ലണ്ടന്‍: ബ്രിട്ടനില്‍ അഭയം ലഭിച്ച ശേഷം ജോലി നേടുന്ന അഭയാര്‍ഥികള്‍ക്ക്, താമസത്തിനും ജീവിതച്ചെലവുകള്‍ക്കുമായി സര്‍ക്കാര്‍ വഹിച്ച തുക തിരിച്ചടയ്‌ക്കേണ്ടിവരുന്ന പുതിയ നിയമനിര്‍മാണത്തിനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍. പുതിയ ഇമിഗ്രേഷന്‍ ആന്‍ഡ് അസൈലം ബില്ലിന്റെ ഭാഗമായാണ് നിര്‍ദേശം കൊണ്ടുവരുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഓരോ അഭയാര്‍ഥിക്കുമായി സര്‍ക്കാര്‍ ചെലവഴിക്കുന്ന ഏകദേശം 10,000 പൗണ്ട് വരെ ജോലി ലഭിച്ച ശേഷം ഘട്ടംഘട്ടമായി തിരിച്ചടയ്‌ക്കേണ്ടിവരും. ഇന്ത്യന്‍ രൂപയില്‍ ഇത് ഏകദേശം 12.5 ലക്ഷം രൂപയോളം വരും. ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദ് അവതരിപ്പിച്ച പദ്ധതിയുടെ ലക്ഷ്യം, അഭയാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ പ്രതിവര്‍ഷം ചെലവഴിക്കുന്ന വലിയ സാമ്പത്തിക ബാധ്യത കുറയ്ക്കുക എന്നതാണ്.
നിലവില്‍ അഭയാര്‍ഥികള്‍ക്ക് താമസസൗകര്യവും അടിസ്ഥാന ജീവിതച്ചെലവുകളും സര്‍ക്കാര്‍ വഹിക്കുന്നുണ്ട്. പുതിയ നിര്‍ദേശം നടപ്പായാല്‍, അഭയാര്‍ഥി പദവി ലഭിക്കുകയും പിന്നീട് ജോലി ചെയ്ത് വരുമാനം നേടിത്തുടങ്ങുകയും ചെയ്യുന്നവരുടെ സാമ്പത്തിക ശേഷി വിലയിരുത്തിയ ശേഷമായിരിക്കും തിരിച്ചടവ് ബാധകമാകുക. വിദ്യാര്‍ഥി വായ്പാ തിരിച്ചടവിന് സമാനമായ രീതിയിലായിരിക്കും ഈ സംവിധാനം നടപ്പാക്കുകയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അതേസമയം, തിരിച്ചടവ് ആരംഭിക്കുന്നതിന് ആവശ്യമായ ശമ്പളപരിധി എത്രയായിരിക്കുമെന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പുതിയ നിര്‍ദേശം മനുഷ്യാവകാശ സംഘടനകളുടെയും അഭയാര്‍ഥി പിന്തുണാ സംഘടനകളുടെയും കടുത്ത വിമര്‍ശനത്തിന് ഇടയാക്കാന്‍ സാധ്യതയുണ്ട്.