ലണ്ടന്‍: വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ പിന്‍ബലത്തില്‍ ഇന്ത്യക്കാരുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വീസ തട്ടിപ്പ് നടക്കുന്നതായി രാജ്യാന്തര മാധ്യമങ്ങളുടെ അന്വേഷണം വെളിപ്പെടുത്തി. സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കി കുടിയേറ്റക്കാരെ വലയിലാക്കുന്ന തട്ടിപ്പുകാര്‍, വ്യാജ കണ്‍സള്‍ട്ടന്റുമാര്‍, ജോലികള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ശമ്പള രേഖകള്‍ എന്നിവ ഉപയോഗിച്ച് അനധികൃത കുടിയേറ്റത്തിന് വഴിയൊരുക്കുകയാണ്.
വ്യാജ രേഖകളുടെ ദുരുപയോഗം
കെയര്‍ ഹോമുകള്‍, വെയര്‍ഹൗസുകള്‍, ഫാസ്റ്റ്ഫുഡ് റസ്റ്ററന്റുകള്‍ എന്നിവിടങ്ങളിലെ ജോലിക്കായി വിദഗ്ധ തൊഴിലാളി വീസകളുടെ വ്യാപകമായ ദുരുപയോഗം കണ്ടെത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനകം 1.2 ദശലക്ഷം കുടിയേറ്റക്കാരാണ് ഈ രീതിയില്‍ യുകെയിലെത്തിയത്. പലരും പെര്‍മിറ്റുകള്‍ കാലഹരണപ്പെട്ടിട്ടും അനധികൃതമായി ജോലിയില്‍ തുടരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തില്‍ വെളിപ്പെട്ടത്
വിദ്യാര്‍ത്ഥി വീസയുടെ കാലാവധി കഴിഞ്ഞിട്ടും തുടരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായി വേഷമിട്ട റിപ്പോര്‍ട്ടര്‍, കോമള്‍ ഷിന്‍ഡെ എന്ന സ്ത്രീയെ സമീപിച്ചപ്പോള്‍, നിലവിലില്ലാത്ത ജോലിക്കായി വിദഗ്ധ തൊഴിലാളി വീസ നല്‍കാമെന്ന് അവള്‍ ഉറപ്പ് നല്‍കി. ഗില്‍ ലവ് എന്നറിയപ്പെടുന്ന രൂപ് മസീഹും പങ്കാളി സാക്കും 25,000 പൗണ്ടിന് വിദഗ്ധ തൊഴിലാളി പെര്‍മിറ്റ് വാഗ്ദാനം ചെയ്ത് വ്യാജ രേഖകള്‍ ഒരുക്കുന്നതായി കണ്ടെത്തി.
ബാങ്ക് അക്കൗണ്ട് തന്ത്രം
തങ്ങള്‍ യഥാര്‍ത്ഥ തൊഴിലാളികളാണെന്ന് ഹോം ഓഫിസിനെ വിശ്വസിപ്പിക്കാന്‍, തട്ടിപ്പുകാര്‍ 'കെയ്‌ലന്റുകളിലൂടെ' ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം നല്‍കും. എന്നാല്‍ ഉടന്‍ തന്നെ ഈ തുക പണമായി തിരികെ വാങ്ങും. അക്കൗണ്ടില്‍ ശമ്പളം ലഭിക്കുന്നതായി കാണിക്കുന്നതിനുള്ള തന്ത്രമാണിത്.
സ്‌പോണ്‍സര്‍ ലൈസന്‍സിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു
വിദഗ്ധ തൊഴിലാളികളെ നിയമിക്കാന്‍ തൊഴിലുടമകള്‍ക്ക് ഹോം ഓഫിസില്‍ നിന്ന് സ്‌പോണ്‍സര്‍ ലൈസന്‍സ് ആവശ്യമാണ്. 525 പൗണ്ട് ചെലവുള്ള ഈ സര്‍ട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത തന്നെ ഇത്തരം തട്ടിപ്പുകള്‍ ചോദ്യം ചെയ്യുന്നു.
സര്‍ക്കാര്‍-മെറ്റ പ്രതികരണം
അതിര്‍ത്തികള്‍ സുരക്ഷിതമാക്കാനും കുടിയേറ്റത്തിന്റെ തോത് കുറയ്ക്കാനും നടപടി സ്വീകരിക്കുമെന്ന് ഹോം ഓഫിസ് വക്താവ് വ്യക്തമാക്കി. ''ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷണം നടക്കുന്നു. അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും,'' വക്താവ് പറഞ്ഞു.
''ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ തട്ടിപ്പ് അനുവദിക്കില്ല. വാര്‍ത്തയെ തുടര്‍ന്ന് തട്ടിപ്പുകാരുടെ ഉള്ളടക്കം നീക്കം ചെയ്തു, അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തു,'' - മെറ്റ വക്താവിന്റെ പ്രതികരണം