Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പെമ്പുളൈകളെ ചീത്ത വിളിച്ചത് വാര്‍ത്ത മാധ്യമങ്ങള്‍ ഏറ്റു പിടിച്ചു: മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച വാര്‍ത്തകള്‍ മുക്കാനുള്ള ശ്രമം വിജയിച്ചു
reporter
മൂന്നാറിലെ പെണ്‍കള്‍ ഒരുമയെപ്പറ്റി മന്ത്രി എം.എം.മണി നടത്തിയ വിവാദ പരാമര്‍ശവും അതേ ചുറ്റിപ്പറ്റിയുണ്ടാകുന്ന സമരങ്ങളും മറയ്ക്കുന്നത് മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലിനെ. കഴിഞ്ഞ കുറേ ആഴ്ചകളായി മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലായിരുന്നു രാഷ്ട്രീയ രംഗത്തെ ചൂടേറിയ പ്രശ്‌നം. കൈയേറ്റം ഒഴിപ്പിക്കലിന് അനുകൂല നിലപാടുമായി സി.പി.ഐയും എതിര്‍ത്ത് സി.പി.എമ്മും രംഗത്തെത്തിയതോടെ സംഭവം മുന്നണികള്‍ക്കുള്ളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലും തീപോലെ പടര്‍ന്നുകയറി.


ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ നടത്തുന്ന കൈയേറ്റം ഒഴിപ്പിക്കലിനെ ചൊല്ലിയായിരുന്നു വിവാദങ്ങള്‍. ദേവികുളത്ത് കൈയേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തെ സി.പി.എം. പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവം ഉണ്ടായതോടെ സംഭവത്തില്‍ രാഷ്ട്രീയ മാനവും കൈവന്നു.


റവന്യൂ മന്ത്രി പരസ്യമായി ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ നിലപാടെടുക്കുകയും മുഖ്യമന്ത്രിയോട് ഇവര്‍ക്കനുകൂലമായ നിലപാടെടുക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി കൈയേറ്റമൊഴിപ്പിക്കല്‍ നടപടിയില്‍ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പാപ്പാത്തിച്ചോലമേട്ടില്‍ കൈയേറ്റ ഭൂമിയില്‍ നിര്‍മിച്ച വമ്പന്‍ കുരിശ് റവന്യൂ സംഘം പൊളിച്ചുനീക്കിയത്. ആയിരം ഏക്കറോളം സ്ഥലം കൈയേറാനുള്ള നീക്കമാണ് സംഘം തകര്‍ത്തത്. എന്നാല്‍ കുരിശ് തകര്‍ത്തത് ശരിയായ നടപടിയല്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി രംഗത്തെത്തി. വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നായിരുന്നു സി.പി.എം. പ്രാദേശിക നേതാക്കളുടെ പ്രതികരണം. സബ്കലക്ടറെ ഊളമ്പാറയ്ക്ക് വിടണമെന്നായിരുന്നു മന്ത്രി എം.എം.മണിയൂടെ പ്രതികരണം. കുരിശുപൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചതുപോലെയാണെന്നും സബ് കലക്ടര്‍ ആര്‍.എസ്.എസിനുവേണ്ടി കുഴലൂത്തുനടത്തുകയാണെന്നും മണി പറഞ്ഞു.


എന്നാല്‍ സി.പി.ഐ റവന്യൂ സംഘത്തിന് അനുകൂലമായും സി.പി.എം.നിലപാടുകള്‍ക്കെതിരേയും രംഗത്തുവന്നു. കുരിശു സ്ഥാപിച്ചത് കൈയേറ്റ ഭൂമിയിലാണന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളും പപുറത്തുവന്നിരുന്നു. ഇതിനിടെയാണ് മണിയുടെ പെണ്‍കള്‍ ഒരുമയ്‌ക്കെതിരേയുള്ള പ്രസംഗം വിവാദമാകുന്നത്.


ഇതോടെ മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ തുടര്‍ നടപടികള്‍ വെള്ളത്തിലായി. സ്ത്രീത്വത്തിന് നേരെയുള്ള മന്ത്രിയുടെ പ്രസംഗം ചര്‍ച്ചയാകുകയും കൈയേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തു നിലയുറപ്പിച്ചിരുന്ന കോണ്‍ഗ്രസും ബി.ജെ.പിയും മണിയുടെ രാജിക്കായി രംഗത്തെത്തുകയും ചെയ്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് വന്‍കിടക്കാരുടെ പട്ടിക തയാറാക്കാനായി നടക്കേണ്ട സര്‍വകക്ഷി യോഗം ഉള്‍പ്പെടെ ഇനി എന്നു നടക്കുമെന്നും കണ്ടറിയണം.
 
Other News in this category

 
 




 
Close Window