Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.4315 INR  1 EURO=104.2644 INR
ukmalayalampathram.com
Thu 25th Sep 2025
 
 
UK Special
  Add your Comment comment
ഗസ്സക്കായി ബ്രിട്ടനില്‍ ചരിത്രപരമായ ധനസമാഹരണം; 'ഫലസ്തീനിനായി ഒരുമിച്ച്' പരിപാടിയില്‍ 1.5 മില്യണ്‍ പൗണ്ട്
reporter

ലണ്ടന്‍: ഗസ്സയിലെ ദുരിതാശാന്ത പ്രവര്‍ത്തനങ്ങള്‍ക്കായി ബ്രിട്ടനില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ ധനസമാഹരണ പരിപാടിയായി 'ഫലസ്തീനിനായി ഒരുമിച്ച്' മാറി. സെപ്റ്റംബര്‍ 17ന് ലണ്ടനിലെ വെംബ്ലി അരീനയില്‍ നടന്ന പരിപാടിയില്‍ 12,000ത്തിലധികം ആളുകള്‍ പങ്കെടുത്തു. അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്ന പരിപാടിയില്‍ 60-ഓളം ആഗോള താരങ്ങള്‍ സിനിമ, സംഗീതം, സാംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവരായിരുന്നു.

വംശഹത്യ അനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ഫലസ്തീന്‍ കുട്ടികളുടെ ദുരിതാശ്വാസ ഫണ്ട്, ഫലസ്തീന്‍ മെഡിക്കല്‍ റിലീഫ് സൊസൈറ്റി, താവോണ്‍ തുടങ്ങിയ ചാരിറ്റികള്‍ക്കായി 1.5 മില്യണ്‍ ബ്രിട്ടീഷ് പൗണ്ട് സമാഹരിച്ചതായി സംഘാടകര്‍ അറിയിച്ചു. പ്രശസ്ത സംഗീതജ്ഞന്‍ ബ്രയാന്‍ എനോയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

പോള്‍ വെല്ലര്‍, ഡമോണ്‍ അല്‍ബാന്‍, ജെയിംസ് ബ്ലൈക്ക്, ജാമി എക്സ്.എക്സ്, ബാസ്റ്റില്‍, പിങ്ക്പാന്തെറസ്, നദീന്‍ ഷാ തുടങ്ങിയവര്‍ സംഗീത പ്രകടനം നടത്തി. ഫലസ്തീന്‍ കലാകാരന്മാരായ എലിയാന, സെന്റ് ലെവന്റ്, അല്‍ ഫര്‍ഈ, ഡി.ജെ സമ അബ്ദുള്‍ഹാദി എന്നിവരും വേദി പങ്കിട്ടു. സമീപകാല വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഫലസ്തീന്‍ ചിത്രകാരന്മാരുടെ സൃഷ്ടികളും സെറ്റില്‍ പ്രദര്‍ശിപ്പിച്ചു.

ബെനഡിക്റ്റ് കംബര്‍ബാച്ച്, ഫ്ലോറന്‍സ് പഗ്, റിച്ചാര്‍ഡ് ഗിയര്‍, റിസ് അഹമ്മദ്, നിക്കോള കോഫ്ലാന്‍, എറിക് കാന്റോണ, ജമീല ജാമില്‍, പത്രപ്രവര്‍ത്തകന്‍ മെഹ്ദി ഹസന്‍ തുടങ്ങിയ പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു. ഗാസയിലും വെസ്റ്റ് ബാങ്കിലും തുടരുന്ന മാനുഷിക പ്രതിസന്ധിയെക്കുറിച്ച് യു.എന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്‌ക അല്‍ബനീസ് സദസിനെ അഭിസംബോധന ചെയ്തു.

സിലിയന്‍ മര്‍ഫി, ജോക്വിന്‍ ഫീനിക്സ്, ബ്രയാന്‍ കോക്സ്, ബില്ലി എലിഷ്, ഫിനിയാസ് എന്നിവരുടെ അടിയന്തര വെടിനിര്‍ത്തലിനുള്ള ആഹ്വാനവും സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട പ്രീ-റെക്കോര്‍ഡഡ് സന്ദേശവും അവതരിപ്പിച്ചു. ''നിശബ്ദത ഓപ്ഷനല്ല, ഇത് ഐക്യദാര്‍ഢ്യത്തിന്റെ, സ്നേഹത്തിന്റെ, നീതിയുടെ ആഘോഷമാണ്,'' കൊമേഡിയന്‍ ഗുസ് ഖാന്‍ പറഞ്ഞു.

ഫലസ്തീന്‍ പത്രപ്രവര്‍ത്തക യാര ഈദ്, ഗസ്സയിലെ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന അപകടങ്ങള്‍ വിശദീകരിച്ചു. 2023 ഒക്ടോബര്‍ മുതല്‍ 270ലധികം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി അവര്‍ പറഞ്ഞു. ''ഞങ്ങളുടെ ശബ്ദങ്ങള്‍ നിശബ്ദമാക്കാന്‍ കഴിയില്ല. ലോകം സത്യം കാണണം,'' എന്നായിരുന്നു അവരുടെ ആഹ്വാനം.

ഫലസ്തീന്‍-ചിലിയന്‍ ഗായിക എലിയാനയുടെ ഹൃദയസ്പര്‍ശിയായ പ്രകടനത്തോടെയാണ് പരിപാടി അവസാനിച്ചത്. ഗസ്സ സിറ്റിയില്‍ ഇസ്രായേല്‍ സൈന്യം കരസേനാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് ഈ ഫണ്ട് ശേഖരണം നടന്നത്. ക്ഷാമം, കൂട്ട കുടിയിറക്കം, മെഡിക്കല്‍ സേവനങ്ങളുടെ തകര്‍ച്ച എന്നിവയെക്കുറിച്ച് യു.എന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2023 ഒക്ടോബര്‍ മുതല്‍ 65,000ത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു.

 
Other News in this category

 
 




 
Close Window