Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.2216 INR  1 EURO=110.0715 INR
ukmalayalampathram.com
Sun 09th Aug 2026
 
 
UK Special
  Add your Comment comment
സ്ത്രീകളെ പീഡിപ്പിച്ച മുന്‍ പൊലീസ് ഉദ്യോഗസ്ഥന് 10 വര്‍ഷം തടവ്; ശിക്ഷ വിധിച്ച് എഡിന്‍ബറോ ഹൈക്കോടതി
reporter

എഡിന്‍ബറോ: രണ്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റൊരു സ്ത്രീയെ വര്‍ഷങ്ങളോളം ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ സ്‌കോട്ലന്‍ഡ് പൊലീസ് മുന്‍ ഉദ്യോഗസ്ഥന്‍ കാമറണ്‍ റോസിന് പത്ത് വര്‍ഷം തടവുശിക്ഷ. എഡിന്‍ബറോ ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. ഇന്‍വര്‍നെസിലും വെസ്റ്റേണ്‍ ഐല്‍സിലുമായി സ്ത്രീകള്‍ക്കെതിരെ നടത്തിയ ലൈംഗിക അതിക്രമങ്ങളും അക്രമങ്ങളും സംബന്ധിച്ച കേസില്‍ മേയ് 25-ന് ഇതേ കോടതിയിലെ ജൂറി റോസിനെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് തടവുശിക്ഷ മാത്രമാണ് ഉചിതമെന്ന് ജഡ്ജി അലിസണ്‍ സ്റ്റര്‍ലിങ് വ്യക്തമാക്കി. 2012-ലും 2014-ലും ഐല്‍ ഓഫ് ലൂയിസിലെ സ്റ്റോര്‍നോവെയില്‍ വെച്ചാണ് റോസ് രണ്ട് സ്ത്രീകളെ പീഡിപ്പിച്ചതെന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് 2019 മുതല്‍ 2022 വരെ ഇന്‍വര്‍നെസില്‍ താമസിച്ചിരുന്ന മറ്റൊരു സ്ത്രീയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും കത്തി കാണിച്ച് ഭയപ്പെടുത്തുകയും ചെയ്തതായും കോടതി ചൂണ്ടിക്കാട്ടി.

2022 ജൂണ്‍ 5-ന് സാക്ഷിമൊഴി നല്‍കുകയായിരുന്ന സ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച് നീതിന്യായ നടപടികളെ അട്ടിമറിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ കുറ്റക്കാരനായി കണ്ടെത്തപ്പെട്ടു. പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് 2022 ജൂണില്‍ തന്നെ റോസിനെ സസ്പെന്‍ഡ് ചെയ്തതായി സ്‌കോട്ലന്‍ഡ് പൊലീസ് അറിയിച്ചു. 2024 ജനുവരിയില്‍ കേസ് സംബന്ധിച്ച വിവരങ്ങള്‍ പൊതുജന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സസ്പെന്‍ഷന്‍ തുടരുകയായിരുന്നു. പിന്നീട് 2026 ജൂണില്‍ റോസ് സര്‍വീസില്‍ നിന്ന് സ്വയം രാജിവച്ചു. സര്‍വീസില്‍ തുടരുകയായിരുന്നെങ്കില്‍ ഗുരുതര അച്ചടക്കലംഘനത്തിന്റെ പേരില്‍ പുറത്താക്കുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. റോസിന്റെ പേര് ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററില്‍ ഉള്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു. പരാതിയുമായി മുന്നോട്ടുവന്ന സ്ത്രീകളുടെ ധൈര്യത്തെ സ്‌കോട്ലന്‍ഡ് പൊലീസിന്റെ പ്രഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് വിഭാഗം മേധാവി ഹെലന്‍ ഹാരിസണ്‍ അഭിനന്ദിച്ചു. പ്രതി ഒരു പൊലീസ് ഉദ്യോഗസ്ഥനായിരിക്കെ പരാതി നല്‍കുന്നത് ഏറെ പ്രയാസകരമായ കാര്യമാണെന്നും അവര്‍ പറഞ്ഞു.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കുന്നതില്‍ ഇരകളുടെ മാനസികാവസ്ഥയും ട്രോമയും പരിഗണിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്നും ഇതിനായി സര്‍വൈവര്‍ ഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ടെന്നും ഹാരിസണ്‍ വ്യക്തമാക്കി. പൊലീസിന്റെ നൈതികത, അച്ചടക്കം, പ്രവര്‍ത്തനങ്ങളുടെ സുതാര്യത എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള പരിഷ്‌കാരങ്ങള്‍ നടപ്പാക്കി വരികയാണെന്നും 'പൊലീസ് എതിക്‌സ്, കണ്ടക്ട് ആന്‍ഡ് സ്‌ക്രൂട്ടിനി സ്‌കോട്ലന്‍ഡ് ആക്ട് 2025' പ്രാബല്യത്തില്‍ വന്നതോടെ പൊലീസ് ഉദ്യോഗസ്ഥരുടെ അച്ചടക്കലംഘനങ്ങള്‍ കൂടുതല്‍ കര്‍ശനമായും വേഗത്തിലും സുതാര്യമായും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു പതിറ്റാണ്ടോളം സ്ത്രീകള്‍ക്കെതിരെ റോസ് ആസൂത്രിതവും ആവര്‍ത്തിച്ചുമുള്ള അതിക്രമങ്ങളാണ് നടത്തിയതെന്ന് ക്രൗണ്‍ ഓഫീസ് ആന്‍ഡ് പ്രൊക്യൂറേറ്റര്‍ ഫിസ്‌കല്‍ സര്‍വീസിലെ അഭിഭാഷക ഫെയ് കുക്ക് പറഞ്ഞു. നിയമം സംരക്ഷിക്കേണ്ട സ്ഥാനത്തിരുന്നിട്ടും ഗുരുതര കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചതിനാലാണ് കര്‍ശന നടപടി സ്വീകരിച്ചതെന്നും അവര്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window