Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.4498 INR  1 EURO=112.2334 INR
ukmalayalampathram.com
Wed 13th May 2026
 
 
ബിസിനസ്‌
  Add your Comment comment
ഭൂമി രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തിന്റെ കത്ത്
reporter
എല്ലാ ഭൂമി ഇടപാടുകളും ആധാര്‍ അധിഷ്ഠിതമാക്കണമെന്നു സംസ്ഥാനത്തിനു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ഇതിനായി രൂപീകരിക്കേണ്ട ചട്ടത്തിന്റെ കരടു സഹിതം റജിസ്‌ട്രേഷന്‍ ഐജിക്കു ലഭിച്ച കത്ത് അദ്ദേഹം സര്‍ക്കാര്‍ നിലപാട് അറിയാന്‍ നികുതി സെക്രട്ടറിക്കു വിട്ടു. ക്ഷേമ പെന്‍ഷന്‍ അടക്കമുള്ള മിക്ക ആനുകൂല്യങ്ങള്‍ക്കും ഇതിനകം തന്നെ സംസ്ഥാന സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയതിനാല്‍ ഇക്കാര്യത്തിലും കേന്ദ്ര നിര്‍ദേശം അംഗീകരിക്കാനാണു സാധ്യത.

റജിസ്‌ട്രേഷന്‍ വകുപ്പിന്റെ കംപ്യൂട്ടര്‍ ശൃംഖലയില്‍നിന്ന് ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഒരു വ്യക്തിയുടെ ഭൂമി ഇടപാടുകള്‍ മുഴുവന്‍ ഒന്നിച്ചു ശേഖരിക്കാം. ആദായനികുതി വകുപ്പിനും വിജിലന്‍സിനും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും ഒരാളുടെ സമ്പാദ്യം കണ്ടെത്തുക എളുപ്പമാകും.

നിലവില്‍ 30 ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ഇടപാടുകള്‍ നടത്തുന്നവരുടെ വിശദാംശം എല്ലാ മാസവും റജിസ്‌ട്രേഷന്‍ വകുപ്പ് ആദായനികുതി വകുപ്പിനു കൈമാറുന്നുണ്ട്. അഞ്ചു ലക്ഷം രൂപയില്‍ കൂടുതല്‍ വിലയിട്ടു റജിസ്റ്റര്‍ ചെയ്യുന്ന ആധാരങ്ങളുടെ വിവരം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുമുണ്ട്.
വില്ലേജ് ഓഫിസുകളിലെ പോക്കുവരവിനും ആധാര്‍ നിര്‍ബന്ധമാക്കണമെന്നു ചട്ടത്തിലുണ്ട്. രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളും ഭൂമി റജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും കേരളവും ഇതിനു തയാറാകണമെന്നുമായിരുന്നു കത്തിലെ നിര്‍ദേശം. ഒരാളുടെ പേരില്‍ രാജ്യത്ത് എവിടെയൊക്കെ, എത്രത്തോളം ഭൂമിയുണ്ടെന്നു കണ്ടെത്താന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നതോടെ സാധിക്കും. സബ് റജിസ്ട്രാര്‍ ഓഫിസിലെത്തി വിരലടയാളം മാത്രം നല്‍കിയാല്‍ വ്യക്തിയുടെ പൂര്‍ണ വിവരം ആധാര്‍ ഡേറ്റാബേസില്‍നിന്നു ലഭിക്കുന്ന തരത്തിലാണു പരിഷ്‌കാരം. ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്കും സമാന നിര്‍ദേശം കേന്ദ്രത്തില്‍നിന്നു ലഭിച്ചു.

1988 മുതലുള്ള റജിസ്‌ട്രേഷന്‍ രേഖകള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഒരു വ്യക്തി, വ്യത്യസ്ത സബ് റജിസ്ട്രാര്‍ ഓഫിസുകളില്‍ നടത്തിയ റജിസ്‌ട്രേഷന്‍ കണ്ടുപിടിക്കുക ഒട്ടും എളുപ്പമല്ല. കഴിഞ്ഞ മാസം പ്രമുഖ നടന്റെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കാന്‍ റജിസ്‌ട്രേഷന്‍ വകുപ്പിന് ഓരോ സബ് റജിസ്ട്രാര്‍മാര്‍ക്കും കത്തയയ്‌ക്കേണ്ടി വന്നു.
 
Other News in this category

 
 




 
Close Window