Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വയനാട്ടില്‍ പഴയ അരി വിതരണം ചെയ്തത് പ്രാദേശിക ഭരണകൂടമെന്ന് മുഖ്യമന്ത്രി
reporter

തൃശൂര്‍: വയനാട്ടില്‍ പഴയ അരി വിതരണം ചെയ്തത് പ്രാദേശിക ഭരണകൂടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഗുരുതരമായ വിഷയമാണെന്നും എന്താണ് അവരുടെ ഉദ്ദേശമെന്ന് വിജിലന്‍സ് അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു. 'ഒരു പഴയതും കൊടുക്കാന്‍ പാടില്ല എന്ന സമീപനം സ്വീകരിച്ച സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കേണ്ട ഒരു പ്രാദേശിക ഭരണകൂടം, അവരാണ് പഴയ സാധനങ്ങള്‍ വിതരണം ചെയ്തു എന്ന് കേള്‍ക്കുന്നത്. ഗുരുതരമായ പ്രശ്നമാണ്. അത് അന്വേഷിക്കുന്നുണ്ട്. അന്വേഷണം നടക്കുന്നത് കൊണ്ട് കൂടുതല്‍ വിശദാംശങ്ങളിലേക്ക് ഞാന്‍ പോകുന്നില്ല. ഏതായാലും സര്‍ക്കാര്‍ അത്തരത്തിലുള്ള ഒന്നും സമ്മതിക്കില്ല. തീര്‍ത്തും നിയമവിരുദ്ധമായ, നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് വിപരീതമായ നടപടികളാണ് അവിടെ ഉണ്ടായിരിക്കുന്നത്.'- ചേലക്കരയില്‍ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

അതേസമയം വയനാട്ടില്‍ പഴയ അരി വിതരണം ചെയ്തത് പ്രാദേശിക ഭരണകൂടം ആണെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. 'മേപ്പാടി പഞ്ചായത്താണ് ഉത്തരവാദി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മേപ്പാടി പഞ്ചായത്ത് ഒരു ഭക്ഷ്യസാധനവും കൊടുത്തിട്ടില്ല. എല്ലാം റവന്യൂ അതോറിറ്റി കൊടുത്ത ഭക്ഷ്യസാധനങ്ങളാണ് വിതരണം ചെയ്തത്. ഒക്ടോബര്‍ 15 മുതല്‍ ഈ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണി കഴിയുന്നത് വരെ പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് പെരുമാറ്റച്ചട്ടം അനുസരിച്ച് ഇത് വിതരണം ചെയ്യാന്‍ പാടില്ല. അവര് കംപ്ലീറ്റായി ആയി മാറിനില്‍ക്കുകയാണ്. പിന്നെ എങ്ങനെയാണ് ഈ മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നത്.' - വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, വയനാട് മേപ്പാടിയില്‍ ദുരന്തബാധിതരായ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. മേപ്പാടിയില്‍ വാടക ഫ്ലാറ്റില്‍ കഴിയുന്ന ദുരന്തബാധിതരായ കുട്ടിക്കും ബന്ധുവായ മറ്റൊരു കുട്ടിക്കുമാണ് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. കുട്ടികളില്‍ ഒരാള്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങി. ദുരന്തബാധിതര്‍ക്ക് നല്‍കിയ കിറ്റിലെ സോയാബീന്‍ കഴിച്ചിട്ടാണ് ആരോഗ്യപ്രശ്നം ഉണ്ടായതെന്നാണ് ആരോപണം. ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച അരി നല്‍കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കേയാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി ആരോപണം ഉയര്‍ന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ മേപ്പാടി ടൗണില്‍ സംസ്ഥാന പാത ഉപരോധിച്ചു. പ്രവര്‍ത്തകരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

 
Other News in this category

 
 




 
Close Window