ലണ്ടന്‍: ഫ്രാന്‍സില്‍ മനുഷ്യക്കടത്ത് കേസില്‍ അഞ്ച് വര്‍ഷം തടവുശിക്ഷ അനുഭവിച്ച കുറ്റവാളി ബ്രിട്ടനില്‍ അഭയാര്‍ഥി പദവിക്കായി അപേക്ഷിച്ച് താമസിക്കുന്നതായി റിപ്പോര്‍ട്ട്. 'ഗോഡ്ഫാദര്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഇറാഖി കുര്‍ദ് സ്വദേശി ത്വാന ജമാല്‍ ആണ് ബ്രിട്ടനില്‍ കഴിയുന്നതായി കണ്ടെത്തിയത്. നിയമവിരുദ്ധമായി ജോലി ചെയ്യുകയും ലൈസന്‍സില്ലാതെ വാഹനം ഓടിക്കുകയും വ്യാജപേര് ഉപയോഗിക്കുകയും ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. 2016-ല്‍ ഫ്രാന്‍സിലെ കോടതിയാണ് ജമാലിനെ മനുഷ്യക്കടത്ത് കേസില്‍ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചത്. ഡന്‍കിര്‍ക്കിന് സമീപമുള്ള ഗ്രാന്‍ഡ് സിന്തെ കുടിയേറ്റ ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനമെന്ന് ഫ്രഞ്ച് പ്രോസിക്യൂഷന്‍ കണ്ടെത്തിയിരുന്നു. അനധികൃത കുടിയേറ്റക്കാരെ ഇംഗ്ലീഷ് ചാനല്‍ കടത്തി ബ്രിട്ടനിലെത്തിക്കാന്‍ വന്‍തുക ഈടാക്കിയിരുന്നുവെന്നും ആഴ്ചയില്‍ ഒരു ലക്ഷം പൗണ്ട് വരെ സമ്പാദിച്ചിരുന്നുവെന്നും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ലെസ്റ്റര്‍ഷയറിലെ ബ്ലാബി ഗ്രാമത്തില്‍ ജമാലിനെ കണ്ടെത്തിയത്. 'സുല്‍ത്താന്‍' എന്ന പേരില്‍ കടയില്‍ ജോലി ചെയ്യുകയും ലൈസന്‍സില്ലാതെ കാര്‍ ഓടിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നേരിട്ട് ചോദ്യം ചെയ്തപ്പോള്‍ മനുഷ്യക്കടത്തുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നും ഫ്രാന്‍സില്‍ ജയിലില്‍ കഴിഞ്ഞിട്ടില്ലെന്നും ജമാല്‍ നിഷേധിച്ചു. എന്നാല്‍ ഫ്രഞ്ച് കോടതിയിലെ പഴയ ചിത്രം കാണിച്ചപ്പോള്‍ അത് താനാണെന്ന കാര്യം നിഷേധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശത്ത് ഗുരുതര കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ ബ്രിട്ടനില്‍ അഭയാര്‍ഥി പദവിക്ക് അപേക്ഷിക്കുമ്പോള്‍ അവരെ തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ച് ഈ സംഭവം ഗുരുതര ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ബ്രെക്സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായുള്ള വിവരപങ്കിടല്‍ കുറഞ്ഞതിനാല്‍ വിദേശ ക്രിമിനല്‍ രേഖകള്‍ പരിശോധിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടായതായി കുടിയേറ്റ ഉദ്യോഗസ്ഥര്‍ ബിബിസിയോട് പറഞ്ഞു.
അന്വേഷണത്തിനിടെ ബ്രിട്ടനില്‍ താമസിക്കുന്നതായി കണ്ടെത്തിയ 20-ലധികം മനുഷ്യക്കടത്തുകാരെക്കുറിച്ചും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. ഇവരില്‍ ചിലര്‍ ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം എന്നിവിടങ്ങളിലെ കോടതികളില്‍ ശിക്ഷിക്കപ്പെട്ടവരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, എല്ലാ അഭയാര്‍ഥി അപേക്ഷകരുടെയും തിരിച്ചറിയല്‍, സുരക്ഷ, ക്രിമിനല്‍ പശ്ചാത്തലം എന്നിവ നിര്‍ബന്ധമായും പരിശോധിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിവിധ രാജ്യങ്ങളുമായി ക്രിമിനല്‍ വിവരങ്ങള്‍ കൈമാറുന്നതിനുള്ള കരാറുകള്‍ നിലവിലുണ്ടെന്നും നിയമവിരുദ്ധ തൊഴില്‍ക്കെതിരായ നടപടികള്‍ അടുത്തിടെ ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.