Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പുരോഹിതന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും രക്ഷിതാക്കളുടെ സ്വത്തില്‍ അവകാശമില്ലെന്നു പറയരുത് : ഹൈക്കോടതി
reporter
പാരമ്പര്യമായി കിട്ടുന്ന പിതൃസ്വത്തില്‍ ക്രിസ്തീയ പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് ഹൈക്കോടതി. ദാരിദ്ര്യം വ്രതമായി സ്വീകരിച്ച് സന്യാസിമാര്‍ക്ക് സ്വത്തിന് അവകാശമില്ലെന്ന വാദം ഹൈക്കോടതി തള്ളി. വ്യക്തികളുടെ നിയമപരമായ അവകാശങ്ങള്‍ കാനോനിക നിയമപ്രകാരം വ്യാഖ്യാനിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വൈദികന് സ്വത്തില്‍ അവകാശത്തിനര്‍ഹതയില്ലെന്ന കൊച്ചി പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ വിധി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചു. കൊച്ചിയിലെ മോണ്‍സിഞ്ഞോര്‍ സേവ്യര്‍ ചുള്ളിക്കലിന് മാതാപിതാക്കളുടെ വില്‍പ്പത്രപ്രകാരം ലഭിച്ച ഭൂമിയുടെ അവകാശം ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശം മുന്‍നിര്‍ത്തി ശരിവെച്ചാണ് ഹൈക്കോടതി നിര്‍ണായക ഉത്തരവിട്ടത്.
മാതാപിതാക്കള്‍ വില്‍പ്പത്രം എഴുതുംമുമ്പ് പൗരോഹിത്യം സ്വീകരിച്ച വ്യക്തിക്ക് പിതൃസ്വത്തില്‍ അവകാശമില്ലെന്നായിരുന്നു വാദിഭാഗത്തിന്റെ നിലപാട്. ഇത് തള്ളിയാണ് സുപ്രധാന കാര്യങ്ങള്‍ കോടതി ഉത്തരവിട്ടത്. വൈദികന്റെ മൂത്തസഹോദരന്റെ മൂന്നു മക്കളാണ് വൈദികന്റെ സ്വത്തവകാശത്തെ ചോദ്യംചെയ്ത് അന്യായം നല്‍കി കീഴ്‌ക്കോടതിയില്‍ നിന്ന് അനുകൂലവിധി നേടിയത്. അതിനെ ചോദ്യംചെയ്ത് വൈദികന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കീഴ്‌ക്കോടതി ഉത്തരവ് തള്ളിയത്.
ഒസ്യത്തുപ്രകാരം കിട്ടിയ ഭൂമിയില്‍ ഒരുഭാഗം വൈദികന്‍ 1995ല്‍ വില്‍പ്പന നടത്തിയിരുന്നു. വില്‍പ്പന റദ്ദാക്കണമെന്നും ആ ഭൂമികൂടി ഉള്‍പ്പെടുത്തി മറ്റുള്ളവര്‍ക്കായി സ്വത്ത് ഭാഗിക്കണമെന്നും വാദിഭാഗം ആവശ്യപ്പെട്ടു. അത് ഹൈക്കോടതി അംഗീകരിച്ചില്ല.
സഭയ്ക്കകത്തെ തത്ത്വങ്ങളും വ്യവസ്ഥകളും ഉള്‍പ്പെടുന്ന കാനോനികനിയമം സിവില്‍നിയമത്തില്‍നിന്ന് വ്യത്യസ്തമാണ്. വ്യക്തികളുടെ നിയമപരമായ അവകാശങ്ങള്‍ കാനോനികനിയമപ്രകാരം വ്യാഖ്യാനിക്കാനാവില്ല. പ്രസ്തുത നിയമം സഭയ്ക്ക് അകത്ത് മാത്രമാണ്് ബാധകമെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു. വിശ്വാസപ്രമാണമനുസരിച്ച് വൈദികനോ സന്ന്യാസിയോ ആകുന്നതോടെ വീട്ടുകാരുമായുള്ള ബന്ധം വിച്ഛേദിക്കുമെന്നത് ശരിയാകാം. അതുകൊണ്ട് സിവില്‍ നിയമപ്രകാരമുള്ള അവകാശം ഇല്ലാതാകില്ലെന്ന് കോടതി അറിയിച്ചു.

ക്രിസ്ത്യന്‍ വൈദികന്റെ സ്വത്തവകാശം 1925ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമപ്രകാരമാണ് നിശ്ചയിക്കേണ്ടത്. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്ക് ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമമാണ് ബാധകമെന്ന് മേരി റോയ് കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. നിയമം വൈദികരെ വേര്‍തിരിച്ചുകാണുന്നില്ല. ഒസ്യത്തുള്ളതോ എഴുതിവെയ്ക്കാത്തതോ ആകട്ടെ കുടുംബസ്വത്തില്‍ വൈദികനും കന്യാസ്ത്രീക്കും അവകാശമുണ്ടെന്ന് കര്‍ണാടക, മദ്രാസ് ഹൈക്കോടതികളുടെ വിധികളുമുണ്ട്..
 
Other News in this category

 
 




 
Close Window