Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.2216 INR  1 EURO=110.0715 INR
ukmalayalampathram.com
Sun 09th Aug 2026
 
 
UK Special
  Add your Comment comment
പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വന്‍ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് സ്റ്റാര്‍മര്‍; അടുത്ത സര്‍ക്കാരിന് ധനസമാഹരണ വെല്ലുവിളി
reporter

ലണ്ടന്‍: പ്രധാനമന്ത്രി സ്ഥാനമൊഴിയുന്നതിനുമുമ്പ് ബ്രിട്ടന്റെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്ന ഡിഫന്‍സ് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ പ്രഖ്യാപിച്ച് കിയര്‍ സ്റ്റാര്‍മര്‍. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 15 ബില്യന്‍ പൗണ്ടിന്റെ അധിക നിക്ഷേപം നടത്തി സൈനിക ശേഷി വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതോടെ 2029 ഓടെ ബ്രിട്ടന്റെ വാര്‍ഷിക പ്രതിരോധ ചെലവ് ഏകദേശം 80 ബില്യന്‍ പൗണ്ടായി ഉയരുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. ആണവ പ്രതിരോധ സംവിധാനം, പുതിയ അന്തര്‍വാഹിനികള്‍, എഫ്-35എ യുദ്ധവിമാനങ്ങള്‍, ഡ്രോണ്‍ സാങ്കേതികവിദ്യ, നാവികസേനയുടെ നവീകരണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയ്ക്കാണ് പദ്ധതിയില്‍ മുന്‍ഗണന. വേഗത്തില്‍ മാറുന്ന ആഗോള സുരക്ഷാ സാഹചര്യങ്ങള്‍ നേരിടാന്‍ ബ്രിട്ടീഷ് സായുധസേനയെ പുതിയ കാലഘട്ടത്തിനനുസരിച്ച് സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് സ്റ്റാര്‍മര്‍ വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായി ആണവ പ്രതിരോധ സംവിധാനങ്ങളും ഡ്രെഡ്‌നോട്ട്, SSN-AUKUS അന്തര്‍വാഹിനികളും ഉള്‍പ്പെടുന്ന മേഖലകള്‍ക്കായി 63 ബില്യണ്‍ പൗണ്ടിലധികം മാറ്റിവയ്ക്കും. കൂടാതെ 12 എഫ്-35എ യുദ്ധവിമാനങ്ങള്‍ വാങ്ങാനും ബ്രിട്ടന്‍ നാറ്റോയുടെ ന്യൂക്ലിയര്‍ മിഷനില്‍ ചേരാനും തീരുമാനിച്ചിട്ടുണ്ട്. ജപ്പാനും ഇറ്റലിയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന അടുത്ത തലമുറ യുദ്ധവിമാന പദ്ധതിയായ GCAP-ന് 8 ബില്യണ്‍ പൗണ്ടിലധികം നിക്ഷേപവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൈന്യത്തിന്റെ ഡ്രോണ്‍ ശേഷി ശക്തിപ്പെടുത്തുന്നതിനായി അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 5 ബില്യണ്‍ പൗണ്ടിലധികം ചെലവഴിക്കാനാണ് തീരുമാനം. ആക്രമണ ഡ്രോണുകള്‍, സ്വയം പ്രവര്‍ത്തിക്കുന്ന യുദ്ധ സംവിധാനങ്ങള്‍, ആളില്ലാ നാവിക-ഭൂമിയിലെ സംവിധാനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. എഐയും സോഫ്റ്റ്വെയറും ഉപയോഗിച്ച് സൈനിക തീരുമാനമെടുക്കല്‍ വേഗത്തിലാക്കുന്ന ഡിജിറ്റല്‍ ടാര്‍ഗറ്റിംഗ് സംവിധാനത്തിനായി ഏകദേശം 2 ബില്യണ്‍ പൗണ്ടും നീക്കിവച്ചിട്ടുണ്ട്.

പദ്ധതി നടപ്പാകുന്നതോടെ 2029 ഓടെ പ്രതിരോധ ചെലവ് ജിഡിപിയുടെ 2.7 ശതമാനമായി ഉയരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 2035 ഓടെ നാറ്റോ ലക്ഷ്യമിടുന്ന 3.5 ശതമാനം പ്രതിരോധ ചെലവിലേക്ക് ബ്രിട്ടന്‍ മുന്നേറുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. പ്രതിരോധ നിക്ഷേപം ദേശീയ സുരക്ഷയ്ക്കും സൈനിക സാങ്കേതിക ശേഷിക്കും ദീര്‍ഘകാല അടിത്തറയാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. എന്നാല്‍ പദ്ധതിയുടെ ധനസമാഹരണത്തെച്ചൊല്ലി രാഷ്ട്രീയ വിവാദവും ശക്തമാകുകയാണ്. 298 ബില്യണ്‍ പൗണ്ടിന്റെ മൊത്തം നാലുവര്‍ഷ പ്രതിരോധ പദ്ധതിയില്‍ 15 ബില്യണ്‍ പൗണ്ടിന്റെ അധിക നിക്ഷേപം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഏകദേശം 4.7 ബില്യണ്‍ പൗണ്ടിന്റെ ധനസമാഹരണ വിടവ് ശേഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ തുക കണ്ടെത്തേണ്ട ബാധ്യത അടുത്ത പ്രധാനമന്ത്രിയായി കരുതപ്പെടുന്ന ആന്‍ഡി ബേണാമിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. മറ്റു സര്‍ക്കാര്‍ വകുപ്പുകളിലെ മൂലധന ചെലവുകള്‍ കുറയ്ക്കുകയോ കൂടുതല്‍ കടമെടുക്കുകയോ ചെയ്യേണ്ടി വരുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. പ്രതിരോധ മന്ത്രാലയം 2030 ഓടെ കാര്യക്ഷമത വര്‍ധിപ്പിച്ച് 10.7 ബില്യണ്‍ പൗണ്ടിന്റെ ലാഭം കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഈ പദ്ധതി യാഥാര്‍ഥ്യമാക്കുന്നത് അടുത്ത സര്‍ക്കാരിന്റെ സാമ്പത്തിക ആസൂത്രണത്തിനും ബജറ്റിനും വലിയ പരീക്ഷണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

 
Other News in this category

 
 




 
Close Window