ജോലി, പഠനം, കുടുംബ ആവശ്യങ്ങള്‍ക്കായി അനുവദിച്ച വീസകളുടെ എണ്ണവും കുറഞ്ഞതായി ഹോം ഓഫിസിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ വരെയുള്ള 12 മാസത്തിനിടെ 86,000 പേരാണ് യുകെയില്‍ അഭയാര്‍ഥിത്വത്തിനായി അപേക്ഷിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനം കുറവാണിത്. എന്നാല്‍ 2021ന് മുന്‍പുള്ള സാധാരണ നിലയുമായി താരതമ്യം ചെയ്യുമ്പോള്‍ അഭയാര്‍ഥി അപേക്ഷകളുടെ എണ്ണം ഇപ്പോഴും ഉയര്‍ന്ന നിലയിലാണ്.

ചെറിയ ബോട്ടുകളിലെ വരവ് 23 ശതമാനം കുറഞ്ഞു

ഇംഗ്ലീഷ് ചാനല്‍ കടന്ന് ചെറിയ ബോട്ടുകളില്‍ യുകെയിലെത്തിയവരുടെ എണ്ണം 33,000 ആയി കുറഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം ഇടിവാണിത്. എറിത്രിയ, സുഡാന്‍, അഫ്ഗാനിസ്ഥാന്‍, സൊമാലിയ, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇത്തരത്തില്‍ യുകെയിലെത്തിയവരില്‍ കൂടുതലും. അതേസമയം, 2024 ജൂണ്‍ വരെയുള്ള 31,000 പേരുടെയും 2022 ജൂണ്‍ വരെയുള്ള 35,000 പേരുടെയും കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ സംഖ്യ വലിയ വ്യത്യാസമില്ലാത്ത നിലയിലാണ്. കഴിഞ്ഞ മാസം ഒറ്റ ബോട്ടില്‍ 165 പേര്‍ യുകെയിലെത്തിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 13 മീറ്റര്‍ നീളമുള്ള, സാധാരണ ബസിന്റെ വലുപ്പത്തിന് സമാനമായ വലിയ ഡിങ്കിയിലായിരുന്നു ഇവര്‍ യാത്ര ചെയ്തത്. എന്നാല്‍ ജൂണ്‍ വരെയുള്ള കാലയളവിന് ശേഷമുള്ള സംഭവമായതിനാല്‍ പുതിയ കണക്കുകളില്‍ ഇത് ഉള്‍പ്പെട്ടിട്ടില്ല.

അഭയാര്‍ഥി ഹോട്ടല്‍ താമസക്കാരുടെ എണ്ണം പകുതിയായി

അഭയാര്‍ഥികളെ താമസിപ്പിക്കുന്ന ഹോട്ടലുകളിലുള്ളവരുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. ജൂണ്‍ അവസാനം 16,000 പേരാണ് ഹോട്ടലുകളില്‍ താമസിച്ചിരുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം കുറവാണിത്. അഭയാര്‍ഥി അപേക്ഷകളില്‍ ആദ്യ തീരുമാനത്തിനായി കാത്തിരിക്കുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. ജൂണ്‍ അവസാനം 40,000 പേരാണ് തീരുമാനത്തിനായി കാത്തിരുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 56 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

ജോലി, പഠനം, കുടുംബ വീസകളിലും കുറവ്

നിയമപരമായ കുടിയേറ്റ മാര്‍ഗങ്ങളായ ജോലി, പഠനം, കുടുംബ വീസകളിലും ഇടിവുണ്ടായി. ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തില്‍ 2.35 ലക്ഷം ജോലി വീസകളാണ് അനുവദിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം കുറവാണിത്. 3.83 ലക്ഷം സ്‌പോണ്‍സര്‍ഡ് സ്റ്റഡി വീസകള്‍ അനുവദിച്ചു. ഇതില്‍ 11 ശതമാനം കുറവ് രേഖപ്പെടുത്തി. കുടുംബ വീസകളുടെ എണ്ണം 58,000 ആയി കുറഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം ഇടിവാണിത്. ജോലി വീസകളിലെ കുറവാണ് ഏറ്റവും ശ്രദ്ധേയം. 2023 ഡിസംബറില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിലയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ കണക്ക് 62 ശതമാനം കുറവാണ്. ആരോഗ്യ-പരിചരണ മേഖലയില്‍ വിദഗ്ധ തൊഴിലാളികള്‍ക്കുള്ള വീസയിലൂടെ യുകെയിലെത്തുന്നവരുടെ എണ്ണത്തില്‍ 90 ശതമാനം ഇടിവും രേഖപ്പെടുത്തി. രാജ്യാന്തര വിദ്യാര്‍ഥികള്‍ക്കും കെയര്‍ വര്‍ക്കര്‍മാര്‍ക്കും കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരുന്നതിലുള്ള നിയന്ത്രണങ്ങളും ഉയര്‍ന്ന ശമ്പള പരിധിയും വീസകളുടെ എണ്ണം കുറയാന്‍ പ്രധാന കാരണങ്ങളായാണ് വിലയിരുത്തപ്പെടുന്നത്.

ബ്രിട്ടീഷ് പൗരത്വ അപേക്ഷകള്‍ റെക്കോര്‍ഡില്‍

കുടിയേറ്റവും വീസ അനുവദിക്കലും കുറഞ്ഞപ്പോള്‍ ബ്രിട്ടീഷ് പൗരത്വത്തിനുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയിലെത്തി. 2026 ജൂണ്‍ വരെയുള്ള 12 മാസത്തിനിടെ 3.15 ലക്ഷം പൗരത്വ അപേക്ഷകളാണ് ലഭിച്ചത്. മുന്‍വര്‍ഷത്തെ 2.70 ലക്ഷം അപേക്ഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ 17 ശതമാനം വര്‍ധനയാണിത്. അതേസമയം, അനുവദിച്ച പൗരത്വങ്ങളുടെ എണ്ണം നാല് ശതമാനം കുറഞ്ഞു. ഈ കാലയളവില്‍ 2.46 ലക്ഷം പേര്‍ക്കാണ് ബ്രിട്ടീഷ് പൗരത്വം ലഭിച്ചത്.

'ഇനിയും ഏറെ ചെയ്യാനുണ്ട്': ഹോം സെക്രട്ടറി

കുടിയേറ്റ കണക്കുകളില്‍ കുറവുണ്ടായെങ്കിലും സര്‍ക്കാര്‍ ആത്മസംതൃപ്തരല്ലെന്ന് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് വ്യക്തമാക്കി. അഭയാര്‍ഥി അപേക്ഷകളുടെ ബാക്ക്ലോഗും ഹോട്ടല്‍ താമസവും കുറഞ്ഞതായും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവര്‍ക്കെതിരായ അറസ്റ്റുകള്‍ റെക്കോര്‍ഡ് നിലയിലെത്തിയതായും അവര്‍ പറഞ്ഞു. നാടുകടത്തലും തിരിച്ചയക്കലും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ചെറിയ ബോട്ടുകളിലൂടെയുള്ള വരവ് കുറഞ്ഞിട്ടുണ്ടെങ്കിലും ഇനിയും ഏറെ ചെയ്യാനുണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മഹ്‌മൂദ് വ്യക്തമാക്കി. ഫ്രാന്‍സിലെ കടല്‍ത്തീരങ്ങളിലും വിദേശ രാജ്യങ്ങളിലും എന്‍ഫോഴ്സ്മെന്റ് നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. അപകടകരവും നിയമവിരുദ്ധവുമായ മാര്‍ഗങ്ങളിലൂടെ ആളുകളെ യുകെയിലേക്ക് എത്തിക്കാന്‍ പ്രവര്‍ത്തിക്കുന്ന ശൃംഖലകളെ തടയുന്നതിനായി പുതിയ നിയമനിര്‍മാണ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഹോം സെക്രട്ടറി അറിയിച്ചു. അതേസമയം, പുതിയ കണക്കുകളില്‍ യുകെയുടെ നെറ്റ് മൈഗ്രേഷന്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കുടിയേറ്റം മൂലം രാജ്യത്തെ ജനസംഖ്യയില്‍ ഉണ്ടാകുന്ന മൊത്തത്തിലുള്ള മാറ്റം വ്യക്തമാക്കുന്ന നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ ഓഫിസ് ഫോര്‍ നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആറുമാസത്തിലൊരിക്കലാണ് പ്രസിദ്ധീകരിക്കുന്നത്.

 
Other News in this category

 
 




 
Close Window