Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.2216 INR  1 EURO=110.0715 INR
ukmalayalampathram.com
Sun 09th Aug 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലെ അധ്യാപകര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് ശമ്പളവര്‍ധന; ആദ്യ ചെലവുഭാരം സ്‌കൂളുകള്‍ക്ക്
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ അധ്യാപകര്‍ക്കും സ്‌കൂള്‍ നേതാക്കള്‍ക്കും രണ്ട് വര്‍ഷത്തേക്കുള്ള ശമ്പളവര്‍ധന പ്രഖ്യാപിച്ച് സര്‍ക്കാര്‍. പുതിയ തീരുമാനപ്രകാരം 2026 സെപ്റ്റംബര്‍ മുതല്‍ 3.5 ശതമാനവും 2027 സെപ്റ്റംബര്‍ മുതല്‍ 3 ശതമാനവും ശമ്പളം വര്‍ധിക്കും. സ്വതന്ത്ര സ്‌കൂള്‍ ടീച്ചേഴ്‌സ് റിവ്യൂ ബോഡിയുടെ ശുപാര്‍ശകള്‍ പൂര്‍ണമായി അംഗീകരിച്ചാണ് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ പ്രഖ്യാപനം നടത്തിയത്. ഇതോടെ രണ്ട് വര്‍ഷത്തിനിടെ അധ്യാപക ശമ്പളത്തില്‍ ഏകദേശം 6.6 ശതമാനത്തിന്റെ സംയുക്ത വര്‍ധനവുണ്ടാകും. ശമ്പളവര്‍ധന നടപ്പാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് 1.8 ബില്യണ്‍ പൗണ്ടിന്റെ അധിക ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ശമ്പളവര്‍ധനയുടെ ആദ്യ ഒരു ശതമാനത്തിന്റെ ചെലവ് സ്‌കൂളുകള്‍ നിലവിലെ ബജറ്റില്‍ നിന്ന് തന്നെ കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതോടെ സ്‌കൂളുകളുടെ സാമ്പത്തിക സമ്മര്‍ദം തുടരുമെന്ന ആശങ്ക വിദ്യാഭ്യാസ മേഖലയിലും അധ്യാപക സംഘടനകളിലും ശക്തമാണ്.

അധ്യാപകരുടെ ശമ്പളവര്‍ധനയ്‌ക്കൊപ്പം അക്കാദമി ട്രസ്റ്റുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഇനി മുതല്‍ 1.74 ലക്ഷം പൗണ്ടില്‍ കൂടുതല്‍ വാര്‍ഷിക ശമ്പളമുള്ള പുതിയ എക്‌സിക്യൂട്ടീവ് തസ്തികകള്‍ സൃഷ്ടിക്കുകയോ പരസ്യം ചെയ്യുകയോ ചെയ്യണമെങ്കില്‍ സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമാകും. കൂടാതെ, അക്കാദമി ട്രസ്റ്റ് എക്‌സിക്യൂട്ടീവുകള്‍ക്ക് ക്ലാസ് മുറിയിലെ അധ്യാപകരെക്കാള്‍ ഉയര്‍ന്ന ശതമാനത്തില്‍ ശമ്പളവര്‍ധന നല്‍കാനും കഴിയില്ല. അധ്യാപകരുടെ സേവനത്തിന് സര്‍ക്കാര്‍ നല്‍കുന്ന അംഗീകാരമാണ് ഈ ശമ്പളവര്‍ധനയെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ പറഞ്ഞു. അധ്യാപകര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതിനൊപ്പം സ്‌കൂളുകള്‍ക്ക് ബജറ്റ് ആസൂത്രണത്തില്‍ കൂടുതല്‍ വ്യക്തത നല്‍കുകയാണ് രണ്ടുവര്‍ഷത്തെ ശമ്പള കരാറിന്റെ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി. അക്കാദമി ട്രസ്റ്റുകളിലെ എക്‌സിക്യൂട്ടീവുകളുടെ ശമ്പളം അധ്യാപകരുടേതിനേക്കാള്‍ വേഗത്തില്‍ ഉയരുന്ന സാഹചര്യം ഇനി അനുവദിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, പ്രഖ്യാപനത്തോടെ സമര ഭീഷണി പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ അധ്യാപക സംഘടനയായ നാഷണല്‍ എജ്യുക്കേഷന്‍ യൂണിയന്‍ ശമ്പളവര്‍ധനയെ സ്വാഗതം ചെയ്‌തെങ്കിലും, ഇത് പൂര്‍ണമായി ഫണ്ടുചെയ്തിട്ടില്ലെന്ന വിമര്‍ശനവും ഉയര്‍ത്തി. നിലവിലെ ബജറ്റില്‍ നിന്ന് അധിക ചെലവ് കണ്ടെത്തേണ്ടി വന്നാല്‍ സ്റ്റാഫ് കുറയ്ക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് സ്‌കൂളുകള്‍ നിര്‍ബന്ധിതരാകുമെന്നാണ് യൂണിയനുകളുടെ മുന്നറിയിപ്പ്. വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരുടെ ക്ഷാമവും അധ്യാപക നിലനില്‍പ്പും പ്രധാന വെല്ലുവിളികളായി തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം. ശമ്പളവര്‍ധന അധ്യാപകവൃത്തിക്ക് പ്രോത്സാഹനമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അധിക ഫണ്ടിംഗ് സംബന്ധിച്ച വ്യക്തത വരാത്ത പക്ഷം സ്‌കൂളുകളുടെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നാണ് അധ്യാപക സംഘടനകളുടെ നിലപാട്

 
Other News in this category

 
 




 
Close Window