Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.2216 INR  1 EURO=110.0715 INR
ukmalayalampathram.com
Sun 09th Aug 2026
 
 
UK Special
  Add your Comment comment
മണിക്കൂറില്‍ 100 മൈല്‍ വേഗത്തില്‍ സഹോദരങ്ങളുടെ 'റേസ്'; അപകടത്തില്‍ പിതാവ് മരിച്ചു, ഒന്‍പത് വയസ്സുകാരന് ഗുരുതര പരിക്ക്; ഇരുവര്‍ക്കും തടവ്
reporter

വെയില്‍സ്: റോഡില്‍ പരസ്പരം മത്സരിച്ച് മണിക്കൂറില്‍ 100 മൈല്‍ വരെ വേഗത്തില്‍ കാറോടിച്ച സഹോദരങ്ങളുടെ അപകടകരമായ 'റേസ്' ദാരുണ അപകടത്തില്‍ കലാശിച്ചു. നിയന്ത്രണം വിട്ട കാര്‍ എതിര്‍ദിശയില്‍ വന്ന വാഹനത്തില്‍ ഇടിച്ച് 41കാരന്‍ മരിക്കുകയും ഒന്‍പത് വയസ്സുള്ള മകന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത കേസില്‍ സഹോദരങ്ങള്‍ക്ക് കോടതി തടവുശിക്ഷ വിധിച്ചു. അബുബക്കര്‍ യൂസഫ് (30), ഉമര്‍ യൂസഫ് (34) എന്നിവരാണ് കേസിലെ പ്രതികള്‍. 2024 നവംബറില്‍ വെയില്‍സിലെ എ483 റോഡിലായിരുന്നു അപകടം. അബെറിസ്റ്റ്വിത്തില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് രണ്ട് കാറുകളിലായി മടങ്ങുകയായിരുന്ന സഹോദരങ്ങള്‍ വഴിയില്‍ പരസ്പരം മത്സരിച്ച് അമിതവേഗത്തില്‍ വാഹനമോടിക്കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി. അപകടകരമായ ഓവര്‍ടേക്കിങ്, ടെയില്‍ഗേറ്റിങ്, അമിതവേഗം എന്നിവ ഉള്‍പ്പെടെ ഇരുവരുടെയും ഡ്രൈവിങ് റോഡിലെ മറ്റു യാത്രക്കാരുടെ ജീവന് ഗുരുതര ഭീഷണി സൃഷ്ടിക്കുന്ന തരത്തിലായിരുന്നുവെന്ന് വിചാരണയില്‍ തെളിഞ്ഞു.

റോഡിലെ ഒരു വളവ് പിന്നിടുന്നതിനിടെ അബുബക്കര്‍ ഓടിച്ചിരുന്ന ബിഎംഡബ്ല്യു നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ എത്തിയ റിസ് ജെങ്കിന്‍സ് (41) ഓടിച്ച ടൊയോട്ട യാരിസില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ റിസ് ജെങ്കിന്‍സ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. റഗ്ബി പരിശീലകനും റഫറിയുമായിരുന്ന ജെങ്കിന്‍സിനൊപ്പം കാറില്‍ ഉണ്ടായിരുന്ന ഒന്‍പത് വയസ്സുകാരനായ മകന് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. കുട്ടിയെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയും പത്ത് ദിവസം ചികിത്സ നല്‍കുകയും ചെയ്തു. അപകടത്തിന് പിന്നാലെ സഹോദരങ്ങള്‍ ഉമര്‍ ഓടിച്ചിരുന്ന ഓഡി എസ്4 കാറില്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ ഏകദേശം 40 മിനിറ്റിനുശേഷം ഉമര്‍ അപകടസ്ഥലത്തേക്ക് തിരിച്ചെത്തി.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ അപകടത്തിന് മുമ്പ് ഇരുവരും നടത്തിയ വാഹനമോടിക്കല്‍ ഒരു റോഡ് റേസിന് സമാനമായിരുന്നുവെന്നും അത്യന്തം അപകടകരമായ രീതിയിലായിരുന്നു കാറുകള്‍ ഓടിച്ചിരുന്നതെന്നും വ്യക്തമായി. എട്ട് ദിവസം നീണ്ട വിചാരണയ്‌ക്കൊടുവില്‍ 2026 ജൂണ്‍ 10ന് മോള്‍ഡ് ക്രൗണ്‍ കോടതി ഇരുവരെയും കുറ്റക്കാരായി കണ്ടെത്തി. തുടര്‍ന്ന് ജൂലൈ 27ന് ശിക്ഷ വിധിച്ചു. അപകടകരമായി വാഹനമോടിച്ച് മരണം വരുത്തിയതടക്കമുള്ള കുറ്റങ്ങള്‍ക്ക് അബുബക്കര്‍ യൂസഫിന് 14 വര്‍ഷം തടവാണ് വിധിച്ചത്. കൂടാതെ 15 വര്‍ഷത്തേക്ക് വാഹനമോടിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. അശ്രദ്ധമായി വാഹനമോടിച്ച് മരണം വരുത്തിയതിനും ഗുരുതര പരുക്കേല്‍പ്പിച്ചതിനുമുള്ള കുറ്റങ്ങള്‍ക്ക് ഉമര്‍ യൂസഫിന് രണ്ട് വര്‍ഷവും ഒന്‍പത് മാസവും തടവുശിക്ഷ വിധിച്ചു. റോഡിലെ അമിതവേഗവും മത്സരയോട്ടവും നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു കുടുംബത്തിന്റെ ജീവിതം തകര്‍ക്കാന്‍ ഇടയാക്കുമെന്നതിന്റെ ദാരുണ ഓര്‍മപ്പെടുത്തലായി മാറിയിരിക്കുകയാണ് സംഭവം.

 
Other News in this category

 
 




 
Close Window