ലണ്ടന്‍: പതിനെട്ടാം പിറന്നാള്‍ ആഘോഷിച്ച് വെറും എട്ട് ആഴ്ച പിന്നിടുമ്പോഴാണ് ടൈറീസ് ബാല്‍ച്ചയുടെ ജീവിതം വെടിയുണ്ടയില്‍ അവസാനിച്ചത്. വെംബ്ലിയിലെ ക്ലബിന് പുറത്ത് 18കാരനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ 40കാരനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മകനെ നഷ്ടപ്പെട്ട കുടുംബത്തിന് നീതി ലഭിച്ചെങ്കിലും ഈ വിധി അവനെ തിരികെ കൊണ്ടുവരില്ലെന്ന് ടൈറീസിന്റെ അമ്മ ബോണി പ്രതികരിച്ചു. 2025 സെപ്റ്റംബര്‍ 21ന് പുലര്‍ച്ചെ 5.30ഓടെ വെംബ്ലിയിലെ അറ്റ്‌ലാന്റിക് ക്രസന്റിലുള്ള ക്രിസ്റ്റല്‍ ക്ലബിന് പുറത്തായിരുന്നു ടൈറീസിന് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാലുദിവസത്തിന് ശേഷം മരിച്ചു. ക്ലബ്ബിനുള്ളിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ടൈറീസിനെ പുറത്തേക്ക് പിന്തുടര്‍ന്നെത്തിയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തില്‍ നിര്‍ണായകമായി.
കേസില്‍ സൗത്ത്വര്‍ക്കിലെ ഷെന്‍ലി റോഡ് സ്വദേശിയായ ആഷ്ലി വാലസ് (40) കൊലപാതകക്കുറ്റത്തിലും ജീവന് ഭീഷണിയാകുന്ന വിധത്തില്‍ തോക്ക് കൈവശം വച്ച കുറ്റത്തിലും കുറ്റക്കാരനാണെന്ന് ഓള്‍ഡ് ബെയ്‌ലിയിലെ ജൂറി വിധിച്ചു. സംഭവത്തിന് പിന്നാലെ വാലസ് രക്ഷപ്പെട്ട വാഹനത്തില്‍നിന്ന് പൊലീസ് ഒരു റിവോള്‍വര്‍ കണ്ടെത്തിയിരുന്നു. തോക്കില്‍നിന്ന് വാലസിന്റെ ഡിഎന്‍എയും കണ്ടെത്തി. കൊലപാതക സ്ഥലത്തുനിന്ന് ലഭിച്ച വെടിയുണ്ട ഇതേ തോക്കില്‍നിന്നാണ് വെടിയുതിര്‍ന്നതെന്ന് ഫോറന്‍സിക് പരിശോധനയിലും സ്ഥിരീകരിച്ചു. വിധിക്ക് പിന്നാലെ വികാരനിര്‍ഭരമായ പ്രതികരണവുമായി ടൈറീസിന്റെ അമ്മ ബോണി രംഗത്തെത്തി. ഈ വിധി തങ്ങളുടെ മകനെ തിരികെ കൊണ്ടുവരില്ലെന്നും അവനെ നഷ്ടപ്പെട്ടതുമുതല്‍ ഓരോ ദിവസവും കുടുംബം അനുഭവിക്കുന്ന വേദനയ്ക്ക് ഇതിലൂടെ കുറവുണ്ടാകില്ലെന്നും അവര്‍ പറഞ്ഞു. സ്‌നേഹനിധിയായ മകനും സഹോദരനും സുഹൃത്തുമായിരുന്നു ടൈറീസെന്ന് കുടുംബം അനുസ്മരിച്ചു. വലിയ ഹൃദയവും എല്ലാവരെയും ആകര്‍ഷിക്കുന്ന പുഞ്ചിരിയുമുള്ള യുവാവായിരുന്നു അവനെന്നും അമ്മ പറഞ്ഞു.
കേസില്‍ വിചാരണ നേരിട്ട മറ്റ് രണ്ട് പുരുഷന്മാരെ കൊലപാതകക്കുറ്റത്തില്‍നിന്ന് കോടതി കുറ്റവിമുക്തരാക്കി. ഒരു സ്ത്രീയെയും അവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളില്‍നിന്ന് ഒഴിവാക്കി. നാലാമത്തെ പ്രതിയുടെ കാര്യത്തില്‍ ജൂറിയ്ക്ക് ഏകകണ്ഠമായ വിധിയിലെത്താനായില്ല. കൊലപാതകക്കുറ്റത്തില്‍ കുറ്റക്കാരനായി കണ്ടെത്തിയ ആഷ്ലി വാലസിന്റെ ശിക്ഷ കോടതി പിന്നീട് പ്രഖ്യാപിക്കും.