Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.2216 INR  1 EURO=110.0715 INR
ukmalayalampathram.com
Sun 09th Aug 2026
 
 
UK Special
  Add your Comment comment
സ്വകാര്യ ഇ-സ്‌കൂട്ടറുകളുടെ പരസ്യത്തില്‍ നിയമലംഘന ആശങ്ക; പ്രമുഖ റീട്ടെയിലര്‍മാര്‍ക്കെതിരെ വിമര്‍ശനം
reporter

ലണ്ടന്‍: യുകെയില്‍ സ്വകാര്യ ഇ-സ്‌കൂട്ടറുകള്‍ പൊതുനിരത്തുകളിലും നടപ്പാതകളിലും ഉപയോഗിക്കുന്നത് നിയമവിരുദ്ധമായിരിക്കെ, അവയെ യാത്രാവശ്യങ്ങള്‍ക്കും നഗരയാത്രയ്ക്കും അനുയോജ്യമെന്ന രീതിയില്‍ വിപണനം ചെയ്തതായി റിപ്പോര്‍ട്ട്. ആമസോണ്‍, ആര്‍ഗോസ്, കറീസ് ഉള്‍പ്പെടെയുള്ള പ്രമുഖ റീട്ടെയില്‍ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളിലാണ് ഇത്തരത്തിലുള്ള വിവരണങ്ങള്‍ പ്രത്യക്ഷപ്പെട്ടതെന്ന് പ്രസ് അസോസിയേഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുകെയില്‍ സ്വകാര്യമായി വാങ്ങുന്ന ഇ-സ്‌കൂട്ടറുകള്‍ പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. അവ ഭൂവുടമയുടെ അനുമതിയോടെ സ്വകാര്യ സ്ഥലങ്ങളില്‍ മാത്രമേ ഉപയോഗിക്കാനാകൂ. സര്‍ക്കാര്‍ അംഗീകൃത വാടക ഇ-സ്‌കൂട്ടര്‍ ട്രയല്‍ പദ്ധതികളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ക്ക് മാത്രമാണ് നിര്‍ദ്ദിഷ്ട പ്രദേശങ്ങളില്‍ പൊതുനിരത്തുകളിലും സൈക്കിള്‍ പാതകളിലും സഞ്ചരിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ വാടക ഇ-സ്‌കൂട്ടറുകള്‍ക്കും നടപ്പാതകളില്‍ സഞ്ചരിക്കാന്‍ അനുമതിയില്ല.

ചില ഉല്‍പ്പന്ന വിവരണങ്ങളില്‍ സ്വകാര്യ ഇ-സ്‌കൂട്ടറുകള്‍ കമ്മ്യൂട്ടിങ്ങിനും നഗരയാത്രയ്ക്കും അനുയോജ്യമാണെന്ന തരത്തിലുള്ള ഭാഷ ഉപയോഗിച്ചതാണ് വിവാദമായത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചില പ്രമുഖ കമ്പനികള്‍ വെബ്‌സൈറ്റുകളിലെ ഉല്‍പ്പന്ന വിവരണങ്ങള്‍ തിരുത്തിയതായും, ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പുകള്‍ ചേര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, നിരവധി ചെറുകിട വ്യാപാരികള്‍ ഇപ്പോഴും സ്വകാര്യ ഇ-സ്‌കൂട്ടറുകള്‍ ദൈനംദിന യാത്രകള്‍ക്കും നഗര ഗതാഗതത്തിനും അനുയോജ്യമാണെന്ന രീതിയില്‍ വിപണനം ചെയ്യുന്നുവെന്ന ആശങ്ക തുടരുകയാണ്. സ്വകാര്യ ഇ-സ്‌കൂട്ടറുകളുടെ പരസ്യങ്ങളില്‍ അവ പൊതുസ്ഥലങ്ങളില്‍ നിയമപരമായി ഉപയോഗിക്കാമെന്ന തോന്നല്‍ സൃഷ്ടിക്കരുതെന്ന് അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മുന്നറിയിപ്പ് നല്‍കിയാലും പരസ്യത്തിന്റെ മൊത്തത്തിലുള്ള സ്വഭാവം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെങ്കില്‍ അത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് അതോറിറ്റി.

നിയമം ലംഘിച്ച് സ്വകാര്യ ഇ-സ്‌കൂട്ടറുകള്‍ പൊതുനിരത്തുകളിലോ നടപ്പാതകളിലോ ഉപയോഗിക്കുന്നവര്‍ക്ക് പിഴ ലഭിക്കാം. ഡ്രൈവിങ് ലൈസന്‍സില്‍ പെനാല്‍റ്റി പോയിന്റുകള്‍ ലഭിക്കാനും, ഇ-സ്‌കൂട്ടര്‍ പൊലീസ് പിടിച്ചെടുക്കാനും സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. ഇ-സ്‌കൂട്ടറുകളുമായി ബന്ധപ്പെട്ട അപകടക്കണക്കുകളും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. 2025-ല്‍ ഗ്രേറ്റ് ബ്രിട്ടനില്‍ ഇ-സ്‌കൂട്ടര്‍ അപകടങ്ങളില്‍ 10 പേര്‍ മരിച്ചു. 485 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും 989 പേര്‍ക്ക് ചെറിയ പരിക്കേറ്റതായും ഗതാഗത വകുപ്പ് പുറത്തിറക്കിയ താല്‍ക്കാലിക കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെ 1,484 പേര്‍ ഇ-സ്‌കൂട്ടര്‍ ഉള്‍പ്പെട്ട അപകടങ്ങളില്‍ പരിക്കേറ്റതായി കണക്കാക്കുന്നു.

രാജ്യത്ത് ഏകദേശം 12 ലക്ഷം സ്വകാര്യ ഇ-സ്‌കൂട്ടറുകള്‍ ഉപയോഗത്തിലുണ്ടെന്നാണ് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ 2026 മെയ് മാസത്തില്‍ പുറത്തിറക്കിയ നിലപാട് രേഖയില്‍ പറയുന്നത്. ഇവയില്‍ ഭൂരിഭാഗവും നിയമവിരുദ്ധമായ രീതിയിലാണ് ഉപയോഗിക്കുന്നതെന്നും, പ്രായപരിധി, വേഗപരിധി, സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് വ്യക്തമായ നിയമനിര്‍മാണം ആവശ്യമാണെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്വകാര്യ ഇ-സ്‌കൂട്ടറുകള്‍ വാങ്ങുന്നതും വില്‍ക്കുന്നതും യുകെയില്‍ നിയമവിരുദ്ധമല്ല. എന്നാല്‍ അവ എവിടെ, എങ്ങനെ ഉപയോഗിക്കാം എന്ന കാര്യത്തില്‍ വ്യക്തതയില്ലാത്ത പരസ്യങ്ങള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് വിമര്‍ശനം. സുരക്ഷിത ഉപയോഗത്തിനും നിയമാനുസൃത ഗതാഗത സംവിധാനത്തിനുമായി ഇ-സ്‌കൂട്ടറുകള്‍ക്കായി വ്യക്തമായ നിയമ ചട്ടക്കൂട് വേണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window